തിരിച്ച് വരാൻ കോൺഗ്രസ്, പാലായിലെ അടിക്ക് തിരിച്ചടി, സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു
തിരുവനന്തപുരം: പാലായിലെ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന 5 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലേക്കുമുളള ദിശാസൂചികയാവും എന്നായിരുന്നു തിരഞ്ഞെടുപ്പ് ഫലം വരും മുന്‍പുളള കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങള്‍. എന്നാല്‍ പാലാ പോലൊരു കോട്ടയിലുണ്ടായ തോല്‍വി യുഡിഎഫ് കേന്ദ്രങ്ങളെ അടപടലം ഞെട്ടിച്ചിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് ഫലം മറ്റ് തിരഞ്ഞെടുപ്പുകളെ ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പാലായില്‍ കിട്ടിയ അപ്രതീക്ഷിത അടിക്ക് കോണ്‍ഗ്രസിന് മറുപടി നല്‍കേണ്ടതുണ്ട്. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 5 മണ്ഡലങ്ങളില്‍ നാലും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഒന്ന് പോലും വിട്ട് കൊടുതത്താല്‍ അത് വലിയ ക്ഷീണമാവും. അരയും തലയും മുറുക്കി കളത്തിലിറങ്ങുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ നാല് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞു.
കോൺഗ്രസും കളത്തിലേക്ക്
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍ കുമാര്‍, അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍, എറണാകുളത്ത് ടിജെ വിനോദ്, കോന്നിയില്‍ പി മോഹന്‍രാജ് എന്നിവരാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുക. സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകാരം നല്‍കി. ഗ്രൂപ്പ് തര്‍ക്കങ്ങളും സാമുദായിക സമവാക്യങ്ങളും അടക്കമുളള കാരണങ്ങളാലാണ് കോണ്‍ഗ്രസ് പട്ടിക വൈകിയത്.
മുരളിക്ക് പിന്ഗാമി മോഹൻ കുമാർ
ഇക്കുറി ശക്തമായ ത്രികോണ മത്സരം നടക്കുമെന്നുറപ്പുളള വട്ടിയൂര്‍ക്കാവിലെ മത്സരം കോണ്‍ഗ്രസിന് ഏറെ നിര്‍ണായകമാണ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസിന് ഒപ്പമായിരുന്നു. മുന്‍ എംഎല്‍എയായ എന്‍ പീതാംബരക്കുറുപ്പിനെ സ്ഥാനാര്‍ത്ഥിയാക്കാനുളള കെ മുരളീധരന്റെ നീക്കം പരാജയപ്പെട്ടതോടെയാണ് മനുഷ്യാവകാശ കമ്മീഷന്‍ അംഗമായ കെ മോഹന്‍ കുമാറിന് നറുക്ക് വീണത്. ബിജെപിയുടെ ശക്തമായ വെല്ലുവിളിക്കൊപ്പം സിപിഎമ്മിന്റെ വികെ പ്രശാന്ത് എന്ന ജനപ്രിയ സ്ഥാനാര്‍ത്ഥിയും യുഡിഎഫിന് ആശങ്കയേറ്റുന്നു.
അടൂർ പ്രകാശിന് തിരിച്ചടി
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും വെച്ച് ഏറ്റവും കടുത്ത തര്‍ക്കം നടന്ന മണ്ഡലമാണ് കോന്നി. കോന്നി മുന്‍ എംഎല്‍എ അടൂര്‍ പ്രകാശ് തന്റെ വലം കൈയായ റോബിന്‍ പീറ്ററിന് വേണ്ടി കച്ച മുറുക്കിയതോടെയാണ് രംഗം വഷളായത്. അടൂര്‍ പ്രകാശ് ഒരു വശത്തും പത്തനംതിട്ട ഡിസിസി മറുവശത്തുമായിട്ടായിരുന്നു ഏറ്റുമുട്ടല്‍. അടൂര്‍ പ്രകാശ് ഇതുവരെ അയഞ്ഞിട്ടില്ലെങ്കിലും ഡിസിസി നിര്‍ദേശിച്ച പി മോഹന്‍ രാജിനെ തന്നെ കോണ്‍ഗ്രസ് കളത്തിലിറക്കിയിരിക്കുകയാണ്.
അടുത്ത അങ്കത്തിന് ഷാനി മോൾ
എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ അരൂരില്‍ ഇക്കുറി കോണ്‍ഗ്രസിന് വലിയ പ്രതീക്ഷകളാണ് ഉളളത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നഷ്ടപ്പെട്ട ഏക സീറ്റാണ് ആലപ്പുഴ. എല്‍ഡിഎഫിന്റെ എഎം ആരിഫിനെ വിറപ്പിച്ചാണ് ഷാനിമോള്‍ ഉസ്മാന്‍ അന്ന് തോറ്റത്. പക്ഷേ ആരിഫിന്റെ മണ്ഡലമായ അരൂരില്‍ മുന്നിലെത്താന്‍ ഷാനി മോള്‍ക്കായി എന്നതിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. 2016ലും അരൂരില്‍ ഷാനിമോള്‍ ഉസ്മാനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
കെവി തോമസിന് നിരാശ
യുഡിഎഫിന്റെ ഉറച്ച സീറ്റായ എറണാകുളത്ത് ഡിസിസി പ്രസിഡണ്ടായ ടിജെ വിനോദിനെയാണ് ഇക്കുറി പരീക്ഷിക്കുന്നത്. മുന്‍ എംപി കെവി തോമസ് ഉയര്‍ത്തിയ വെല്ലുവിളി മറകടന്നാണ് എറണാകുളത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തഴയപ്പെട്ട കെവി തോമസ് ഇക്കുറി നിയമസഭയിലേക്ക് അവസരം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കെവി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നു. സോണിയയെ നേരിട്ട് കണ്ടിട്ടും കെവി തോമസിന് ഫലമുണ്ടായില്ല. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ടിജെ വിനോദിനെ തന്നെ പാര്‍ട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു.