ഹൈക്കോടതിയില്‍ ഹർജികള്‍ ഇനി ഓണ്‍ലൈനായും നല്‍കാം: നടപടികള്‍ പൂര്‍ണമായും ഇ-ഫയലിങിലേക്ക്
കൊച്ചി: കേരള ഹൈക്കോടതി ഇനി മുതല്‍ പൂർണ്ണമായും ഇ-ഫയലിങ്ങിലേക്ക്. ഇ-ഫയലിങ്ങിനൊപ്പം പേപ്പര്‍ രഹിത കോടതി മുറികളും ഓഫീസുകളും പ്രവര്‍ത്തനസജ്ജമായി. ഇതോടെ ഇനി മുതല്‍ ഹൈക്കോടതി രജിസ്ട്രയിൽ നേരിട്ടെത്തി ഹർജികൾ നൽകേണ്ടതില്ല. എവിടെ നിന്നും ഹർജികള്‍ ഓണ്‍ലൈനായി സമർപ്പിക്കാന്‍ സാധിക്കും. ഹർജകളോടൊപ്പം തന്നെ അനുബന്ധ രേഖകളും പുതിയ സൌകര്യം വഴി കോടതിയില്‍ നല്‍കാന്‍ സാധിക്കും. കോടതി മുറിയിലും മാറ്റമുണ്ട്. കോടതി മുറികളിലേക്ക് അഭിഭാഷകർ കേസ് വാദിക്കാന്‍ ഫയലുകളുമായി എത്തേണ്ട ആവശ്യമില്ല, എല്ലാ വിവരങ്ങളും മുന്നിലുള്ള കംപ്യൂട്ടറില്‍ ശേഖരിച്ച് വെക്കാന്‍ സാധിക്കും. ജഡ്ജിക്കും,എതിർഭാഗം അഭിഭാഷകനും ഇത് കാണാന്‍ സാധിക്കും.
പുതിയ പദ്ധതി സുപ്രീംകോടതി ജഡ്ജി ഡിവൈ ചന്ദ്രചൂഡ് ഉദ്ഘാടനം ചെയ്തു. ഇ കോടതി പദ്ധതി മുഖ്യമന്ത്രി പിണറായി വിജയനും നിര്‍വ്വഹിച്ചു. നിയമ സംവിധാനത്തിലെ സുപ്രധാന നാഴികല്ലാണ് ഇതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. കൊവിഡ് കാലത്ത് മറ്റ് പലയിടത്തും വെല്ലുവിളികള്‍ നേരിട്ടപ്പോഴും കേസുകള്‍ തീര്‍പ്പാക്കുന്നതിലെ കേരളത്തിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നും ഡിവൈ ചന്ദ്രചൂഡ് എടുത്ത് പറഞ്ഞു. ചീഫ് ജസ്റ്റിസിന്റേതടക്കമുള്ള ആറു കോടതികളാണ് സ്മാർട്ട് കോടതിമുറികളായി മാറ്റിയത്.

ഉടന്‍ തന്നെ മറ്റ് കോടതി മുറികള്‍ സ്മാർട്ടായി മാറും. ഹൈക്കോടതിയില്‍ പദ്ധതി പൂർത്തീകരിച്ച് കഴിഞ്ഞാല്‍ അടുത്ത ഘട്ടമായി സംസ്ഥാനത്തെ കീഴ്കോടതികളിലും പദ്ധതി തുടങ്ങും. പുതിയ നേട്ടം അഭിമാനകരമെന്ന് ഇ കോടതി പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സർക്കാർ ഓഫീസികളിലും പദ്ധതി വ്യാപിപ്പിക്കുകയാണ്. പേപ്പർ എഴുത്തുകളും ജനങ്ങള്‍ സർക്കാർ ഓഫീസുകള്‍ സന്ദർശിക്കുന്നതും കുറയ്ക്കാനുള്ള ശ്രമം നടക്കുകകയാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിൽ ബന്ധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളം രാജ്യത്തിന് മറ്റു പല കാര്യങ്ങളിലും മാതൃകയായത് പോലെ സർക്കാർ സംവിധാനങ്ങൾ ഇ ഓഫീസിലേക് മാറുന്നതിലും മാതൃകയാണ്. ജയിലുകളും കോടതികളും വീഡിയോ കോൺഫറൻസിലുടെ ബന്ധിപ്പിച്ചത് കോടതി നടപടികൾ വേഗത്തിലാക്കിയെന്നും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പിണറായി വിജയന്‍ പറഞ്ഞു. ഹൈക്കോടതിയുടെ ആഭ്യന്തര ഐടി സംഘമാണ് പദ്ധതികൾ നടപ്പിലാക്കിയത്. കൊവിഡ് കാലത്ത് ഭാഗികമായി ഇ ഫയലിങ് നടപ്പാക്കിയിരുന്നു. അന്ന് ഒരു വിഭാഗം അഭിഭാഷകർ എതിർപ്പ് ഉയർത്തിയിരുന്നെങ്കിലും തീരുമാനവുമായി ഹൈക്കോടതി ഭരണ വിഭാഗം മുന്നോട്ട് പോവുകയായിരുന്നു.
കേശുവേട്ടനേയും കുടുംബത്തേയും കാണാന്‍ കാവ്യാ മാധവനുമെത്തി: ചിരിപൂരം












Click it and Unblock the Notifications