സണ്ണി ലിയോണിനെ ചോദ്യം ചെയ്യാം; അറസ്റ്റ് വേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ അറസ്റ്റ് ചെയ്യുന്നത് കേരള ഹൈക്കോടതി വിലക്കി. നോട്ടീസ് നല്‍കിയ ശേഷം ചോദ്യം ചെയ്യാവുന്നതാണെന്നും അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി. അറസ്റ്റ് തടയണം എന്നും മുന്‍കൂര്‍ ജാമ്യം വേണമെന്നുമുള്ള സണ്ണിയുടെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി നിര്‍ദേശം. ഈ സാഹചര്യത്തില്‍ നടിയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.
ചൊവ്വാഴ്ചയാണ് സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് നല്‍കിയ കേസില്‍ സണ്ണി ലിയോണിനെ കൊച്ചിയിലെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍, മൂന്നാം പ്രതി സുനില്‍ രജാനി എന്നിവരും ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കരണ്‍ജീത് കൗര്‍ എന്ന പേരില്‍ മുംബൈയിലെ വിലാസത്തിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
Recommended Video
പാർലമെന്റ് ബജറ്റ് സമ്മേളനം- ചിത്രങ്ങൾ കാണാം
കൊച്ചിയില്‍ വിവിധ പരിപാടികളില്‍ ഉദ്ഘാടനത്തിന് പങ്കെടുക്കാം എന്ന് കാണിച്ച് 29 ലക്ഷം രൂപ കൈവശപ്പെടുത്തി വഞ്ചിച്ചു എന്നാണ് സണ്ണി ലിയോണിനെതിരായ പരാതി. 2016ന് ശേഷം 12 തവണകളായിട്ടാണ് ഇത്രയും തുക തട്ടിയതത്രെ. താന്‍ പണം വാങ്ങി മുങ്ങിയിട്ടില്ലെന്നും ഇപ്പോഴും പരിപാടിയില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്നും സണ്ണി പോലീസിന് മൊഴി നല്‍കി. സംഘാടകരുടെ ഭാഗത്താണ് വീഴ്ച എന്നും അവര്‍ പറഞ്ഞു. സ്വകാര്യ ടിവിയുടെ ഷൂട്ടിങിന് വേണ്ടി കേരളത്തിലെത്തിയതാണ് സണ്ണിയും കുടുംബവും. ഈ വേളയിലാണ് കേസും വിവാദങ്ങളും.