ആശുപത്രികളിൽ നിന്ന് രോഗികളെ പറഞ്ഞു വിടുന്നു; സമരം മാറ്റിവെച്ചാൽ ചർച്ചയാകാമെന്ന് സർക്കാർ!!
ഡെങ്കിപ്പനി ബാധിച്ചവരെ അടക്കമാണ് ആശുപത്രികളില്‍ നിന്നും ഒഴിവാക്കുന്നത്. മെഡിക്കല്‍ കോളേജില്‍ ഇവരെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവന്തപുരം: നഴ്‌സുമാരുടെ സമരത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രികളില്‍ നിന്നും രോഗികളെ പറഞ്ഞുവിടുന്നെന്ന് റിപ്പോർട്ട്. അതേസമയം സമരം മാറ്റിവെച്ചാൽ ചർച്ചയാകാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് യുഎൻഎ ഭാരവാഹികളെ അറിയിച്ചു. നഴ്സുമാരുടെ സമരം ഞായറാഴ്ച ആരംഭിച്ചാൽ ആരോഗ്യ മേഖല സ്തംഭിക്കുമെന്നതിന്റെ പശ്ചാത്തലത്തിലാണ് ചർച്ചക്ക് തയ്യാറായിരിക്കുന്നത്.
ഡെങ്കിപ്പനി ബാധിച്ചവരെ അടക്കമാണ് ആശുപത്രികളില്‍ നിന്നും ഒഴിവാക്കുന്നത്. മെഡിക്കല്‍ കോളേജില്‍ ഇവരെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഡിഎംഒ നിര്‍ദേശം നല്‍കി.മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശത്തിന് യുഎന്‍എ ഇതുവരെ പ്രതികരിച്ചിട്ടില്ല. ശനിയാഴ്ച നടക്കുന്ന യുഎന്‍എ യോഗത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശവും ചര്‍ച്ചയാകും.
ആവശ്യങ്ങൾ എഴുതി കൊടുക്കണം
ആവശ്യങ്ങള്‍ എഴുതിക്കൊടുക്കാന്‍ സംഘടനയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ശമ്പളം 20000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നാണ് യുഎന്‍എയുടെ ആവശ്യം.
യുഎൻഎ യോഗം ചേരുന്നു
തിങ്കളാഴ്ച മുതല്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല സമരം നടത്തരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ട സാഹചര്യത്തില്‍ തുടര്‍ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഎന്‍എ യോഗം ചേരുകയാണ്.
ഹൈക്കോടതിയും ഇടപെട്ടു
ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നിയോഗിക്കപ്പെട്ട സമിതിയോട് 19ന് ചര്‍ച്ചകള്‍ ആരംഭിക്കണമെന്നാണ് ഇന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
പണിമുടക്ക് നടത്തരുതെന്ന് കോടതി
മാനേജുമെന്റുകളുമായും സമരക്കാരുമായി പ്രത്യേകം ചര്‍ച്ച നടത്താനാണ് കോടതി നിര്‍ദ്ദേശം. തിങ്കളാഴ്ച മുതല്‍ നടത്താനിരിക്കുന്ന നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക് നടത്തരുതെന്ന് കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.
എസ്മ പ്രയോഗിക്കും
പണിമുടക്ക് നടത്തുകയാണെങ്കില്‍ നഴ്‌സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കാനും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
ന്യായമായ ശമ്പളം
ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്ന ശമ്പളം ന്യായമാണെന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. നഴ്‌സുമാര്‍ സമരം തുടര്‍ന്നാല്‍ ആശുപത്രികള്‍ ഭാഗികമായി അടച്ചിടുമെന്ന് സ്വകാര്യ ആശുപത്രി മാനേജുമെന്റുകള്‍ പറഞ്ഞിരുന്നു.
ആശുപത്രി ഭാഗീകമായി അടച്ചിടും
ഭാഗീകമായി ആശുപത്രി അടച്ചിടുമെന്ന ഭീഷണി കണക്കിലെടുത്താണ് സംഭവത്തില്‍ എത്രയും വേഗം തീര്‍പ്പുണ്ടാക്കണമെന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി ഇടപെട്ടിരിക്കുന്നത്.