ഉപതിരഞ്ഞെടുപ്പിനൊരുങ്ങി സംസ്ഥാനം; പ്രചാരണച്ചൂടിലേക്ക് മുന്നണികൾ, പത്രിക സമർപ്പണം ഇന്ന്
Recommended Video
തിരുവനന്തപുരം: സംസ്ഥാനത്തെ 5 മണ്ഡലങ്ങളിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. സ്ഥാനാർത്ഥി നിർണയം പൂർത്തിയായതോടെ പ്രചാരണച്ചൂടിലാണ് മുന്നണികൾ. ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് മൂന്ന് മുന്നണി നേതാക്കളും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും വെല്ലുവിളികളും ഏറെയാണ്.
ശ്രീശാന്തിന്റെ വെല്ലുവിളി; 2024ൽ ബിജെപി സ്ഥാനാർത്ഥിയാകും, തരൂരിനെ തറപറ്റിക്കും!!
പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ വിജയം എൽഡിഎഫിന്റെ വിജയപ്രതീക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. മറുവശത്ത് പാലായിലെ തിരിച്ചടി മറ്റ് മണ്ഡലങ്ങളിലേക്കും നീളുമോയെന്ന ആശങ്കയിലാണ് യുഡിഎഫ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ മുന്നേറ്റം ഉപതിരഞ്ഞെടുപ്പിലും നിലനിർത്തുക എന്നത് യുഡിഎഫിന് നിർണായകമാണ്. സർക്കാരിന്റെ വിലയിരുത്തലാണ് പാലാ ഉപതിരഞ്ഞെടുപ്പ് ഫലമെന്നാണ് എൽഡിഎഫ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ ഉപതിരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ചില്ലെങ്കിൽ ഇടത് മുന്നണിക്ക് ഇത് വലിയ തിരിച്ചടിയാകും.
സ്ഥാനാർത്ഥി നിർണയം പൂർത്തിയാതതോടെ ബിജെപിയിൽ പൊട്ടിത്തെറികൾ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വട്ടം കെ സുരേന്ദ്രൻ 89 വോട്ടുകൾക്ക് കൈവിട്ട മഞ്ചേശ്വരത്ത് രവീശ തന്ത്രിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് മുതൽ പ്രാദേശിക നേതൃത്വം കലാപക്കൊടി ഉയർത്തുകയാണ്. വട്ടിയൂർക്കാവിലും കോന്നിയിലും ജയസാധ്യതയുണ്ടെന്നാണ് എൻഡിഎയുടെ കണക്ക് കൂട്ടൽ. ഒരു വിഭാഗം നേതാക്കളുടെ ശക്തമായ എതിർപ്പ് പരിഗണിച്ചാണ് വട്ടിയൂർക്കാവിൽ നിന്നും കുമ്മനം രാജശേഖരനെ മാറ്റിയത്. കുമ്മനത്തിന്റെ അഭാവം വോട്ടാക്കാൻ യുഡിഎഫ് ശ്രമിക്കുന്നുണ്ട്.
സർക്കാർ വിരുദ്ധ വോട്ടും ശബരിമലയുമാണ് യുഡിഎഫ് ഉന്നം വയ്ക്കുന്നത്. പാലാ ഉപതിരഞ്ഞെടുപ്പ് കൈവിട്ടതിന് കാരണം കേരളാ കോൺഗ്രസിലെ തമ്മിലടിയാണെന്നും മറ്റിടങ്ങളിൽ ഇത് പ്രതിഫലിക്കില്ലെന്നുമാണ് യുഡിഎഫ് കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. എന്നാൽ കോന്നിയടക്കമുള്ള സിറ്റിംഗ് സീററുകളിൽ സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കം യുഡിഎഫിന് തലവേദനയാണ്.