പതിവ് വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേക മിഷന്‍ മാര്‍ച്ച് 7 മുതല്‍ - വീണാ ജോര്‍ജ്
തിരുവനന്തപുരം: പതിവ് കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേക മിഷനുമായി ആരോഗ്യ വകുപ്പ്. മാര്‍ച്ച് 7 മുതല്‍ സംസ്ഥാനത്ത് പ്രത്യേക മിഷന്‍ ആരംഭിക്കുമെന്ന് വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ദേശീയ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായാണ് പുതിയ മിഷൻ.
മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ ഏഴ് ദിവസം വീതമുള്ള മൂന്ന് റൗണ്ടുകളിലായാണ് ഈ മിഷന്‍ നടത്തുന്നത്. കോവിഡ്-19 മഹാമാരിക്കാലത്ത് ഭാഗികമായോ പൂര്‍ണമായോ വാക്‌സിനുകള്‍ എടുക്കാന്‍ വിട്ടുപോയ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിനാണ് ഈ ദൗത്യം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ബിസിജി, ഒപിവി, ഐപിവി, പെന്റാവലന്റ്, റോട്ടാവൈറസ് വാക്‌സിന്‍, എംആര്‍, ഡിപിറ്റി, ടിഡി തുടങ്ങിയ വാക്‌സിനുകള്‍ വാക്‌സിനേഷന്‍ ഷെഡ്യൂള്‍ പ്രകാരം യഥാസമയം കൊടുക്കുവാന്‍ വിട്ടുപോയിട്ടുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുവാനായാണ് ഈ യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ 9 ജില്ലകളിലാണ് ഇപ്പോള്‍ യജ്ഞം നടത്തുന്നത്. ഈ 9 ജില്ലകളിലായി 19,916 കുട്ടികള്‍ക്കും 2177 ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കുവാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ജില്ലകളുടെ വിവിധ ഭാഗങ്ങളിലായി 1649 സെഷനുകളാണ് നടത്തുന്നത്.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി 9 ജില്ലകളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ തരംതിരിച്ചു പരിശീലനങ്ങള്‍ നടത്തുകയും അര്‍ഹരായ കുട്ടികളുടെയും ഗര്‍ഭിണികളുടെയും പട്ടിക തയ്യാറാക്കുകയും ബന്ധപ്പെട്ട സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.
അതേസമയം, വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,69,09,048), 86 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,31,12,410) നല്‍കി. 15 മുതല്‍ 17 വയസുവരെയുള്ള 77 ശതമാനം (11,88,354) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 37 ശതമാനം (5,63,761) പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.
കേരളത്തില്‍ 1836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 350, തിരുവനന്തപുരം 287, കൊല്ലം 163, കോട്ടയം 162, കോഴിക്കോട് 143, തൃശൂര്‍ 134, ഇടുക്കി 97, പത്തനംതിട്ട 97, ആലപ്പുഴ 90, മലപ്പുറം 83, വയനാട് 83, പാലക്കാട് 74, കണ്ണൂര്‍ 60, കാസര്‍ഗോഡ് 13 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനിടെ 30,504 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 77,683 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 76,362 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1321 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 199 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1736 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 71 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
ഫ്രാങ്കോ മുളയ്ക്കൽ കേസ്: കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും പുറത്ത്; കേസ് റദ്ദാക്കി ഹൈക്കോടതി
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2988 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 404, കൊല്ലം 209, പത്തനംതിട്ട 162, ആലപ്പുഴ 204, കോട്ടയം 243, ഇടുക്കി 211, എറണാകുളം 456, തൃശൂര്‍ 249, പാലക്കാട് 167, മലപ്പുറം 186, കോഴിക്കോട് 212, വയനാട് 130, കണ്ണൂര്‍ 108, കാസര്‍ഗോഡ് 47 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 15,825 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,27,908 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയവർ. എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,136 ആയി.