യാത്രാനിരക്ക് വർധന മെയ് മുതൽ; കൺസെഷൻ നിരക്ക് പിന്നീട്; ശമ്പളം പ്രതിസന്ധിയിൽ തന്നെ - ആന്റണി രാജു
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി എന്നിവയുടെ നിരക്കുകൾ മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവാണ് ഇതു സംബന്ധിച്ച അറിയിപ്പ് നൽകിയത്.
യാത്രാ നിരക്ക് വർധന സംബന്ധിച്ച് സർക്കാർ സ്വീകരിക്കുന്നത് ജാഗ്രതയോടെയുള്ള സമീപനമാണ്. ഉത്തരവ് ഇറങ്ങുന്നതിന് മുൻപ് എല്ലാ കാര്യങ്ങളും കൃത്യമായി പരിശോധിക്കും. അഭിപ്രായ സമന്വയമുണ്ടാക്കാനാണ് ശ്രമം എന്നും ആൻറണി രാജു പറഞ്ഞു.

കൊവിഡ് കാലത്ത് സർക്കാർ യാത്രാ നിരക്ക് ഉയർത്തിയിരുന്നു. എന്നാൽ, ഈ യാത്രാനിരക്ക് പിൻവലിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണം എന്നതാണ് ബസ് ഉടമകൾ മുന്നോട്ട് വയ്ക്കുന്ന ആവശ്യം. എന്നാൽ, ഈ വിഷയം പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. സമിതി നൽകുന്ന റിപ്പോർട്ട് പരിശോധിച്ച് മാത്രമെ കൺസെഷൻ നിരക്കിൽ അന്തിമ തീരുമാനം ഉണ്ടാകൂ.
അതേസമയം, കെ എസ് ആർ ടി സി കെ സ്വിഫ്റ്റ് അപകടത്തിൽപ്പെട്ടതിലും വകുപ്പ് മന്ത്രി പ്രതികരിച്ചു. പുതിയതായി ആരംഭിച്ച കെ സ്വിഫ്റ്റ് കമ്പനിയുടെ ബസ് സർവീസുകൾ അപകടത്തിൽപെട്ടത് ഗൗരവമായി കാണുന്നില്ല. ഉണ്ടായിരിക്കുന്നത് ചെറിയൊരു അപകടം ആണ്.
ഈ അപകടം സംബന്ധിച്ച് മാധ്യമങ്ങൾ വാർത്തകൾ പൊലിപ്പിച്ചോ എന്നൊരു സംശയം നില നിൽക്കുന്നു. എന്നാൽ, അപകടം കണക്കിലെടുത്ത് കെ സ്വിഫ്റ്റിന്റെ ഡ്രൈവർമാരോട് പ്രത്യേകം ജാഗ്രത സ്വീകരിക്കണം എന്ന് നിർദ്ദേശം നൽകി. ഡ്രൈവർമാർക്ക് കൃത്യമായ പരിശീലനം നൽകിയില്ല എന്ന ആക്ഷേപവും നിലനിന്നിരുന്നു. എന്നാൽ, ഇക്കാര്യം മന്ത്രി തള്ളുകയാണ് ചെയ്തത്.
Recommended Video

ശമ്പള വിതരണം വിഷയത്തിലും ആൻറണി രാജു പ്രതികരിച്ചു. കെ എസ് ആർ ടി സിയിൽ ജീവനക്കാർക്ക് ശമ്പളം വിതരണം ചെയ്യുന്നതിൽ ഈ മാസം പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. ശമ്പള പരിഷ്കരണം നടന്നതോടെ ഒരു മാസം കൂടുതലായി സ്വരൂപിക്കേണ്ടി വന്നത് 40 കോടിയോളം രൂപ ആണ്. ഇതിന് പിന്നാലെ ഇന്ധന വില വർധനവും പണിമുടക്കും കെ എസ് ആർ ടി സിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചുവെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, കെ എസ് ആർ ടി സി പ്രതിസന്ധിയിൽ പ്രതികരണവുമായി ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു നേരത്തെ രംഗത്ത് എത്തിയിരുന്നു. പ്രതിസന്ധി ഇനിയും തുടർന്ന് പോയാൽ ഉദ്യോഗസ്ഥരെ നിലനിർത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാകും എന്നാണ് മന്ത്രി പറഞ്ഞത്. ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരും. ഇനി വരുന്ന മാസങ്ങളിൽ ജീവനക്കാർക്ക് കൃത്യമായ രീതിയിൽ ശമ്പളം നൽകാൻ കഴിയില്ല എന്നും മന്ത്രി പറഞ്ഞിരുന്നു.
ദിവസേന ഉണ്ടാകുന്ന ഇന്ധന വിലയിൽ വർധനവ് പ്രതിസന്ധിക്ക് കാരണം ആയെന്ന് ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കി. ഈ നിലയിൽ മുന്നോട്ടു പോകാൻ സാധിക്കില്ല. വരുന്ന മാസങ്ങളിൽ പെൻഷൻ , ശമ്പള വിതരണം എന്നിവ മുടങ്ങിയേക്കും. പ്രതിസന്ധി മോശം ആകുന്ന സാഹചര്യത്തിൽ ഒരു വിഭാഗം ജീവനക്കാരെ പിരിച്ചു വിടേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞിരുന്നു. പുതുതായി രൂപീകരിച്ച സ്വിഫ്റ്റ് കമ്പനി കെ എസ് ആർ ടി സിയ്ക്ക് നേട്ടം ഉണ്ടാക്കും.
പത്ത് വർഷം കഴിഞ്ഞാൽ സ്വിഫ്റ്റിന്റെ മുഴുവൻ ആസ്തിയും കെ എസ് ആർ ടി സി ക്ക് ലഭിക്കും എന്ന് മന്ത്രി പറഞ്ഞിരുന്നു. എന്നാൽ , കെ എസ് ആർ ടി സിയുടെ ഈ പ്രതിസന്ധിയ്ക്ക് കാരണം സർക്കാർ തെറ്റായി സ്വീകരിക്കുന്ന നയം ആണെന്ന് കെ എസ് ആർ ടി ജീവനക്കാരുടെ പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നു.












Click it and Unblock the Notifications