ഒന്നാം സമ്മാനം 10 കോടി; സമ്മാന പെരുമഴയുമായി മൺസൂൺ ബംപർ ലോട്ടറി ഇതാ എത്തിപ്പോയി
തിരുവനന്തപുരം: ഒറ്റ ലോട്ടറിയിൽ ജീവിതം മാറി മറിഞ്ഞ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനെ ഓർമയില്ലേ? കഴിഞ്ഞ വർഷത്തെ ഓണം ബംപറിന്റെ 25 കോടിയുടെ ഒന്നാം സമ്മാനം അടിച്ച അനൂപിന് ഇപ്പോൾ ജീവിതത്തിൽ വെച്ചടി വെച്ചടി കയറ്റമാണ്. പുതിയ വീട്, ലോട്ടറി കട, ബിസിനസ് എന്നിങ്ങനെ പലതും അനൂപ് നേടി കഴിഞ്ഞു.
അനൂപിനെ പോലെ ഭാഗ്യം കൈവന്നെങ്കിൽ എന്നാണോ ഇപ്പോൾ ആലോചിക്കുന്നത്? അങ്ങനെയെങ്കിൽ വൈകേണ്ട, കോടിപതിയാകാൻ ദാ വീണ്ടും അവസരം കൈവന്നിരിക്കുകയാണ്, കേരള ലോട്ടറിയുടെ മൺസൂൺ ബംപറിലൂടെ. 10 കോടിയാണ് ഒന്നാം സമ്മാനം. വിശദമായി അറിയാം

MA, MB, MC, MD, ME, MG എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്. 5 പേർക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 25 പേർക്ക് ലഭിക്കും. 3 ലക്ഷം രൂപ വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം. കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. 45 ലക്ഷം മണ്‍സൂണ്‍ ബംബര്‍ ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. 250 രൂപയാണ് ടിക്കറ്റ് വില. ജുലൈ 26 നാണ് നറുക്കെടുപ്പ്.
കഴിഞ്ഞ തവണയും 10 കോടിയായിരുന്നു ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 50 ലക്ഷം രൂപയായിരുന്നു. എറണാകുളത്ത് വിറ്റ ലോട്ടറിക്കായിരുന്നു കഴിഞ്ഞ തവണ ഒന്നാം സമ്മാനം അടിച്ചത്.
വിഷു ബമ്പർ ഭാഗ്യശാലി എവിടെ?
നറുക്കെടുപ്പ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ബിഷു ബമ്പർ വിജയി കാണാമറയത്ത് തന്നെ. . VE 475588 എന്ന നമ്പറിനായിരുന്നു വിഷു ബംപർ സമ്മാനമായ 12 കോടി ഇത്തവണ അടിച്ചത്. നറുക്കെടുപ്പിന് തൊട്ട് പിന്നാലെ തന്നെ മലപ്പുറത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം അടിച്ചതെന്ന് കണ്ടെത്തി. ചെമ്മനാടുള്ള ലോട്ടറി കടയിൽ നിന്നായിരുന്നു ടിക്കറ്റ് വിറ്റത്. നറുക്കെടുപ്പിന് ഒരാഴ്ച മുൻപാണ് ടിക്കറ്റ് വിറ്റ് പോയതെന്ന് ഏജന്റ് ആദർശ് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ വിജയി ആരാണെന്ന് മാത്രം ഇതുവരെ കണ്ടെത്താനായില്ല.
തിരുവോണം ബംപർ വിജയി അനൂപിന്റെ അനുഭവം പാഠമായതിനാലാകണം വിജയി ഇപ്പോഴും പുറത്ത് വരാത്തത് എന്നാണ് വിലയിരുത്തപ്പെടുന്നത്. 25 കോടി ഒന്നാം സമ്മാനം അടിച്ചതിന് പിന്നാലെ നിരവധി പേർ സഹായം തേടി തന്നെ സമീപിച്ചതായി അന്ന് അനൂപ് പറഞ്ഞിരുന്നു. കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെയുള്ള ആളുകൾ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്നും ഒടുവിൽ സഹായം തേടി വരുന്നവരുടെ ശല്യം സഹിക്ക വയ്യാതെ വീട് ഉൾപ്പെടെ മാറേണ്ട സാഹചര്യം ഉണ്ടായെന്നും അനൂപ് വെളിപ്പെടുത്തിയിരുന്നു. വീട് മാറിയിട്ട് പോലും ആളുകളുടെ പ്രാക്കും കുത്ത് വാക്കുകളും കേൾക്കേണ്ടി വന്നിരുന്നുവെന്നും അനൂപ് പറഞ്ഞിരുന്നു.
അതേസമയം അനൂപിന്റെ അനുഭവത്തിന് ശേഷം പിന്നീട് നടന്ന ബംപർ നറുക്കെടുപ്പുകളിൽ കോടികൾ ലഭിച്ച ആളുകൾ ആരും തന്നെ പരസ്യമായി പേര് വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. പൂജ, ക്രിസ്മസ് ബംപർ ലോട്ടറി വിജയികൾ തങ്ങളുടെ പേര് പരസ്യപ്പെടുത്തരുതെന്ന് ലോട്ടറി വകുപ്പിനോട് അഭ്യർത്ഥിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം അനൂപിന്റെ അവസ്ഥ പാഠമാക്കിയാണോ വിഷു ബംപർ വിജയിയും മാറി നിൽക്കുന്നത് അതോ യഥാർത്ഥത്തിൽ തനിക്കാണ് മഹാഭാഗ്യം കൈവന്നത് എന്ന് അറിയാഞ്ഞിട്ട് തുടരുകയാണോയെന്നൊന്നും വ്യക്തമല്ല.












Click it and Unblock the Notifications