വിട്ടുകൊടുക്കാതെ ഗവര്‍ണര്‍; രണ്ടും കല്‍പിച്ച് എല്‍ഡിഎഫ്; 15ന് പ്രതിഷേധ ധര്‍ണ
കൊച്ചി: സംസ്ഥാന സർക്കാറും ഗവർണറും തമ്മിലുള്ള പോര് വീണ്ടും മുറുകുന്നു. ഗവർണർക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ച് എൽഡിഎഫ്. നവംബർ 15ന് എൽഡിഎഫ് ധർണ നടത്തും. ജില്ലാതലങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ എൽഡിഎഫ് യോഗം തീരുമാനിച്ചു.
സർവകലാശാലകളുടെ സ്വയംഭരണം തകർക്കുന്ന നിലപാടാണ് ചാൻസലർ എന്ന നിലയിൽ ഗവർണർ സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്ക് ആവശ്യമായ നടപടികളുമായാണ് സർക്കാരാണ് മുന്നോട്ടുപോകുന്നത്.
എന്നാൽ ഇതിനെതിരെയുള്ള ചാൻസലറുടെ വഴിവിട്ട നീക്കങ്ങൾ ദേശീയാടിസ്ഥാനത്തിൽ രൂപംകൊണ്ട സംഘപരിവാർ അജണ്ടയായി മാത്രമേ കാണാൻ സാധിക്കൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വാർത്താസമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുത്തു. ഗവർണറെ കോടതി ആവാൻ സമ്മതിക്കില്ലെന്നും എൽഡിഎഫ് പറഞ്ഞു.

അതേസമയം, സംസ്ഥാന സർക്കാരിനും മന്ത്രിമാർക്കുമെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും രംഗത്തെത്തിയിരിന്നു. സർവകലാശാലകളിൽ വിസിമാരെ നിയമിക്കാൻ ആർക്കാണ് അധികാരം എന്നു സുപ്രീംകോടതി വ്യക്തമാക്കിക്കഴിഞ്ഞുവെന്ന് സാങ്കേതിക സർവകലാശാലയിലെ വിസിയെ പുറത്താക്കിയ വിധിയുടെ കോപ്പി ഉയർത്തിക്കാട്ടി അദ്ദേഹം പറഞ്ഞു. മദ്യവും ലോട്ടറിയും മുഖ്യവരുമാനമാക്കിയ ധനമന്ത്രിയാണ് തനിക്കു കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെപ്പറ്റി അറിയില്ലെന്നു പറഞ്ഞ് ആക്ഷേപിക്കുന്നത്. കേരളത്തിലെ വിദ്യാർഥികൾ പുറത്തേക്കു പോകുന്നതു വിദ്യാഭ്യാസ മേഖലയിൽ മുതൽ മുടക്കാൻ ആരും തയാറാകാത്തതു കൊണ്ടാണ് എന്നും ഗവർണർ പറഞ്ഞു.
ഗവർണറുടെ നടപടികൾ പുനഃപരിശോധിക്കുമെന്നു നിയമമന്ത്രി പറയുന്നതു വിദ്യാഭ്യാസമോ, ഭരണഘടനാ- നിയമപരിജ്ഞാനമോ ഇല്ലാത്തതു കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരെ നിയമിക്കുന്നതു താനാണ്. വിസി നിയമനം ഗവർണറുടെ മാത്രം അധികാരമാണ്. സംസ്ഥാന സർക്കാരിന് അതിൽ ഒരു പങ്കുമില്ലെന്നും സുപ്രീം കോടതി വിധി വായിച്ച് ഗവർണർ വിശദീകരിച്ചു. ഇതു സംബന്ധിച്ചു നിയമസഭയിൽ നിയമം പാസാക്കിയാലും യുജിസി ചട്ടപ്രകാരമല്ല എങ്കിൽ ഫലമുണ്ടാകില്ല. മുൻ മന്ത്രിമാരായ സജി ചെറിയാൻ, കെ.ടി.ജലീൽ എന്നിവരുടെ ഭരണഘടനാവിരുദ്ധ പരാമർശങ്ങളെ പരാമർശിച്ച ഗവർണർ, മുഖ്യമന്ത്രി ഇതിനെ തിരുത്താൻ തയാറായില്ലെന്നും പറഞ്ഞു.
'വിത്ഡ്രോവൽ ഓഫ് പ്ലഷർ' എന്ന വാക്ക് താൻ ഉപയോഗിച്ചതിന്റെ അർഥം മന്ത്രിമാരെ പിരിച്ചുവിടും എന്നല്ലെന്ന് ഗവർണർ പറഞ്ഞു. മന്ത്രി അപമര്യാദയായി പെരുമാറിയാൽ അവരെ പിരിച്ചുവിടുമെന്നല്ല, അതിലുള്ള തന്റെ അസംതൃപ്തി കേരള ജനതയെ അറിയിക്കും എന്നു മാത്രമാണ് അർഥമാക്കിയത്.












Click it and Unblock the Notifications