'രണ്ട് മണ്ഡലത്തില്‍ സിപിഎം കാലുവാരി; പാലായില്‍ നിസ്സഹകരണം; കേരള കോണ്‍ഗ്രസ് തോല്‍വി പഠിക്കുന്നു
കോട്ടയം: മുന്നണി മാറിയെത്തിയ ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസിന് മികച്ച പരിഗണനയായിരുന്നു എല്‍ഡിഎഫില്‍ ലഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ഉള്‍പ്പെടുന്ന മധ്യകേരളത്തില്‍ കരുത്ത് കാട്ടിയ കേരള കോണ്‍ഗ്രസിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ 13 സീറ്റുകള്‍ നല്‍കാനായിരുന്നു എല്‍ഡിഎഫ് ആദ്യം തീരുമാനിച്ചത്. പിന്നീട് പ്രാദേശികമായ എതിര്‍പ്പുകളെ തുടര്‍ന്ന് കുറ്റ്യാടി സിപിഎം തിരികെ എടുത്തതോടെ മത്സരം 12 ഇടത്തായി.
ഇതില്‍ ഏറ്റവും കുറഞ്ഞത് 7 സീറ്റുകളിലായിരുന്നു പാര്‍ട്ടി വിജയം പ്രതീക്ഷിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ അത് അഞ്ചില്‍ ഒതുങ്ങി. പലായിലെ തോല്‍വിയായിരുന്നു ഏറ്റവും ഞെട്ടിച്ചത്. ഈ മണ്ഡലങ്ങളിലേത് ഉള്‍പ്പടേയുള്ള തോല്‍വി അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് കേരള കോണ്‍ഗ്രസ് ഇപ്പോള്‍..
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

ആകെ മത്സരിച്ച 12 മണ്ഡലങ്ങളില്‍ 7 ഇടത്ത് പരാജയപ്പെട്ടെങ്കിലും 5 ഇടത്തെ തോല്‍വി പരിശോധിക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേക കമ്മീഷനെ നിയമിക്കുകയും ചെയ്തു. പാര്‍ട്ടി അധ്യക്ഷന്‍ ജോസ് കെ മാണി മത്സരിച്ച പാലായ്ക്ക് പുറമെ പിറവം, കടുത്തുരുത്തി, പെരുമ്പാവൂര്‍, ചാലക്കുടി മണ്ഡലങ്ങളിലെ തോല്‍വിയാണ് പരിശോധിക്കുന്നത്.

വിജയ പ്രതീക്ഷയുണ്ടായിരുന്ന ഈ മണ്ഡലങ്ങളിലെ തോല്‍വിക്ക് കാരണം എല്‍ഡിഎഫ് ഘടകക്ഷികളുടെ നിസ്സഹകരണം മൂലമാണെന്ന വിമര്‍ശനം സ്റ്റീയറിങ് കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു പരാജയം പഠിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിച്ചത്. ഉടന്‍ തന്നെ പ്രാദേശിക തലത്തില്‍ എത്തി കമ്മീഷന്‍ തെളിവെടുപ്പ് ആരംഭിക്കും.

എറണാകുളം ജില്ലയില്‍ പിറവത്തും പെരുമ്പാവൂരുമായിരുന്നു എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ചത്. രണ്ടിടത്തും പരാജയപ്പെട്ടു. പിറവത്തും പെരുമ്പാവൂരും സിപിഎം നേതാക്കൾ കാലുവാരിയെന്നാണ് പ്രാദേശിക നേതാക്കളുടെ ആരോപണം. പിറവത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. സിന്ധുമോള്‍ ജേക്കബ് സിപിഎം നോമിനിയാണെന്നായിരുന്നു പ്രധാന ആരോപണം.

സംസ്ഥാനത്ത് ആകെ ഇടത് തരംഗം ഉണ്ടായിട്ടും പിറവത്ത് മൂന്നിരട്ടിയോളും ഭൂരിപക്ഷം ഉയര്‍ത്തിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബ് വിജയിച്ചത്. അനൂപ് ജേക്കബിന് 85056 വോട്ടും സിന്ധുമോള്‍ ജേക്കബിന് 59692 വോട്ടും ലഭിച്ചു. അനൂപിന്‍റെ ഭൂരിപക്ഷം 25364. 2016 ല്‍ പിറവത്ത് സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചപ്പോള്‍ 6195 വോട്ടിനായിരുന്നു അനൂപ് വിജയിച്ചത്.

ജോസ് കെ. മാണി മത്സരിച്ച പാലായിൽ വേണ്ടത്ര സഹകരണം ലഭിച്ചില്ലെന്നും വിമർശനമുണ്ട്. കേരള കോണ്‍ഗ്രസ് എം- സിപിഎം വോട്ടുകള്‍ കൂടിച്ചേരുമ്പോള്‍ എളുപ്പത്തില്‍ വിജയിക്കാമെന്ന് കരുതിയ മണ്ഡലത്തില്‍ വലിയ വോട്ട് വ്യത്യാസത്തിനായിരുന്നു ജോസ് കെ മാണി യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച് മാണി സി കാപ്പനോട് പരാജയപ്പെട്ടത്.

15378 വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു കേരള കോണ്‍ഗ്രസിന്‍റെ തട്ടകത്തില്‍ മാണി സി കാപ്പന്‍ തുടര്‍ച്ചയായ രണ്ടാം തവണയും വിജയിക്കപ്പെട്ടത്. എല്‍ഡിഎഫിന്‍റെ ശക്തി കേന്ദ്രങ്ങളായ പഞ്ചായത്തില്‍ പോലും മുന്നിലെത്താന്‍ കഴിയാതെ വന്നതോടെയാണ് ജോസിന് ദയനീയമായി പരാജയപ്പെടേണ്ടി വന്നത്.

മാണി സി കാപ്പന് ലഭിച്ച വ്യക്തിഗത വോട്ട് മൂലമാണ് പാലായില്‍ ജോസ് കെ മാണി പരാജയപ്പെട്ടതെന്നാണ് സിപിഎം പ്രാഥമികമായി വിലയിരുത്തിയത്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പാലാ നഗരസഭയില്‍ സിപിഎം-കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്നതും ജോസിന്‍റെ പരാജയത്തില്‍ നിര്‍ണ്ണായകമായെന്നും നിരീക്ഷണമുണ്ട്.

പാര്‍ട്ടി പ്രവര്‍ത്തകരുടെ അച്ചടക്ക ലംഘനം അന്വേഷിച്ച് നടപടിയെടുക്കാനും ഇന്നലത്തെ യോഗം മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പ്രഫ. കെ.ഐ. ആന്റണി, പി.ടി. ജോസ്, ജേക്കബ് തോമസ് അരികുപുറം എന്നിവരാണ് അംഗങ്ങൾ. ഇതിന് പുറമെ പോഷക സംഘടനകളിലെ നിലവിലുള്ള ഭാരവാഹികളെ മാറ്റി പുതിയ ആളുകളെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.

പാര്‍ട്ടിയില്‍ വാർഡ് തലം മുതല്‍ സംസ്ഥാന തലം വരെ സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതായും ജോസ് കെ മാണി യോഗ ശേഷം വ്യക്തമാക്കി. ഇതിൽ അന്തിമ തീരുമാനത്തിനായി സംസ്ഥാന കമ്മിറ്റി ഉടൻ ചേരും. കേരളാ കോൺഗ്രസ് പാർട്ടിയുടെ ജനകീയ അടിത്തറ വളർത്തുക ലക്ഷ്യമിട്ടുള്ള സംഘടനാപരമായുള്ള മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications