ലോട്ടറി വിറ്റ കാശ് മിച്ചം പിടിച്ചു; ഏക മകള്‍ ഇന്ന് ഡോക്ടര്‍, പരമാനന്ദം ഡബിള്‍ ഹാപ്പിയാണ്
തിരുവനന്തപുരം: മക്കളെ പഠിപ്പിച്ച് ഉയരങ്ങളില്‍ എത്തിക്കണമെന്നത് ഏതൊരു മാതാപിതാക്കളുടെയും സ്വപ്‌നമാണ്. മദ്രാസ് മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഡോ അപര്‍ണ പരമാനന്ദം സ്റ്റെതസ്‌കോപ്പുമായി രോഗികളെ ചികിത്സിക്കുമ്പോള്‍ മനസ് നിറയുന്നത് ലോട്ടറിക്കച്ചവടക്കാരനായ പിതാവ് പരമാനന്ദത്തിന്റെ മനസാണ്. തന്റെ ഉപജീവനമാര്‍ഗമായ ലോട്ടറി കച്ചവടത്തില്‍ നിന്നും മിച്ചം പിടിക്കുന്ന കാശ് കൊണ്ടാണ് ഈ എഴുപതുകാരന്‍ ഏക മകളെ പഠിപ്പിച്ച് ഡോക്ടറാക്കിയത്.
മകളുടെ ആദ്യ സ്‌റ്റൈപ്പന്‍ഡില്‍ വാങ്ങിക്കൊടുത്ത ഫോണും ഇന്ന് പരമാനന്ദത്തിന്റെ പോക്കറ്റിലുണ്ട്. ഇത് പറയുമ്പോള്‍ പരമാനന്ദത്തിന്റെ മുഖത്തുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല. മകള്‍ മിടുക്കിയായിരുന്നെന്നും എല്ലാ ക്ലാസിലും ഫസ്റ്റാണെന്നും പരമാനന്ദം പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി വഴുതക്കാട് പരീക്ഷ ഭവന് സമീപം ലോട്ടറി വില്‍പന നടത്തുകയാണ് പരമാനന്ദം.

തമിഴ്‌നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശിയാണ് പരമാനന്ദം. 80കളുടെ തുടക്കത്തിലാണ് അദ്ദേഹം കേരളത്തില്‍ എത്തുന്നത്. ഇടുക്കിയിലെ ഒരു തോട്ടത്തില്‍ പണിക്കെത്തിയ പരമാനന്ദം ജഗതി സ്വദേശിയായ യശോദയെ വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് തലസ്ഥാനത്ത് സ്ഥിരതാമസമായി. 1992 കാലത്താണ് വഴുതക്കാട് വിഘ്‌നേശ്വര ലോട്ടറി ഏജന്‍സി കട തുടങ്ങിയത്.
ജീവിതത്തിലേക്ക് പുതിയ സന്തോഷമായി മകള്‍ കടന്നുവന്നത്.
മദ്യപാനവും പുകവലിയും ഇല്ല. തനിക്ക് ഒരു ഷര്‍ട്ട് വാങ്ങുന്നതിന് പകരം ആ കാശ് മകളുടെ പഠനത്തിനായി മാറ്റിവച്ചു. മകളുടെ പഠനത്തിനായി ലോട്ടറി ക്ഷേമ ബോര്‍ഡ് ധനസഹായവും നല്‍കി. കഠിനാധ്വാനത്തിലൂടെ അപര്‍ണ വിദ്യാഭ്യാസ അവര്‍ഡുകളും സ്‌കോളര്‍ഷിപ്പും നേടി. ചെറിയ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്ത് ഭാര്യയും ഒപ്പമുണ്ടായിരുന്നു.
തന്റെ മനസില്‍ ഡോക്ടര്‍ എന്ന സ്വപ്‌നം വന്നതിനെ കുറിച്ച് അപര്‍ണയും മനസുതുറന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഡോക്ടറെന്ന മോഹം മനസില്‍ ഉദിച്ചതെന്ന് അപര്‍ണ പറയുന്നു. ലക്ഷക്കണക്കിന് പേര്‍ എഴുതിയ പരീക്ഷയില്‍ അപര്‍ണയ്ക്ക് മെരിറ്റില്‍ സീറ്റ് ലഭിക്കുകയും ചെയ്തു. പിന്നീട് എം ഡി പഠനത്തിനായി ഭോപ്പാല്‍ എയിംസില്‍ മെരിറ്റില്‍ സീറ്റ് ലഭിക്കുകയും ചെയ്തു. ഭര്‍ത്താവ് ഡോ സുസുവന്‍ മിത്രയും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്.












Click it and Unblock the Notifications