ഹോട്ടലുകളിൽ ഡൈനിംഗ്, സർക്കാർ ജീവനക്കാർക്ക് പഞ്ചിംഗ് നിർബന്ധമാക്കും; നിയന്ത്രണങ്ങളിൽ ഇളവിന് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്താന്‍ ആലോചന. നാളെ നടക്കുന്ന കൊവിഡ് അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം പരിഗണിക്കും. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഇതുവരെ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി സംസ്ഥാനത്ത് ഇല്ലായിരുന്നു.
നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കുന്ന പശ്ചാത്തലത്തില്‍ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയുണ്ടാകും. വാക്‌സിനേഷനില്‍ വര്‍ദ്ധനയുണ്ടായതാണ് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാരിന് കരുത്താകുന്നത്. ഈ മാസം മുപ്പതിനകം സമ്പൂര്‍ണ ആദ്യ ഡോസ് വാക്‌സിന്‍ കവറേജാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. സെപ്റ്റംബര്‍ 13 വരെ വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 79.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും ( 2,27,84,195 ), 31.3 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും ( 90,05,691 ) നല്‍കിയിട്ടുണ്ട്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (8,90,456). 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 94 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 52 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിള്‍ ഇളവുകള്‍ നല്‍കുന്നത് ദോഷം ചെയ്യില്ലെന്നാണ് കരുതുന്നത്.
അതേസമയം, സംസ്ഥാനത്ത് കോളേജ് തുറക്കുന്ന പശ്ചാത്തലത്തില്‍ അവര്‍ക്കുള്ള വാക്‌സിനേഷന്‍ സൗകര്യം ഒരുക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. കേളേജുകളിലെത്തുന്നതിന് മുമ്പായി എല്ലാ വിദ്യാര്‍ത്ഥികളും കോവിഡ് വാക്സിന്‍ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാന്‍ കാലാവധി ആയിട്ടുള്ളവര്‍ രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ആശ പ്രവര്‍ത്തകരുമായോ ബന്ധപ്പെട്ടാല്‍ മതിയാകും. സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും വാക്സിന്‍ സൗജന്യമായി ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ നിന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ കോവിഡ് വാക്സിന്‍ ലഭിക്കുന്നതാണ്. കൂടാതെ സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ച് വാക്‌സിനെടുക്കാത്ത വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കണക്കെടുത്ത് ആരോഗ്യ വകുപ്പിന് നല്‍കും. ഇത് അടിസ്ഥാനമാക്കി വാക്‌സിനേഷന്‍ ക്യാമ്പ് നടത്തും.
അതേസമയം, ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേര്‍ കോവിഡ് വാക്സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന്‍ വാക്സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല്‍ വാക്സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.
റിയലി ക്യൂട്ട്... ദീപ്തി സതിയുടെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ
ഇതിനിടെ, സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ചയും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. ജീവനക്കാര്‍ക്ക് കാര്‍ഡ് വഴി പഞ്ചിംഗ് നിര്‍ബന്ധമാക്കും. നേരത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് പഞ്ചിംഗ് ഒഴിവാക്കിയിരുന്നു. അതേസമയം, സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ കുറവുണ്ട്. 15,058 പേര്‍ക്കാണ് കൊവിഡ് ഇന്ന് പോസിറ്റീവായത്. കഴിഞ്ഞ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണ്. 20000 കൂടുതല്‍ കേസുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ തിങ്കളാഴ്ച ദിവസങ്ങളില്‍ കേസുകള്‍ പൊതുവെ കുറവായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യാറുള്ളത്.












Click it and Unblock the Notifications