ശ്രീധരൻ പിളളയ്ക്ക് ശേഷം ആര്? അധ്യക്ഷനില്ലാതെ കേരള ബിജെപി, പരിഗണിക്കുന്നത് മൂന്ന് പേരുകൾ!
കൊച്ചി: ശ്രീധരന്‍ പിള്ളയ്ക്ക് ശേഷം ആര് നയിക്കും എന്ന ചോദ്യത്തിന് ഒന്നര മാസത്തിന് ശേഷവും ഉത്തരം കണ്ടെത്താനാകാതെ കേരള ബിജെപി. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും ആരാകണം പുതിയ അധ്യക്ഷന്‍ എന്നത് തീരുമാനിക്കാനായില്ല. മൂന്ന് നേതാക്കളുടെ പേരുകളാണ് പ്രധാനമായും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന് വന്നിട്ടുളളത്. എന്നാല്‍ ഈ പേരുകളില്‍ സമവായത്തിലെത്താന്‍ കോര്‍ കമ്മിറ്റി യോഗത്തിന് സാധിച്ചില്ല.
'വധഭീഷണി മുഴക്കി വണ്ടിയിടിച്ച് മരിച്ചാൽ എന്ത് പറയും, കളളുകുടിച്ച് എൽഎസ്ഡിയടിച്ച് മരിച്ചെന്നോ?'
കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എംടി രമേശ് എന്നിവരുടെ പേരുകളാണ് പ്രധാനമായും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ പുതിയ അധ്യക്ഷനെ തീരുമാനിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടേക്കും.
കേന്ദ്ര നേതാക്കള്‍ ഉടനെ തന്നെ കേരളത്തില്‍ എത്തുകയും ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്യും. കെ സുരേന്ദ്രന് വേണ്ടി വി മുരളീധര പക്ഷമാണ് ശ്ക്തമായി വാദിക്കുന്നത്. അതേസമയം മറുവിഭാഗമായ കൃഷ്ണദാസ് പക്ഷം എംടി രമേശിന്റെ പേര് മുന്നോട്ട് വെക്കുന്നു. ശോഭാ സുരേന്ദ്രന് വേണ്ടി ഗ്രൂപ്പുകളൊന്നും രംഗത്തില്ല. മറിച്ച് ഒ രാജഗോപാല്‍ അടക്കമുളള മുതിര്‍ന്ന നേതാക്കളാണ് ശോഭാ സുരേന്ദ്രന്റെ പേര് നിര്‍ദേശിച്ചത്.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 5 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് കേരളത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് സംസ്ഥാന അധ്യക്ഷനായിരുന്ന പിഎസ് ശ്രീധരന്‍ പിളളയെ തല്‍സ്ഥാനത്ത് നിന്ന് നീക്കി മിസോറാം ഗവര്‍ണറായി നിയമിക്കുകയായിരുന്നു. പുതിയ അധ്യക്ഷ സ്ഥാനത്തിന് വേണ്ടിയുളള കടുത്ത ഗ്രൂപ്പ് തര്‍ക്കങ്ങള്‍ കാരണമാണ് തീരുമാനം വൈകുന്നത് എന്നാണ് റിപ്പോര്‍ട്ട്. ആര്‍എസ്എസിന്റെ നിര്‍ദേശം കൂടി കണക്കിലെടുത്ത ശേഷമാകും ബിജെപി പുതിയ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുക.