നീറ്റല്ലാതെ 'നീറ്റ്' പരീക്ഷ; വിദ്യാർത്ഥിനിയുടെ ബ്രാ അഴിപ്പിച്ചു, നെഞ്ചത്തേക്കുള്ള തുറിച്ചുനോട്ടവും!
പാലക്കാട്: ഈ വർഷവും നീറ്റ് പരീക്ഷയ്ക്കെത്തിയവർക്ക് കയ്പ്പേറിയ അനുഭവം. പാലക്കാട് ജില്ലയിലെ കൊപ്പം ലയേൺസ് സ്കൂളിലാണ് വിദ്യാർത്ഥിനിക്ക് കൈപ്പേറിയ അനുഭവം ഉണ്ടായിരിക്കുന്നത്. പരീക്ഷ ഹാലിൽ പ്രവേശിക്കണമെങ്കിൽ 'ബ്രാ' അഴിക്കണമെന്ന നിർദേശമാണ് വിദ്യാർത്ഥിനിക്ക് ലഭിച്ചത്. വസ്ത്രത്തിലെ ഹൂക്ക് മെറ്റലുകൊണ്ട് ഉണ്ടാക്കിയതാണ്. മെറ്റൽ ഉൽപ്പന്നങ്ങൾ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കരുതെന്നാണ് നിർദേശം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അധികൃതർ 'ബ്രാ' ധരിച്ച് ഹാളിൽ പ്രവേശിക്കരുതെന്ന് നിർദേശിച്ചത്.
പെൺകുട്ടി ധരിച്ചിരുന്ന ഷാൾ മാതാപിതാക്കളെ ഏൽപ്പിച്ചായിരുന്നു ഹാളിലേക്ക് പ്രവേശിക്കാൻ പെൺകുട്ടി പോയത്. പരീക്ഷ എഴുതിയ അനുഭവം ഭീകരമാണെന്ന് കുട്ടി പറയുന്നു. ചെവ്വാഴ്ച വൈകുന്നേരം പെൺകുട്ടി നോർത്ത് ടൗൺ പോലീസിൽ പരാതി നൽകി. പുരുഷനായ നിരീക്ഷകൻ പരീക്ഷ എഴുതുന്ന സമയം തന്റെ നെഞ്ചിലേക്ക് തന്നെ നിരന്തരം തുറിച്ചു നോക്കിയെന്നും താൻ അപമാനിക്കപ്പെട്ടുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.
മാറിടത്തേക്ക് തുറിച്ചു നോട്ടം
ചോദ്യപേപ്പർകൊണ്ട് പെൺകുട്ടി തുറിച്ചു നോട്ടത്തെ നേരിടാൻ മാറിടം മറച്ചു പിടിക്കേണ്ടി വന്നെന്ന് ദി ന്യൂസ് മിനുട്സ് റിപ്പോർട്ട് ചെയ്യുന്നു. ഡ്രസ് കോഡ് പാലിച്ചുകൊണ്ട് തന്നെയായിരുന്നു പെൺകുട്ടി പരീക്ഷ ഹാളിലേക്ക് പ്രവേശിച്ചത്. ഹാവ് സ്ലീവുള്ള ലൈറ്റ് കളർ ഡ്രസായിരുന്നു ധരിച്ചിരുന്നത്. തുടർന്ന് ബ്രാ ധരിക്കരുതെന്ന് പറഞ്ഞതോടെ പെൺകുട്ടി അപമാനിക്കപ്പെടുകയായിരുന്നു. തുടർന്ന് പുരുഷ പരീക്ഷ നിരീക്ഷകന്റെ തുറിച്ചു നോട്ടം കൂടി സഹിക്കേണ്ടി വന്നു.
പോലീസ് കേസെടുത്തു
വസ്ത്രം മാറുന്നതിനുപോലുമുള്ള നല്ല മുറികൾ സ്കൂളിൽ ഉണ്ടായിരുന്നില്ലെന്ന് ദി ന്യൂസ് മിനുട്സ് ലേഖിക പറയുന്നു. പക്ഷേ സമയത്തിന്റെ പരിമിതി മൂലം പെൺകുട്ടിക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ല. പരീക്ഷ കഴിഞ്ഞ പുറത്തെത്തിയതോടെ താൻ നേരിട്ട ദുരവസ്ഥ സുഹൃത്തുകളെയും അധികൃതരെയും അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതി പ്രകാരം നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സബ് ഇൻസ്പെക്ടർ പറഞ്ഞായി ദി ന്യൂസ് മിനുട്സ് റിപ്പോർട്ട് ചെയ്യുന്നു. ഐപിസ് 509 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പാലക്കാട് ജില്ലയില്‍ എഴുതിയത് 3,248 പേർ
അതേമയം 2018 പരീക്ഷയ്ക്ക് മൈലാഞ്ചിയിട്ടുവന്ന പരീക്ഷാര്‍ഥിക്ക് എഴുതാനായില്ല. പരീക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നതരത്തില്‍ വസ്ത്രം ധരിച്ചുവന്നവര്‍ക്ക് വസ്ത്രം മാറ്റിവരേണ്ടിവന്നു. ഷൂസ്, ജീന്‍സ് അടക്കമുള്ള കട്ടിയുള്ള വസ്ത്രങ്ങള്‍, ഉയര്‍ന്ന ഹീലുള്ള ചെരിപ്പ് തുടങ്ങിയവ ധരിച്ചെത്തിയവര്‍ക്ക് ഇവ ഒഴിവാക്കി ഡ്രസ് കോഡ് അനുസരിച്ചുള്ള വസ്ത്രം ധരിക്കേണ്ടിവന്നു. പാലക്കാട് ജില്ലയില്‍ എഴുതിയത് 3,248 പേരായിരുന്നു.
ഏഴ് പരീക്ഷ കേന്ദ്രങ്ങൾ
പാലക്കാട് നഗരത്തിലും പരിസരത്തുമായി ഏഴ് കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. എവിടെയും മറ്റ് പ്രശ്‌നമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പരീക്ഷയെഴുതാനുള്ള എല്ലാ സൗകര്യവും ഒരുക്കിയിരുന്നതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പാലക്കാട് ലയണ്‍സ് സ്‌കൂള്‍, കഞ്ചിക്കോട്, ഹേമാംബികനഗര്‍ കേന്ദ്രീയവിദ്യാലയങ്ങള്‍, പത്തിരിപ്പാല മൗണ്ട് സീനായ് സ്‌കൂള്‍, ചക്കാന്തറ സെന്റ് റാഫേല്‍സ് സീനിയര്‍ സ്‌കൂള്‍, കിണാശ്ശേരി വ്യാസവിദ്യാലയ, കല്ലേക്കാട് വ്യാസവിദ്യാ പീഠം എന്നിവിടങ്ങളിലായിരുന്നു പരീക്ഷാകേന്ദ്രങ്ങള്‍. 10 മുതല്‍ ഒരുമണിവരെയായിരുന്നു പരീക്ഷ. ഏഴുമുതല്‍ പരീക്ഷാര്‍ഥികളെത്തി. 7.30 മുതല്‍ പരീക്ഷാഹാളില്‍ പ്രവേശിപ്പിച്ചുതുടങ്ങിയിരുന്നു.
ഹാള്‍ടിക്കറ്റും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും
ഹാള്‍ടിക്കറ്റും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും മാത്രമാണ് പരീക്ഷാഹാളില്‍ അനുവദിച്ചിരുന്നത്. എന്നാല്‍, പാലക്കാട് ലയണ്‍സ് സ്‌കൂളില്‍ ഫോട്ടോപോലും ഇല്ലാതെ വന്നവരുമുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു,. ഇവരെ ഫോട്ടോയെടുക്കാന്‍ സ്‌കൂളധികൃതര്‍ സഹായിച്ചു. പരീക്ഷാഹാളില്‍ കുടിവെള്ളം ഒരുക്കിയിരുന്നു. കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ പനിയുമായി പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിനിക്ക് സ്കൂളധികൃതർ മരുന്ന് എത്തിച്ചു നൽകിയിരുന്നു വെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇതിനിടയിലാണ് ഇത്തരത്തിലുള്ള ദുരവസ്ഥയും വിദ്യാർത്ഥിനികൾ സഹിക്കേണ്ടി വന്നത്.