പി എസ് സി തട്ടിപ്പ്: ചോര്‍ത്തിയത് ജീവനക്കാര്‍, ഉത്തരങ്ങള്‍ അയച്ചത് കോളേജ് വരാന്തയില്‍ നിന്ന്
തിരുവനന്തപുരം: പി എസ് സി നടത്തിയ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് തന്നെയെന്ന് പോലീസിന്‍റെ നിഗമനം. ശിവരഞ്ജിത്തും നസീമും പ്രണവും ആവശ്യപ്പെട്ടത് പ്രകാരം കോളേജിലെ ജീവനക്കാര്‍ തന്നെയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്ന് പോലീസിന് വിവരം കിട്ടിയെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പരീക്ഷ തട്ടിപ്പില്‍ യൂണിവേഴ്സിറ്റി കോളേജിലെ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന രഹസ്യവിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചു. പരീക്ഷ തുടങ്ങി 10 മിനുട്ട് കഴിഞ്ഞപ്പോള്‍ തന്നെ പുറത്തുനില്‍ക്കുകയായിരുന്നു പ്രവീണിന്‍റെ സുഹൃത്ത് സഫീറിന്‍റെ കൈവശം ചോദ്യപേപ്പര്‍ കിട്ടിയെന്നാണ് പോലീസിന്‍റെ നിഗമനം. പിന്നീട് ഗോകുല്‍ എന്ന പോലീസുകാരന്‍റെ സഹാത്തോടെ സഫീര്‍ ഉത്തരങ്ങള്‍ മൂന്ന് പേര്‍ക്കും അയച്ചുകൊടുക്കുകയായിരുന്നു.

അഖില്‍ വധക്കേസില്‍ പ്രതികളായ നസീമും, ശിവരഞ്ജിത്തും, എസ്എഫ്ഐ പ്രവർത്തകനായ ഇവരുടെ സുഹൃത്ത് പ്രണവിനും പരീക്ഷ സമയത്ത് പുറത്ത് നിന്ന് സഹായം ലഭിച്ചതായി പി എസ് സി വിജലന്‍സിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പരീക്ഷ തുടങ്ങിയ ശേഷം പ്രണവിന്‍റെ ഫോണിലേക്ക് മൂന്നു നമ്പറുകളില്‍ നിന്നായി 78 മെസേജുകള്‍ എത്തിയെന്നെണ് കണ്ടെത്തല്‍.
ഉത്തരങ്ങള്‍ അയച്ച മൊബൈല്‍ നമ്പറുകളിലൊന്ന് എസ്പി ക്യാമ്പിലെ പോലീസുകാരനായ കല്ലറ സ്വദേശി ഗോകുല്‍വി എമ്മിന്‍റെ പേരിലുള്ളതാണ്. സിം എടുക്കാനായി ഗോകുല്‍ നൽകിയത് പൊലീസിന്‍റെ ഔദ്യോഗിക നമ്പറാണെന്ന് സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്. സഫീറും ഗോകുലം ഒളിവിൽ പോയെന്നാണ് വിവരം.












Click it and Unblock the Notifications