ഇനിയും കണ്ടെത്താനുള്ളത് 33 പേരെ: പുത്തുമലയിലും കവളപ്പാറയിലും ഇന്നും തെരച്ചില്‍ തുടരും
തിരുവനന്തപുരം: മഴക്കെടുതിയില്‍ വന്‍ദുരന്തം വിതച്ച മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. കവളപ്പാറയില്‍ 26 പേരേയും പുത്തുമലയില്‍ ഏഴുപേരെയുമാണ് ഇനിയും കണ്ടെത്താനുള്ളത്. മഴയുടെ ശക്തി കുറഞ്ഞത് തെരച്ചിലിന് അനുകുലമാകും. തുടര്‍ച്ചയായ ഒമ്പതാം ദിവസത്തിലേക്കാണ് കവളപ്പാറയിലെ തിരച്ചില്‍ കടക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ച എട്ട് മണിയോടെയാണ് കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ ഉണ്ടാവുന്നത്.
ഉരുള്‍പൊട്ടലില്‍ 59 പേര്‍ മണ്ണിനടയില്‍പെട്ടുപോയെന്നാണ് കണക്ക്. ഇന്നലെ നടത്തിയ തെരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കമല (55), സുകുമാരൻ (63), രാധാമണി 58 എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഇതോടെ 33 പേരുടെ മൃതദേഹമാണ് കവളപ്പാറയില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത്. 26 പേരെയാണ് ഇനി ഇവിടെ കണ്ടെത്താനുള്ളത്.

പുത്തുമലയിലും ഇന്ന് രാവിലെ തന്നെ തെരച്ചില്‍ തുടരും. 17 പേരെകാണാതായതില്‍ 10 പേരുടെ മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇനിയും ഏഴ് പേരെ കണ്ടെത്താനുണ്ട്. കഴിഞ്ഞ നാല് ദിവസത്തെ തെരച്ചിലില്‍ പുത്തുമലയില്‍ നിന്ന് ആരെയും കണ്ടെത്താനായില്ല. മണ്ണിനടിയില്‍ പെട്ടവരെ കാണാന്‍ ഇടയുള്ള സ്ഥലങ്ങളുടെ ഭൂപടം തയ്യാറാക്കിയും ഡോഗ് സ്ക്വാഡിന്‍റെയും സഹായത്തോടെയാണ് ഇപ്പോള്‍ ഇവിടെ തിരച്ചില്‍ നടത്തുന്നത്.












Click it and Unblock the Notifications