സർക്കാരിന് പണമില്ല; കേരള പൊലീസിന് ഇന്ധനമില്ല; കടം വാങ്ങാൻ നിർദ്ദേശം
തിരുവനന്തപുരം: പൊലീസ് വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ പണമില്ലാതെ കേരള പൊലീസ്. തിരുവനന്തപുരം പേരൂര്‍ക്കട എസ് എ പി ക്യാമ്പിലെ പെട്രോള്‍ പമ്പില്‍ നിന്നുളള ഇന്ധന വിതരണമാണ് നിര്‍ത്തിയത്. സർക്കാർ അനുവദിച്ച തുക കഴിഞ്ഞെന്ന് കാണിച്ചാണ് ഇന്ധന വിതരണം നിര്‍ത്തിയത്.
അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിൽ പേരൂര്‍ക്കട, എസ് എ പി ക്യാമ്പ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന പോലീസ് പെട്രോള്‍ പമ്പിലേക്ക് ഇന്ധനം വാങ്ങുന്നതിനായി തുക അനുവദിച്ചിരുന്നു.

എന്നാൽ, സർക്കാരിനോട് അധിക തുക അനുവദിക്കാൻ ആവിശ്യപ്പെട്ടിരുന്നു. ഇതിന് വേണ്ടിയുളള അപേക്ഷ സർക്കാരിന് നൽകി. എന്നാൽ, സർക്കാർ അപേക്ഷ നിരാകരിക്കുകയായിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി പൊലീസ് ആസ്ഥാനത്ത് നിന്നും പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അതേസമയം, നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണ് സർക്കാരിന്റെ ഈ തീരുമാനം. തുക അനുവദിക്കാത്ത സാഹചര്യത്തിൽ പോലീസ് പമ്പില്‍ നിന്നും ഇന്ധനം ലഭ്യമാകില്ല. എന്നാൽ, യൂണിറ്റ് മേധാവികള്‍ ഈ പ്രതിസന്ധികള്‍ മറികടക്കാന്‍ മറ്റ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണെന്ന് ഡി ജി പി വ്യക്തമാക്കുന്നു.
അതേസമയം, കേരള പൊലീസിന്റെ ഈ പ്രതിസന്ധി മറികടക്കാൻ കെ എസ് ആര്‍ ടി സി സഹായവുമായി രംഗത്ത് എത്തിയിട്ടുണ്ട്. കടമായി 45 ദിവസത്തേക്ക് ഇന്ധനം നല്‍കാമെന്നാണ് കെ എസ് ആര്‍ ടി സി അറിയിച്ചത്. ഇതിന് പുറമെ, യൂണിറ്റുകള്‍ക്ക് അവരവരുടെ ഓഫീസിന് സമീപമുള്ള പ്രൈവറ്റ് പമ്പുകളില്‍ നിന്നും കടമായി ഇന്ധനം വാങ്ങാം.
ഇന്ധനത്തിന് തടസ്സം നിലനിൽക്കുന്ന സാഹചര്യത്തിൽ യൂണിറ്റ് മേധാവികൾ ഡ്യൂട്ടികള്‍ക്ക് തടസ്സം ഉണ്ടാകാതെ ഇന്ധനം നിറയ്ക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താൻ പുറത്തെറക്കിയ അറിയിപ്പിൽ പറയുന്നു. അതേസമയം, പോലീസ് പമ്പില്‍ നിന്നും ഇന്ധന ലഭ്യത വീണ്ടും ആരംഭിക്കുന്ന തീയതി പിന്നാലെ അറിയിക്കും എന്നാണ് വിവരം.












Click it and Unblock the Notifications