സമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്തേണ്ട ദൗത്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു; വിമര്‍ശനവുമായി ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവും എംഎല്‍എയുമായ രമേശ് ചെന്നിത്തല രംഗത്ത്. കേരളത്തില്‍ സമുദായിക സൗഹാര്‍ദ്ദം നിലനിര്‍ത്തേണ്ട ദൗത്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു രമേശ് ചെന്നിതലയുടെ വിമര്‍ശനം. വിവിധ മത വിശ്വാസങ്ങള്‍ തമ്മിലുള്ള സഹോദര്യത്വം നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അതില്‍ അവര്‍ പരാജയപ്പെട്ടത് കൊണ്ടാണ് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും മുന്‍കൈ എടുത്ത് മത പ്രതിനിധികളെ കാണാന്‍ ചെന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
വോട്ടിനു വേണ്ടി മത നേതാക്കളുടെ യോഗങ്ങള്‍ തിരഞ്ഞെടുപ്പ് സമയത്ത് വിളിച്ചു കൂട്ടിയ സര്‍ക്കാര്‍ ഇപ്പൊള്‍ വെറും കാഴ്ചക്കാരായി മാറി നില്‍ക്കുകയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും മതനേതക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

പല തവണ പ്രതിപക്ഷവും, കെ പി സി സി പ്രസിഡന്റും സര്‍വകക്ഷി യോഗവും മത അധ്യക്ഷന്‍മാരുടെ യോഗവും വിളിച്ചു കൂട്ടാന്‍ ആവശ്യപ്പെട്ടിരുന്നു. സാമൂഹ്യ അന്തരീക്ഷം തകര്‍ക്കുന്ന നടപടികള്‍ ഉണ്ടാകാന്‍ പാടില്ല എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണം. ബിജെപി എരി തീയില്‍ എണ്ണ ഒഴിക്കുന്നത് ഒഴിവാക്കണം. വിശ്വാസികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കേണ്ടതാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അതേസമയം, പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ തുടര്‍ന്ന് മുസ്ലീം മത നേതാക്കളുമായി പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും കൂടിക്കാഴ്ച നടത്തിയിരുന്നു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങള്‍ എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്. ബിഷപ്പിന്റെ അഭിപ്രായ പ്രകടനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ഡ പരിഹരിക്കുന്നതിനായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്ത് ചിലര്‍ സോഷ്യല്‍ മീഡിയ വഴി മതവിദ്വേഷം വളര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി.
ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നിത്തല ഉന്നയിച്ച അതേവിമര്‍ശനം, കെ സുധാകരനും ചൂണ്ടിക്കാണിച്ചിരുന്നു. കേരളത്തിലെ മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ ഭരണത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്നില്‍ നിന്നിട്ടുണ്ട്. എന്നാല്‍ 5 വര്‍ഷത്തെ പിണറായി വിജയന്റെ ഭരണം കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തിയിരിക്കുന്നു. സംഘപരിവാര്‍ പതിറ്റാണ്ടുകള്‍ ശ്രമിച്ചിട്ടും നടക്കാതിരുന്ന വര്‍ഗ്ഗീയമായ ഭിന്നിപ്പിക്കല്‍ വെറും 5 വര്‍ഷം കൊണ്ടു സാദ്ധ്യമാക്കിയ പിണറായി വിജയന്‍ പ്രബുദ്ധ കേരളത്തിന് അപമാനമാണ് എന്നായിരുന്നു കെ സുധാകരന്‍ പറഞ്ഞത്.
മത തീവ്രവാദികളുടെ വര്‍ഗ്ഗീയ വിഷം വമിപ്പിച്ച പല പ്രസംഗങ്ങളിലും നടപടി എടുക്കാതിരുന്ന ആഭ്യന്തര വകുപ്പ് ആണ് ഈ ദുരവസ്ഥയുടെ പ്രധാന കാരണക്കാര്‍. സംഘപരിവാറിന് വഴികാട്ടിയായി, കേരളത്തില്‍ ആദ്യമായി ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞത് മുന്‍ മുഖ്യമന്ത്രി സാക്ഷാല്‍ വി.എസ് അച്ചുതാനന്ദനാണ്. നാലു വോട്ടിന് വേണ്ടി ആ പരാമര്‍ശം വീണ്ടും നടത്തി മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടിലാക്കിയതും പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് ആണ്.
എന്തൊരു ക്യൂട്ടാണ് കാണാന്‍; പുതിയ ലുക്കില്‍ തിളങ്ങി വീണ നന്ദകുമാര്‍, വൈറല്‍ ചിത്രങ്ങള്‍
കേരളം മുസ്ലിം തീവ്രവാദികളുടെ റിക്രൂട്ട്‌മെന്റ് ഹബ് ആണെന്ന് പറഞ്ഞത് പിണറായി വിജയന്റെ സ്വന്തം ഡിജിപി ലോകനാഥ് ബഹ്‌റയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി വിജരാഘവനടക്കം മുസ്ലീമോഫോബിയ പടര്‍ത്താന്‍ മുന്നിലുണ്ടായിരുന്നു. ഇവരുടെയൊക്കെ വാദങ്ങള്‍ വിശ്വസിച്ച് ഒരു പാവം വൈദികന്‍ തെറ്റിദ്ധരിക്കപ്പെട്ടെങ്കില്‍ കുറ്റം ആരുടേതാണ്? വര്‍ഗീയത പടര്‍ത്തി വോട്ട് നേടിയ പിണറായി വിജയന്‍ തന്നെയാണ് ഈ അനിഷ്ട സംഭവങ്ങള്‍ക്ക് ആദ്യത്തെ ഉത്തരവാദിയെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications