രാഹുല്‍ 3 തവണ അക്കാര്യം പറഞ്ഞു, ഉമ്മന്‍ ചാണ്ടി ആ തീരുമാനമെടുത്ത് ഇങ്ങനെ, സീറ്റുറപ്പിച്ചത് 3 പേര്‍!!
ദില്ലി: കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രാഹുല്‍ ഗാന്ധി മനസ്സില്‍ കണ്ട കാര്യങ്ങളെല്ലാം നടപ്പാക്കി. നേതാക്കളെ അദ്ദേഹം സന്തോഷം അറിയിച്ചിരിക്കുകയാണ്. നേരത്തെ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ രാഹുല്‍ നടപ്പാക്കിയ മോഡലാണ് കേരളത്തിലും കൊണ്ടുവന്നിരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസില്‍ തലമുറ മാറ്റത്തിനും ഗ്രൂപ്പ് അതിപ്രസരം അവസാനിപ്പിക്കുന്നതിനും സ്ഥാനാര്‍ത്ഥി നിര്‍ണയം വഴിയൊരുക്കിയെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍. അതിലുപരി ഉമ്മന്‍ ചാണ്ടി അടക്കമുള്ള ഗ്രൂപ്പ് നേതാക്കളെ അദ്ദേഹം തളയ്ക്കാനെടുത്ത തന്ത്രവും ഇത്രയും മികച്ച പട്ടികയ്ക്ക് കാരണമായിട്ടുണ്ട്.
കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടുകൂടുന്നു, ചിത്രങ്ങള്‍ കാണാം
ഗ്രൂപ്പിനെ പൊളിച്ചു
രാഹുലും പ്രിയങ്കയും അടുത്ത ആഴ്ച്ച കേരളത്തിലേക്ക് പ്രചാരണത്തിനായി എത്തും. ഇക്കാര്യം നേതാക്കളെ അറിയിച്ചിട്ടുണ്ട്. പക്ഷേ ഗ്രൂപ്പിനെ പൊളിച്ച രാഹുലിന്റെ തീരുമാനങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ ചര്‍ച്ചയാവുന്നത്. പുതുമുഖങ്ങളെ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ മത്സരിക്കാമെന്ന് അറിയിച്ചതില്‍ രാഹുല്‍ കേരള നേതാക്കളെ അഭിനന്ദിച്ചിരിക്കുകയാണ്. താന്‍ പ്രതീക്ഷിച്ച പട്ടിക തന്നെയാണ് കേരളത്തിലേതെന്നും രാഹുല്‍ പറയുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുമ്പേ തന്നെ മികച്ചവരുടെ പട്ടിക വേണമെന്നായിരുന്നു രാഹുലിന്റെ നിലപാട്.
ആ ഭീഷണിയില്‍ വീണു
രാഹുല്‍ ഉമ്മന്‍ ചാണ്ടിക്ക് മുന്നില്‍ ഒരു ഭീഷണിയാണ് ഉന്നയിച്ചത്. അതിനാണ് പല സീനിയര്‍ നേതാക്കള്‍ക്കും സീറ്റ് തെറിച്ചത്. കെസി ജോസഫിന്റെ നഷ്ടമാണ് ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് സഹിക്കേണ്ടി വന്നത്. എല്‍ഡിഎഫിന് കേരളത്തിലുള്ള മുന്‍തൂക്കം മറികടക്കാന്‍ പകുതിയില്‍ ഏറെ പുതുമുഖങ്ങള്‍ വേണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. ഇത് ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ എതിര്‍ത്തു. ഇതോടെ താന്‍ കേരളത്തില്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്ന ഭീഷണിയാണ് രാഹുല്‍ അറിയിച്ചത്. താന്‍ പ്രതീക്ഷിച്ച രീതിയില്‍ സ്ഥാനാര്‍ത്ഥി പട്ടിക വന്നില്ലെങ്കില്‍ കേരളത്തിലേക്ക് തന്നെ പ്രതീക്ഷിക്കേണ്ടതില്ലെന്ന് രാഹുല്‍ മൂന്ന് തവണ ഉമ്മന്‍ ചാണ്ടിയെ അറിയിച്ചതോടെ അദ്ദേഹം വഴങ്ങുകയായിരുന്നു.
ഗ്രൂപ്പ് പൊളിഞ്ഞു
എ ഗ്രൂപ്പും ഐ ഗ്രൂപ്പും വലിയ സ്വാധീനം തന്നെ വേണ്ടപ്പെട്ടവര്‍ക്കായി നടത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി കെ ബാബുവിനും പിസി വിഷ്ണുനാഥിനും കെസി ജോസഫിനും വേണ്ടി മത്സരിച്ചപ്പോള്‍ രമേശ് ചെന്നിത്തല ജോസഫ് വാഴയ്ക്കന് വേണ്ടിയും വാശി പിടിച്ചു. ഇതില്‍ കെസി ജോസഫ് മാത്രം പുറത്തായി. എന്നാലും 55 ശതമാനം പുതുമുഖങ്ങള്‍ ഉണ്ടെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍. കേരളത്തില്‍ ഇതിലൂടെ മാറ്റം ഉറപ്പാണെന്നും, ഗ്രൂപ്പുകള്‍ മണ്ഡലം കൈവശം വെക്കുന്ന സ്ഥിതി മാറിയെന്നും രാഹുല്‍ ഉറപ്പിച്ചു.
ഇരിക്കൂറിലെ പ്രശ്‌നം
ഇരിക്കൂറിലെ പ്രശ്‌നത്തില്‍ എ ഗ്രൂപ്പിന്റേത് കള്ളവാദമാണെന്ന് രാഹുല്‍ പറയുന്നു. സജീവ് ജോസഫിനെ ഇരിക്കൂറില്‍ മത്സരിപ്പിക്കാന്‍ സീറ്റ് കൊടുത്തതിന് കാരണവും അദ്ദേഹം പറയുന്നു. 2011ല്‍ കേരളത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നപ്പോള്‍ വിടി ബല്‍റാം, ഷാഫി പറമ്പില്‍ എന്നീ യുവാക്കള്‍ക്കൊപ്പം രാഹുല്‍ നിര്‍ദേശിച്ച പേരാണ് സജീവ് ജോസഫിന്റേത്. എന്നാല്‍ കണ്ണൂരിലെ നേതൃത്വം പാരവെച്ചപ്പോള്‍ കെസി ജോസഫ് തന്നെ തുടരട്ടെ എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. ഇതാണ് അന്ന് മുതല്‍ സജീവ് ജോസഫിന് സീറ്റ് നഷ്ടപ്പെടാന്‍ കാരണമായത്.
2016ലും വന്നു
സജീവ് ജോസഫിന്റെ പേര് 2016ലും വന്നിരുന്നു. യൂത്ത് കോണ്‍ഗ്രസും അന്ന് പേര് നിര്‍ദേശിച്ചിരുന്നു. പക്ഷേ ഇത്തവണയും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടും സജീവ് ജോസഫിന് സീറ്റ് കിട്ടിയില്ല. ഇക്കുറി കെസി ജോസഫ് മാറി നിന്നതോടെ രാഹുലാണ് സജീവിനെ തന്നെ ഇരിക്കൂറില്‍ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. സ്‌ക്രീനിംഗ് കമ്മിറ്റിക്ക് മുന്നിലും പല മണ്ഡലങ്ങളിലും ഒരു സ്ഥാനാര്‍ത്ഥി മാത്രമാണ് ഉണ്ടായിരുന്നത്. അങ്ങനെയാണ് സജീവ് ജോസഫ് സീറ്റുറപ്പിച്ചത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരുടെ അറിവോടെയായിരുന്നു സ്ഥാനാര്‍ത്ഥിത്വം. കെസി വേണുഗോപാല്‍ ഇടപെട്ടിട്ടില്ല.
സുധാകരന്റെ നിര്‍ദേശങ്ങള്‍
കെ സുധാകരനും പല സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ദേശിച്ചിരുന്നു. അവയില്‍ പല സീറ്റുകളും രാഹുല്‍ അംഗീകരിച്ചു. കണ്ണൂരിലും വര്‍ക്കലയിലും സുധാകരന്റെ നിര്‍ദേശപ്രകാരമാണ് സ്ഥാനാര്‍ത്ഥികള്‍ വന്നത്. ചിലയിടത്ത് അദ്ദേഹം പറഞ്ഞത് തള്ളി. സുധാകരന്‍ ഇപ്പോള്‍ കാണിക്കുന്ന പ്രശ്‌നങ്ങള്‍ അഭിപ്രായങ്ങള്‍ തള്ളിയത് കൊണ്ടല്ല. മറിച്ച് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കാതിരുന്നതാണ് കെസി വേണുഗോപാലിനെതിരെ രംഗത്ത് വരാന്‍ കാരണം. ഇത് തടഞ്ഞത് വേണുഗോപാലാണ്.
രാഹുല്‍ തീരുമാനിച്ചത് ഇവരെ
രാഹുലിന്റെ ഇടപെടല്‍ വേണ്ടി വന്നത് ചില നിര്‍ണായക സീറ്റുകളിലാണ്. കായംകുളത്ത് അരിത ബാബുവിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് രാഹുലിന്റെ ഇടപെടല്‍ കാരണമാണ്. മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കനെ വെട്ടി മാത്യു കുഴല്‍നാടന്‍ വന്നതും രാഹുലിന്റെ മിടുക്ക് കൊണ്ടാണ്. ഒറ്റപ്പാലത്ത് സരിന് സീറ്റ് ലഭിച്ചതിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വമാണ്. അവരാണ് രാഹുലിനെ കാര്യങ്ങള്‍ അറിയിച്ചത്. തല്‍ക്കാലം കോണ്‍ഗ്രസില്‍ ഭിന്നതകളില്ല. ഇനി രാഹുല്‍ സംസ്ഥാനത്തേക്ക് വരുന്നതോടെ ആ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും.
ബിനോമോ
ഉപയോഗിക്കു..
ആഘോഷങ്ങള്‍ക്ക്
കൂടുതല്‍
വര്‍ണ്ണപ്പൊലിമ
നല്‍കൂ..
ബ്ലൂ ടോപ്പിൽ തിളങ്ങി ശ്രുതി ഹരിഹരൻ.. ചിത്രങ്ങൾ കാണാം..
Recommended Video