സംസ്ഥാനത്ത് ഇന്നും പരക്കെ മഴ; ഈ 2 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത നിർദ്ദേശം
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഒറ്റപെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ ,കന്യാകുമാരി തീരം, ശ്രീലങ്കൻ തീരം ,തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇവിടങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതേസമയം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും വകുപ്പ് അറിയിച്ചു.
അതേസമയം ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമായെങ്കിലും ഇക്കാലയളവിൽ ലഭിക്കേണ്ട മഴലഭിച്ചിട്ടില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നത്. സപ്റ്റംബർ 1 മുതൽ 10 വരെ സംസ്ഥാനത്ത് ആകെ ലഭിച്ചത് 154 മില്ലി മീറ്റർ മഴയാണ്. 20 ദിവസം കൊണ്ട് മൻസൂൺ പിൻവാങ്ങും. അങ്ങനെയെങ്കിൽ പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെങ്കിൽ ജലക്ഷാമം രൂക്ഷമായേക്കുമെന്നാണ് കാലാവസ്ഥ അധികൃതർ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications