കർഷക നിയമ ഭേദഗതി; സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിലെ ഐതിഹാസികമായ സംയുക്ത സമരം; സ്പീക്കർ
തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഐതിഹാസികമായ ജനമുന്നേറ്റങ്ങളിലൊന്നാണ് സംയുക്ത കർഷക സമരമെന്ന് നിയമസഭാ സ്പീക്കർ ശ്രീ.എം ബി.രാജേഷ്. കർഷകസമരത്തിന് കാരണമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ കർഷകസമരം ചരിത്രവിജയം നേടിയിരിക്കുകയാണ്. വിജയം കർഷകർക്ക് പുറമേ, ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങൾക്കും ഐക്യത്തിന്റെയും പോരാട്ടത്തിന്റെയും വിലപ്പെട്ട പാഠം നൽകുന്നുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.
കാര്‍ഷിക നിയമം പിന്‍വലിച്ചു: അമരീന്ദര്‍ ബിജെപി സഖ്യത്തിലേക്ക്, കോണ്‍ഗ്രസിന് വെല്ലുവിളിയാകുമോ?
കാർഷിക ഉത്പാദന വിപണന രംഗങ്ങളിൽ കോർപ്പറേറ്റുകൾക്കും വൻകിട മൂലധനത്തിനും സ്വൈരവിഹാരം അനുവദിക്കുന്ന മൂന്ന് നിയമങ്ങൾ പിൻവലിക്കണമെന്നായിരുന്നു രാജ്യത്തെ ജനങ്ങളുടെ ആവശ്യം. ശക്തമായ പ്രതിഷേധങ്ങളുടെ ഫലമായി ജനങ്ങളുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ചിരിക്കുകയാണ്. വിവാദ നിയമഭേദഗതി പിൻവലിച്ചതിലൂടെ കർഷകരുടെ അശ്രാന്ത പോരാട്ടങ്ങൾക്ക് ഫലം കണ്ടിരിക്കുകയാണ്.- സ്പീക്കർ പറഞ്ഞു.
കർഷകരുടെ വിശാലമായ ഐക്യവും യോജിപ്പും സമാനതകളില്ലാത്ത സഹനവും ത്യാഗവുമാണ് ചരിത്രവിജയം സാധ്യമാക്കിയത്. കർഷകസമരത്തെ അടിച്ചമർത്താനും സമരം ചെയ്യുന്ന കൃഷിക്കാരെ ഖലിസ്ഥാൻ തീവ്രവാദികളായും രാജ്യദ്രോഹികളായും മുദ്രകുത്താനും ശ്രമമുണ്ടായി. കൂടാതെ, അവർക്കിടയിൽ ഭിന്നിപ്പ് വളർത്താനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിട്ട് നേടിയ വിജയമാണിത്. വിണ്ടുപൊട്ടിയ കാൽപാദങ്ങൾ കൊണ്ട് തീവ്ര സഹനസമരത്തിന്റെ ദൂരം താണ്ടിയെത്തിയ വിജയമാണിത് - എം.ബി.രാജേഷ് പറഞ്ഞു.
എഴുന്നൂറിലേറെ കൃഷിക്കാരാണ് കർഷകസമരത്തിൽ രക്തസാക്ഷികളായത്. ഇന്നത്തെ തീരുമാനം നേരത്തേ എടുത്തിരുന്നെങ്കിൽ അവരുടെ ജീവൻ രക്ഷിക്കാമായിരുന്നു. ഒരു വർഷം നീണ്ട പോരാട്ടത്തിൽ പതറാതെയും പിന്മാറാതെയും അടിയുറച്ചുനിന്ന് പോരാടിയ കർഷക പോരാളികളെ സ്പീക്കർ അഭിവാദ്യം ചെയ്തു. വിജയം കർഷകർക്ക് പുറമേ, ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങൾക്കും ഐക്യത്തിന്റെയും പോരാട്ടത്തിന്റെയും വിലപ്പെട്ട പാഠം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കാർഷികോൽപന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക, വൈദ്യുത ചാർജിന്റെ വൻവർധനവിനും സ്വകാര്യവൽകരണത്തിനും വഴിയൊരുക്കുന്ന വൈദ്യുത നിയമ ഭേദഗതി പിൻവലിക്കുക എന്നീ ആവശ്യങ്ങളും സംയുക്ത കിസാൻ മോർച്ച ഉന്നയിച്ചിരുന്നു. ആ ആവശ്യങ്ങൾ ഇപ്പോഴും അവശേഷിക്കുകയാണ്. കോർപ്പറേറ്റ് താൽപര്യങ്ങളെ മുൻനിർത്തിയുള്ള നവ ഉദാരവൽകരണ നയങ്ങളെ വിജയകരമായി ചെറുത്തുതോൽപിക്കാൻ കഴിയുമെന്ന പ്രധാനപ്പെട്ട പാഠവും കൂടിയാണ് കർഷകരുടെ ഈ ഐക്യം - സ്പീക്കർ കൂട്ടിച്ചേർത്തു.
അതേസമയം, കരിനിയമം പുറത്താക്കിയതിനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ. ''ഐതിഹാസികമായ കർഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെട്ടിരിക്കുന്നു. സമത്വപൂർണമായ ലോക നിർമ്മിതിയ്ക്കായി നടക്കുന്ന വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യൻ കർഷകർ രചിച്ചിരിക്കുന്നത്. വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നു.'' ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
എന്നാൽ, കരിനിയമങ്ങൾ കേന്ദ്രസര്‍ക്കാര്‍ പിൻവലിച്ചത് നിവര്‍ത്തിയില്ലാതെയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രതികരണം. കർഷക സമരത്തിന് മുന്നിൽ കേന്ദ്രം മുട്ടുമടക്കി. കോൺഗ്രസ് പാർലമെന്‍റിന് അകത്തും പുറത്തും നടത്തിയ സമരം ശരിയാണെന്ന് തെളിഞ്ഞെന്നും സതീശന്‍ പറഞ്ഞു.
കാർഷിക നിയമം പിൻവലിച്ചതിലുള്ള ചെന്നിത്തലയുടെ പ്രതികരിച്ചതിങ്ങനെ. കോണ്‍ഗ്രസ് അടക്കമുളളവർ ചെയ്ത സമരത്തിന്റെ വിജയമാണ് കരിനിയമങ്ങൾ പിൻവലിച്ചതിലൂടെ രാജ്യത്തെ കർഷക ലക്ഷങ്ങൾക്ക് ലഭിച്ചിരിക്കുന്നത് രമേശ് ചെന്നിത്തല പറഞ്ഞു. വൈകിയാണെങ്കിലും കേന്ദ്രസർക്കാരിന് തിരിച്ചറിവുണ്ടായെന്നും നിയമങ്ങൾ പിൻവലിച്ചത് ഉചിതമായ നടപടിയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ശാന്തി വക്കീൽ എന്തിട്ടാലും ലുക്കല്ലേ!!... ദൃശ്യത്തിലെ വക്കീലിന്റെ സാരി ലുക്ക് ഏറ്റെടുത്ത് ആരാധകർ
Recommended Video