‘ഓണത്തിന് മുമ്പ് കൂടുതൽ കേരളത്തിന് കൂടുതൽ വാക്സിൻ വേണം’; കേന്ദ്രത്തെ അറിയിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ വാക്സിൻ ക്ഷാമം നിലനിൽക്കുന്നതിനിടെ ഓണത്തിന് മുമ്പ് കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ആവശ്യപ്പെട്ടത് അനുസരിച്ച് ബുധനാഴ്ച ലഭിക്കുന്ന അഞ്ച് ലക്ഷം ഡോസ് വാക്സിൻ രണ്ട് ദിവസത്തിനുള്ളിൽ നൽകുമെന്നും നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സംസ്ഥാനത്ത് സ്റ്റോക്കുണ്ടായിരുന്ന വാക്സിൻ കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് വേഗത്തിൽ വാക്സിൻ കൊടുത്തു തീർക്കാൻ കഴിഞ്ഞു. വരും ദിവസങ്ങളിൽ ആവശ്യത്തിന് വാക്സിൻ ലഭ്യമായാൽ ദിവസേന നാല് ലക്ഷം ഡോസെങ്കിലും നൽകാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേ സമയം വാക്സിൻ എടുക്കാൻ വരുന്നവർ ആർടിപിസിആർ പരിശോധനാ ഫലം കയ്യിൽ കരുതേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വാക്സിനേഷൻ നടപടികൾ ഫലപ്രദമാക്കാൻ തദ്ദേശ സ്വയം ഭരണം, ആരോഗ്യം, റവന്യൂ, പോലീസ് എന്നീ വകുപ്പുകൾ കൂട്ടായി ഇടപെടണം. വികേന്ദ്രീകൃതമായി തദ്ദേശ സ്വയംഭരണ തലത്തിൽ വാക്സിൻ കൊടുക്കുന്നതാണ് നല്ലത്. നിശ്ചയിച്ച മാനദണ്ഡമനുസരിച്ച് വാക്സിൻ നൽകാനാകണം. തുണിക്കടകൾ കർശനമായ കോവിഡ് പ്രേട്ടോകോൾ പാലിച്ച് തുറക്കുന്ന കാര്യം ആലോചിക്കും.
വാക്സിനേറ്റ് ചെയ്ത നിശ്ചിത എണ്ണം ജീവനക്കാരെ ഉപയോഗിച്ച് കട ഉടമകൾ അതിനുള്ള ക്രമീകരണം ഉണ്ടാക്കണം. ബന്ധപെട്ട ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കണം. പ്രേട്ടോകോൾ ലംഘനം ശ്രദ്ധയിൽപെട്ടാൽ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. അതേ സമയം നീറ്റ് പരീക്ഷക്ക് ഫോട്ടോ ആവശ്യമായതിനാൽ ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ സ്റ്റുഡിയോകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications