വട്ടിയൂർക്കാവിൽ തുറുപ്പുചീട്ടുമായി സിപിഎം! 'മേയർ ബ്രോ' വികെ പ്രശാന്ത് സ്ഥാനാർത്ഥിയാകും
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ശക്തമായ പോരാട്ടത്തിനൊരുങ്ങി സിപിഎം. ഈ പ്രളയകാലത്ത് കേരളത്തിന് മുഴുവന്‍ മാതൃകയായി മാറിയ തിരുവനന്തപുരം മേയര്‍ വികെ പ്രശാന്തിനെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചു.
സിപിഎം സംസ്ഥാന സമിതിയുടെ നിര്‍ദ്ദേശം എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറെടുക്കാൻ പ്രശാന്തിനോട് മുതിര്‍ന്ന നേതാക്കള്‍ വ്യക്തിപരമായും സംസാരിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥിത്വം; അടിപൊളി ട്വീറ്റുമായി കണ്ണന്‍ ഗോപിനാഥന്‍
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎം വലിയ തിരിച്ചടി നേരിട്ട മണ്ഡലം ആയിരുന്നു വട്ടിയൂര്‍ക്കാവ്. കോണ്‍ഗ്രസിന്റെ കെ മുരളീധരന്‍ വിജയിച്ചപ്പോള്‍ ബിജെപിയുടെ കുമ്മനം രാജശേഖരനും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥി ടിഎന്‍ സീമ. ഈ പരാജയം സിപിഎമ്മിനുള്ളില്‍ തന്നെ വലിയ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ വടകരയില്‍ നിന്ന് മത്സരിച്ച് വിജയിച്ച സാഹചര്യത്തില്‍ ആണ് വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വടകരയില്‍ മുരളിയെ ജയിക്കാന്‍ ബിജെപിയുമായി ധാരണയുണ്ടാക്കിയെന്ന രീതിയില്‍ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് പകരമായി വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് ബിജെപിയെ സഹായിക്കും എന്ന രീതിയിലും ചില പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു.
വികെ പ്രശാന്തിനെ മത്സരിപ്പിക്കുന്നതിലൂടെ ശക്തമായ പോരാട്ടം നടത്താനാണ് സിപിഎം ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാണ്. കഴിഞ്ഞ പ്രളയകാലത്തായിരുന്നു വികെ പ്രശാന്ത് എന്ന തിരുവനന്തപുരം മേയര്‍ കേരളത്തിന്റെ മൊത്തം 'മേയര്‍ ബ്രോ' ആയി മാറിയത്. വടക്കന്‍ കേരളത്തില്‍ പ്രളയം നാശം വിതച്ചപ്പോള്‍ തെക്കന്‍ കേരളത്തില്‍ നിന്ന് സഹായം എത്തുന്നില്ലെന്നായിരുന്നു ആദ്യം ഉയര്‍ന്ന ആരോപണം. ലോഡുകണക്കിന് ദുരിതാശ്വാസ സാമഗ്രികള്‍ കയറ്റി അയച്ചുകൊണ്ടായിരുന്നു വികെ പ്രശാന്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുകാര്‍ ഇതിനോട് പ്രതികരിച്ചത്.
ഇതോടെ കേരളം മുഴുവന്‍ വികെ പ്രശാന്ത് ആഘോഷിക്കപ്പെടുകയും ചെയ്തു. ഈ ഒരു പ്രതിച്ഛായ വട്ടിയൂര്‍ക്കാവില്‍ അനുകൂലം ആകും എന്ന പ്രതീക്ഷയില്‍ ആണ് സിപിഎം. വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് , ബിജെപി സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല.