വിസയില്ലാതെ മലയാളികൾ പറന്നിറങ്ങി! ആശങ്ക വേണ്ട, ധൈര്യമായി വിമാനം കയറിക്കോ....
പാസ്പോർട്ടിന് ചുരുങ്ങിയത് ആറ് മാസം കാലാവധിയും, റിട്ടേൺ ടിക്കറ്റുമുണ്ടെങ്കിൽ ഖത്തറിൽ വരാമെന്നാണ് വിമാനത്താവള അധികൃതർ അറിയിച്ചത്.
ദോഹ/കൊച്ചി: വിസയില്ലാതെ ഇന്ത്യയടക്കമുള്ള 80 രാജ്യങ്ങളിലെ പൗരന്മാർക്ക് ഖത്തറിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയ നിയമം പ്രാബല്യത്തിൽ വന്നു. ഇതോടെ മലയാളികളടക്കമുള്ളവർ വിസയില്ലാതെ ഖത്തറിലേക്ക് എത്തിതുടങ്ങി. കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നാണ് മലയാളികൾ ഖത്തറിലേക്ക് യാത്രതിരിച്ചത്.
വിസയില്ലാതെ ഖത്തറിലേക്ക് വരാവുന്ന 80 രാജ്യങ്ങളിലെ ഇമിഗ്രേഷൻ അധികൃതർക്ക് ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരം നൽകിയിട്ടില്ലെങ്കിലും, പാസ്പോർട്ടിന് ചുരുങ്ങിയത് ആറ് മാസം കാലാവധിയും, റിട്ടേൺ ടിക്കറ്റുമുണ്ടെങ്കിൽ ഖത്തറിൽ വരാമെന്നാണ് വിമാനത്താവള അധികൃതർ അറിയിച്ചത്. വിസ ആവശ്യമില്ലെങ്കിലും, ഖത്തറിൽ വിമാനമിറങ്ങിയാൽ എന്തിന് വരുന്നു, എവിടെ താമസിക്കുന്നു തുടങ്ങിയ വിവരങ്ങൾ വിമാനത്താവള അധികൃതർക്ക് നൽകണം. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ ഖത്തറിലുള്ള മലയാളികൾ നാട്ടിലുള്ള കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ഖത്തറിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്.

റിട്ടേൺ ടിക്കറ്റും പാസ്പോർട്ടും...
പാസ്പോർട്ടിന് ചുരുങ്ങിയത് ആറ് മാസത്തെ കാലാവധിയും, റിട്ടേൺ ടിക്കറ്റുമുണ്ടെങ്കിൽ ഇന്ത്യയടക്കമുള്ള 80 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസയില്ലാതെ ഖത്തറിൽ വരാനാണ് ഖത്തർ ആഭ്യന്തര മന്ത്രാലയവും ടൂറിസം
അതോറിറ്റിയും അനുമതി നൽകിയത്.

വ്യക്തതയുണ്ടായിരുന്നില്ല....
പുതിയ നിയമം പ്രാബല്യത്തിൽ വന്നെങ്കിലും മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഇതുസംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

ആദ്യമായി വന്നവർ...
തൃശൂർ വടക്കേക്കാട് സ്വദേശിയായ തഫ്സീന ഖാദറാണ് ഇത്തരത്തിൽ വിസയില്ലാതെ ഖത്തറിൽ വന്ന ആദ്യ മലയാളികളിലൊരാൾ. കഴിഞ്ഞ വ്യാഴാഴ്ചയാണ് തഫ്സീന കൊച്ചിയിൽ നിന്നും ദോഹയിലെത്തിയത്.

ആദ്യം സമ്മതിച്ചില്ല...
ടൂറിസ്റ്റ് വിസയിൽ ഖത്തറിലേക്ക് പോകാനിരുന്ന തഫ്സീനയ്ക്ക് വിസയിലെ അക്ഷരപ്പിശക് കാരണം യാത്ര ചെയ്യാൻ അനുമതി ലഭിച്ചിരുന്നില്ല. തുടർന്നാണ് പുതിയ നിയമത്തെക്കുറിച്ച് തഫ്സീന ഇമിഗ്രേഷൻ അധികൃതരോട് ആരാഞ്ഞത്.
എന്നാൽ വിസയില്ലാതെ ഖത്തറിലേക്ക് യാത്ര ചെയ്യാമല്ലോ എന്ന് ചോദിച്ചപ്പോൾ കൊച്ചിയിലെ ഇമിഗ്രേഷൻ അധികൃതർ ആദ്യം സമ്മതിച്ചില്ലെന്നും, അവർക്ക് ഇതുസംബന്ധിച്ച് വിവരമൊന്നും ലഭിച്ചില്ലെന്നുമാണ് പറഞ്ഞതെന്ന് തഫ്സീന അറിയിച്ചതായി ഗൾഫ് മാധ്യമമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിമാനക്കമ്പനിയുടെ അനുമതി....
ആദ്യം യാത്ര ചെയ്യാൻ അനുവദിക്കാതിരുന്ന ഇമിഗ്രേഷൻ അധികൃതർ ജെറ്റ് എയർവേഴ്സുമായി ബന്ധപ്പെട്ടപ്പോൾ യാത്ര ചെയ്യാമെന്നാണ് ജെറ്റ് എയർവേയ്സ് അറിയിച്ചത്. തുടർന്ന് ഇമിഗ്രേഷൻ അധികൃതരും അനുമതി നൽകുകയായിരുന്നു.

ഒരു ബുദ്ധിമുട്ടുമുണ്ടായില്ല...
ദോഹയിൽ വിമാനമിറങ്ങിയപ്പോൾ ഒരു കുഴപ്പവുമുണ്ടായില്ലെന്നും, പാസ്പോർട്ടിൽ ഒരു മാസം തങ്ങാനുള്ള അനുമതി സീൽ പതിച്ചു നൽകിയെന്നും തഫ്സീന പറഞ്ഞതായും ഗൾഫ് മാധ്യമത്തിന്റെ വാർത്തയിലുണ്ട്.

കൂടുതൽ മലയാളികൾ...
എറണാകുളം സ്വദേശികളും ഗൾഫ് കോസ്റ്റ് റിക്രൂട്ട്മെന്റ് കമ്പനി ഉടമകളുമായ അബ്ദുൾ സലാമും മകൻ ശാഹുൽ ഹമീദും ഇത്തരത്തിൽ വിസയില്ലാതെയാണ് കൊച്ചിയിൽ നിന്നും ശനിയാഴ്ച ദോഹയിലെത്തിയത്.

കരിപ്പൂരിൽ നിന്നും...
കോഴിക്കോട് അസ്മ ടവർ ഉടമ മുഹമ്മദ് ഞായറാഴ്ച പുലർച്ചെയാണ് കരിപ്പൂരിൽ നിന്നും ജെറ്റ് എയർവേയ്സിൽ ദോഹയിലെത്തിയത്. ആദ്യം വിസയില്ലാതെ യാത്ര ചെയ്യാൻ കരിപ്പൂരിലെ ഇമിഗ്രേഷൻ അധികൃതർ അനുവദിച്ചില്ല.
തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ഇമിഗ്രേഷൻ ജീവനക്കാർ അതിനുശേഷമാണ് മുഹമ്മദിന് യാത്ര ചെയ്യാൻ അനുമതി നൽകിയത്.












Click it and Unblock the Notifications