തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽക്കൈ; ലീഗ് ജയിച്ചത് 2 വോട്ടിന്! ബിജെപി തോറ്റമ്പി...
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലെ പാമ്പാടി കാരിക്കാമറ്റം വാർഡ് വൻ ഭൂരിപക്ഷത്തിൽ എൽഡിഎഫ് നിലനിർത്തി.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽക്കൈ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലെ പാമ്പാടി കാരിക്കാമറ്റം വാർഡ് വൻ ഭൂരിപക്ഷത്തിൽ എൽഡിഎഫ് നിലനിർത്തി.
സിപിഎമ്മിലെ കെഎസ് മധുകുമാർ 247 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കോൺഗ്രസിലെ ഡെൽജിത് സിങിനെയാണ് മധുകുമാർ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 22-ാം വാർഡിൽ ഇടതുസ്വതന്ത്ര അട്ടിമറി വിജയം സ്വന്തമാക്കി. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി കുഞ്ഞുമോൾ ജോസ് 145 വോട്ടിനാണ് വിജയിച്ചത്. ഈ വാർഡിലാണ് കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം ഔദ്യോഗിക വാഹനത്തിൽ പ്രചരണത്തിനെത്തിയതുമായി ബന്ധപ്പെട്ട് വിവാദമുയർന്നത്.

വയനാട് ജില്ലയിലെ കൽപ്പറ്റ നഗരസഭയിൽ സിപിഎമ്മിലെ ബിന്ദു വിജയിച്ചു. 92 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിന്ദുവിന്റെ ജയം. ബിന്ദുവിന് 404 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് 312 വോട്ടും ബിജെപിയ്ക്ക് 22 വോട്ടും ലഭിച്ചു. കണ്ണൂര്‍ ജില്ലയിലെ രാമന്തളി പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെപി രാജേന്ദ്രകുമാര്‍ 23 വോട്ടിനാണ് ഇടതു സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്.
മലപ്പുറം ജില്ലയിലെ തിരൂര്‍ നഗരസഭയിലെ തുമരക്കാവ് വാര്‍ഡിൽ യുഡിഎഫ് രണ്ട് വോട്ടിന് വിജയിച്ചു. മുസ്ലീം ലീഗിലെ നെടിയില്‍ മുസ്തഫയാണ് വിജയിച്ചത്. സിപിഐഎമ്മിലെ സി കുഞ്ഞുമൊയ്തീനെയാണ് മുസ്തഫ പരാജയപ്പെടുത്തിയത്. ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡും ഒരു നഗരസഭാ വാര്‍ഡും അടക്കം ഏഴ് ജില്ലയിലെ 12 തദ്ദേശ വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.












Click it and Unblock the Notifications