സംസ്ഥാന ബജറ്റ് 2021; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവ ബത്തയും ക്ഷേമ നിധിയും
തിരുവനന്തപുരം; തൊഴിലുറപ്പ് മേഖലയില്‍ ബജറ്റില്‍ ജനകീയ പ്രഖ്യാപനങ്ങള്‍. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി എല്ലാ തൊഴിലാളികള്‍ക്കുമുള്ള ക്ഷേമ നിധി ഫെബ്രുവരി മാസത്തില്‍ രൂപീകരിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. ക്ഷേമ നിധി രൂപീകരിക്കുന്നതിനായുള്ള കരട് രൂപീകരിച്ചതായും മന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.
വര്‍ഷത്തില്‍ 20 ദിവസമെങ്കിലും തൊഴിലെടുക്കുന്ന എല്ലാവര്‍ക്കും ക്ഷേമനിധിയില്‍ അംഗങ്ങളാവും. ഇതിനുള്ള അംശാദായത്തിന് തുല്യമായ തുക സർക്കാർ നൽകും. പദ്ധതിയില്‍ നിന്നും പുറത്ത് പോവുമ്പോള്‍ ഈ തുക പൂര്‍ണ്ണമായും തൊഴിലാളികള്‍ക്ക് ലഭിക്കും. മറ്റ് ക്ഷേമ പെന്‍ഷനുകള്‍ ഇല്ലാത്തവര്‍ക്ക് ക്ഷേമ നിധിയില്‍ നിന്നും 60 വയസ് മുതല്‍ പെന്‍ഷന്‍ നല്‍കും. ഫെസ്റ്റിവൽ അലവൻസ് വിതരണം ക്ഷേമനിധി വഴിയാക്കും. 75 ദിവസം പണിയെടുത്ത എല്ലാവര്‍ക്കും ഫെസ്റ്റിവല്‍ അലവന്‍സ് ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തൊഴിലുറപ്പ് പദ്ധതിയില്‍ 3 ലക്ഷം തൊഴിലാളികള്‍ക്ക് കൂടി തൊഴില്‍ ഉറപ്പാക്കും. 2021-2022 വർഷത്തിൽ 75 ദിവസമെങ്കിലും ശരാശരി തൊഴിൽ നൽകുന്നത് ലക്ഷ്യം വെച്ച് ലേബർ ബജറ്റുകൾ ക്രമീകരിക്കും. നഗരമേഖലയിലേക്ക് കൂടി തൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കും. നഗരമേഖലയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായി 100 കോടി ബജറ്റിൽ വകയിരുത്തിയതായും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
അതേസമയം, കാര്‍ഷിക മേഖലയില്‍ രണ്ട് ലക്ഷം പേര്‍ക്കെങ്കിലും അധികമായി തൊഴില്‍ നല്‍കുമെന്നും തോമസ് ഐസക് വ്യക്തമാക്കി. തരിശ് രഹിത കേരളം ലക്ഷ്യമിട്ടാണ് സര്‍ക്കാറിന്‍റെ പ്രവര്‍ത്തനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പൂ ഇരുപൂവാക്കുന്നതിനും തുടര്‍വിളകളും ഇടവിളകളും കൃഷി ചെയ്യുന്നതിനും പ്രത്യേക പദ്ധതികള്‍ രൂപീകരിക്കും. കാര്‍ഷിക മേഖലയില്‍ അധികമായി ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. സംഘ കൃഷി ഗ്രൂപ്പുകള്‍ക്ക് കാര്‍ഷിക വായ്പ കുറഞ്ഞ പലിശയ്ക്ക് ലഭ്യമാകും. ഇതിന്‍റെ പലിശ സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി വഹിക്കും.












Click it and Unblock the Notifications