'സ്വപ്ന പറയുന്നത് സത്യം,രാഷ്ട്രീയക്കാരെ പോലെയല്ല,രേഖകൾ വച്ചാണ് സ്വപ്നയുടെ സംസാരം'; കെ സുധാകരൻ
തിരുവനന്തപുരം: വിവിധ രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരണവുമായി കെ പി സി സി പ്രസിഡൻറ് കെ സുധാകരൻ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങൾ ഉന്നയിച്ച സ്വർണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് പിന്തുണയുമായി കെ സുധാകരൻ പ്രതികരിച്ചു.
സ്വപ്ന ഉന്നയിക്കുന്ന ആരോപണങ്ങൾ എല്ലാം സത്യമാണെന്ന് കോൺഗ്രസിന് ഉത്തമബോധ്യം ഉണ്ടെന്ന് കെ സുധാകരൻ പറഞ്ഞു. രാഷ്ട്രീയക്കാരെ പോലെ അല്ല സ്വപ്ന സുരേഷ് സംസാരിക്കുന്നത്. പറയുന്ന എല്ലാ കാര്യങ്ങൾക്കും വ്യക്തമായ രേഖകൾ സ്വപ്നയുടെ കയ്യിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സോളാർ കേസ് പ്രതിയായ സരിതയെ ആയുധമാക്കി സ്വപ്ന സുരേഷിനെ തകർക്കാനാവില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. വിമാനത്തിലെ പ്രതിഷേധത്തിൽ എൽ ഡി എഫ് കൺവീനറായ ഇ പി ജയരാജനെ പ്രതി ചേർത്തില്ലെങ്കിൽ കോടതിയിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.
നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും കുറ്റക്കാരല്ലെന്നും അദ്ദേഹം ആരോപിച്ചു.
നാഷണൽ ഹെറാൾഡ് പത്രത്തിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായി. എന്നാൽ സമ്പന്നമായ ഗാന്ധി - നെഹറു കുടുംബത്തിന് ജീവിക്കാൻ പണം കക്കേണ്ട ആവശ്യം ഇല്ലെന്നായിരുന്നു കെ പി സി സി പ്രസിഡന്റിന്റ പ്രതികരണം. കണ്ണൂരിൽ കണ്ടത് സി പി എം അക്രമത്തിന്റെ ക്രൂരതയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴുത്തറുക്കാനുള്ള സി പി എമ്മിന്റെ ആഗ്രഹം ഗാന്ധി പ്രതിമ കഴുത്തറുത്ത് തീർത്തു. ആക്രമണത്തിന് തിരിച്ചടി കിട്ടിയാലെ സി പി എം പഠിക്കുകയുളളൂ എന്നാണ് സുധാകരൻ വിമർശിച്ചത്.
കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിഞ്ചു കുഞ്ഞാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയെന്നും കെ.സുധാകരൻ വിമർശിച്ചു. എല്ലാ കരാറും ഊരാളുങ്കലിനാണ് കിട്ടുന്നത്. അതുകൊണ്ട് മറ്റ് കരാറുകാർ എല്ലാം പിന്മാറുകയാണ്. കരാറുകളിലൂടെ ലഭിക്കുന്ന കമ്മീഷൻ പാർട്ടിയിലേക്ക് എത്തുന്നതായും സുധാകരൻ ആരോപിച്ചു. പയ്യന്നൂരിൽ ഫണ്ട് കൈകാര്യം ചെയ്തതിൽ ജാഗ്രതക്കുറവ് ഉണ്ടായി എന്നാണ് സി പി എം പറയുന്നത്. ജാഗ്രത കുറവ് എന്ന് സി പി എം പറഞ്ഞാൽ കട്ടു എന്നാണ് അർത്ഥം. ഇക്കാര്യം സമ്മതിച്ച സി പി എം, ടി ഐ മധുസൂധനനെ എം എൽ എ സ്ഥാനത്ത് നിന്ന് മാറ്റമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.
പുരാവസ്തു തട്ടിപ്പ് കേസില്‍ ആരോപണ വിധേയയായ പ്രവാസി വനിത അനിത പുല്ലയില്‍ ലോക കേരള സഭയിൽ എത്തിയെന്ന വിവാദത്തിലും കെ സുധാകരൻ പ്രതികരിച്ചു. അനിത പുല്ലയിൽ നിയമസഭയിൽ എത്തിയ വിഷയത്തിൽ കോൺഗ്രസ് ഇടപെടുന്നില്ല. കോൺഗ്രസിന് എതിരെ പ്രവർത്തിച്ച ആളല്ല അനിത. കോൺഗ്രസ് കേസിന് പോകേണ്ട ആവശ്യമില്ലെന്നു അദ്ദേഹം പറഞ്ഞു. വിഷയത്തിൽ നടപടി സ്വീകരിക്കേണ്ടത് സർക്കാർ ആണെന്നും സർക്കാർ തീരുമാനിക്കട്ടെ എന്നും കെ സുധാകരൻ വ്യക്തമാക്കി.
അതേസമയം, അനിത പുല്ലയിൽ ലോക കേരള സഭ സമ്മേളനം നടന്ന നിയമസഭാ സമുച്ഛയത്തിൽ എത്തിയത് ഇന്നലെ ആയിരുന്നു. പ്രതിനിധി പട്ടികയിൽ ഉണ്ടായിരുന്ന അനിത, സഭാ സമ്മേളനം നടന്ന ശങ്കരനാരായണൻ തമ്പി ഹാളിന് പരിസരത്ത് ഉണ്ടായിരുന്നു.
ക്യൂട്ടാണ് നമ്മുടെ റിമി ടോമി; ആരാധകർ ഏറ്റെടുത്ത ആ വൈറൽ ചിത്രം ഇതാ; കാണാം
സഭ ടിവിയുടെ ഓഫീസ് മുറിയിലും അനിത പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെ അനിതയെ മാധ്യമങ്ങൾ വളഞ്ഞിരുന്നു. തുടർന്ന് നിയമസഭയുടെ വാച്ച് ആന്റ് വാര്‍ഡ് അനിതാ പുല്ലയിലിനെ പുറത്തേയ്ക്ക് മാറ്റി. മാധ്യമങ്ങളോട് പിന്നീട് പ്രതികരിക്കാമെന്നാണ് അനിത വ്യക്തമാക്കിയത്. അതേസമയം, സമ്മേളനത്തിന്റെ ആദ്യ ദിവസമായ വെള്ളിയും അനിത ഇവിടെ എത്തിയതായും വിവരമുണ്ട്.












Click it and Unblock the Notifications