അരയ്‌ക്കൊപ്പം വെള്ളത്തിൽ തുഴഞ്ഞ് കൊച്ചിയിലെ വോട്ടർമാർ, ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
കൊച്ചി: പെരുമഴയെ തുടര്‍ന്ന് എറണാകുളത്ത് പോളിംഗ് മന്ദഗതിയില്‍. തിരഞ്ഞെടുപ്പ് മാറ്റി വെക്കില്ലെന്നും സമയം നീട്ടി നല്‍കാം എന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. റോഡുകളും വീടുകളും പോളിംഗ് ബൂത്തുകളുമടക്കം ജില്ലയില്‍ വെള്ളത്തിലായിരിക്കുകയാണ്. അരയ്‌ക്കൊപ്പം വെള്ളത്തിലൂടെയാണ് പലയിടത്തും വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്തുന്നത്. വെള്ളം കയറിയ ബൂത്തുകളിൽ പോളിംഗ് ഓഫീസർമാർ വെള്ളത്തിലിരിക്കുന്ന കാഴ്ചകളും ജില്ലയിലുണ്ട്.
എറണാകുളത്ത് ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെ 16.30 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. മഴ തുടരുമെന്ന മുന്നറിയിപ്പുകള്‍ക്കിടെ ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരിക്കുകയാണ്. കൊച്ചി താലൂക്കിലും കണയന്നൂര്‍ താലൂക്കിലുമാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്. വിവിധ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ച് കൊണ്ടിരിക്കുകയാണ്.

ഇടപ്പളളി നോര്‍ത്ത്, ഇടപ്പളളി സൗത്ത്, തൃപ്പൂണിത്തുറ, എളംകുളം, എറണാകുളം, ചേരാനല്ലൂര്‍ ഭാഗങ്ങളിലാണ് സ്ഥിതി രൂക്ഷമായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടറോഡുകള്‍ അടക്കം വെള്ളത്തില്‍ മുങ്ങിയതിനാല്‍ ആളുകള്‍ക്ക് വീട്ടില്‍ നിന്നിറങ്ങി പോളിംഗ് ബൂത്തുകളിലേക്ക് എത്താനാകുന്നില്ല എന്നതാണ് അവസ്ഥ. പലയിടത്തും മരങ്ങള്‍ വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. വെള്ളം കയറിയതിനെ തുടര്‍ന്ന് ചില ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചിട്ടുണ്ട്.
Recommended Video
അയ്യപ്പന്‍കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 5 ബൂത്തുകളും ഒന്നാം നിലയിലേക്ക് മാറ്റിയെങ്കിലും ഇവിടേക്ക് വോട്ടര്‍മാര്‍ക്ക് എത്താനാകുന്നില്ല. 6000ത്തോളം വോട്ടര്‍മാരുളള സ്ഥലത്ത് 4 മണിക്കൂര്‍ കൊണ്ട് രേഖപ്പെടുത്തിയത് വെറും 200ല്‍ താഴെ മാത്രം വോ്ട്ടുകളാണ്. മഴ കാരണം പോളിംഗ് ശതമാനം കുറയുന്നത് മൂന്ന് മുന്നണികളേയും ആശങ്കപ്പെടുത്തുന്നുണ്ട്. വോട്ടെടുപ്പ് മാറ്റി വെക്കണമെന്നാണ് മുന്നണികള്‍ ആവശ്യപ്പെടുന്നത്. എറണാകുളം ജില്ലയില്‍ രണ്ട് ദിവസത്തേക്ക് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനിടെ കലൂര്‍ സബ് സ്റ്റേഷനില്‍ വെളളം കയറി വൈദ്യുതി വിതരണം തടസ്സപ്പെട്ടു.












Click it and Unblock the Notifications