''അവളെ ആർക്കും വിട്ടുകൊടുക്കില്ല, ഞങ്ങൾ സംരക്ഷിക്കും'', നീനുവിനെ നെഞ്ചോട് ചേർത്ത് രാജൻ...
മകൻ താലിച്ചാർത്തിയ നീനുവിനെ ഇനി ആർക്കും വിട്ടുകൊടുക്കില്ലെന്ന് തന്നെയാണ് രാജന്റെ തീരുമാനം.
Recommended Video

കോട്ടയം: പ്രിയപ്പെട്ട മകനെ നഷ്ടപ്പെട്ടിട്ടും ദു:ഖം കടിച്ചമർത്തി നിൽക്കുകയാണ് രാജൻ. പ്രിയതമനെ നഷ്ടമായ നീനുവിനെയും, പ്രാണനായ മകനെ ഓർത്തുകരയുന്ന മേരിയെയും ആശ്വസിപ്പിക്കുമ്പോഴും ഉള്ളിൽ വിങ്ങിപ്പൊട്ടുകയാണ് അദ്ദേഹം. പക്ഷേ, മകൻ താലിച്ചാർത്തിയ നീനുവിനെ ഇനി ആർക്കും വിട്ടുകൊടുക്കില്ലെന്ന് തന്നെയാണ് രാജന്റെ തീരുമാനം.
കെവിന്റെ കൊലപാതകം ആസൂത്രിതമാണെന്നാണ് പിതാവ് രാജനും ആരോപിക്കുന്നത്. കെവിന്റെയും നീനുവിന്റെയും വിവാഹം കഴിഞ്ഞത് മുതൽ നീനുവിന്റെ ബന്ധുക്കൾ ദിവസങ്ങളോളം കോട്ടയത്ത് തങ്ങിയിരുന്നു. മകനെ കാണാതായതിൽ പരാതി നൽകിയിട്ടും പോലീസ് നടപടിയൊന്നും സ്വീകരിച്ചില്ല. പോലീസിന് വീഴ്ച സംഭവച്ചിട്ടുണ്ടെന്നും, പോലീസുകാർക്കെതിരെ കുറ്റം ചുമത്തി കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജൻ പറയുന്നത്...
കെവിന്റെ കൊലപാതകം ആസൂത്രിതമാണെന്നാണ് പിതാവ് രാജനും ഉറപ്പിച്ചു പറയുന്നത്. നീനുവിന്റെ സഹോദരനും സംഘവും അതിനുവേണ്ടി ദിവസങ്ങളോളം കോട്ടയത്ത് തങ്ങിയതായും രാജൻ ആരോപിക്കുന്നു. മകനും നീനുവും തമ്മിലുള്ള വിവാഹം കഴിഞ്ഞതിന് പിന്നാലെ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ തന്നെ കാണാനെത്തിയിരുന്നു. അമ്മയ്ക്ക് നീനുവിനെ കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഷാനു ചാക്കോ രാജനെ സമീപിച്ചത്.

തട്ടിക്കൊണ്ട് പോയത്...
രാജനെ കാണാനെത്തിയ അതേ ഇന്നോവയിൽ തന്നെയാണ് ഷാനു ചാക്കോയും സംഘവും കെവിനെ തട്ടിക്കൊണ്ടുപോയത്. ഈ സംഭവം തന്നെയാണ് പ്രതികൾ ദിവസങ്ങളോളം കോട്ടയത്ത് തങ്ങിയതിനുള്ള തെളിവായി ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, കൊല്ലം തെന്മലയിൽ നിന്നും കോട്ടയത്ത് എത്തിയ ക്വട്ടേഷൻ സംഘത്തിന് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഏറ്റുമാനൂർ, മാന്നാനം എന്നിവിടങ്ങളിൽ പ്രാദേശിക സഹായം ലഭിക്കാതെ വിവരങ്ങളോ വീടോ കണ്ടെത്താനാകില്ലെന്നാണ് നാട്ടുകാരും പറയുന്നത്. ഈ സൂചനയിൽ പോലീസ് അന്വേഷണവും നടക്കുന്നുണ്ട്.

അറിയിച്ചു...
കഴിഞ്ഞദിവസം ഉച്ചയോടെയാണ് കെവിന്റെ മരണവാർത്ത നീനുവിനെ അറിയിച്ചത്. പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ടതറിഞ്ഞ നീനു കുഴഞ്ഞുവീണതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് രാത്രി വൈകിയാണ് നീനുവിനെ കെവിന്റെ വീട്ടിലേക്ക് കൊണ്ടുവന്നത്. അതേസമയം, മകൻ താലിച്ചാർത്തിയ നീനുവിനെ ഇനിയുള്ള കാലം സംരക്ഷിക്കാൻ തന്നെയാണ് തങ്ങളുടെ തീരുമാനമെന്ന് കെവിന്റെ പിതാവ് രാജൻ വ്യക്തമാക്കി. നീനുവിനെ ഇനിയാർക്കും വിട്ടുകൊടുക്കില്ലെന്നും രാജൻ മനോരമ ന്യൂസ് ചാനലിനോട് പറഞ്ഞു.

വനിതാ കമ്മീഷൻ...
നീനുവിന്റെ സംരക്ഷണവും പഠനച്ചെലവുകൾ ഉൾപ്പെടെയുള്ള ആവശ്യങ്ങളും ഏറ്റെടുക്കാമെന്നു് സംസ്ഥാന വനിതാ കമ്മീഷനും കെവിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ നീനുവിനെ തങ്ങൾ തന്നെ സംരക്ഷിക്കുമെന്നാണ് പിതാവ് പറഞ്ഞത്. ഇനിയുള്ള കാലവും കെവിന്റെ ഭാര്യയായി തന്നെ ജീവിക്കുമെന്നും, സ്വന്തം വീട്ടിലേക്ക് പോകില്ലെന്നും നീനുവും പറഞ്ഞു. കെവിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് ബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടതെന്നും നീനു വ്യക്തമാക്കി. അതേസമയം, കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നീനുവിന്റെ ബന്ധുവായ നിയാസ്, ഇഷാൽ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ലുക്ക്ഔട്ട് നോട്ടീസ്...
കെവിൻ വധക്കേസിലെ മുഖ്യപ്രതിയായ ഷാനു ചാക്കോയ്ക്ക് വേണ്ടിയും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാളും കൂട്ടുപ്രതികളും വിദേശത്തേക്ക് കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കെവിന്റെ മൃതദേഹം തെന്മലയിൽ ഉപേക്ഷിച്ച ശേഷം ഷാനു ചാക്കോ പേരൂർക്കടയിൽ ഭാര്യ വീട്ടിൽ പോയിരുന്നതായാണ് വിവരം. ഇതിനെ തുടർന്ന് പോലീസ് സംഘം പേരൂർക്കടയിലെ ഭാര്യവീട്ടിലെത്തി പരിശോധന നടത്തി. ഷാനു ചാക്കോയും കൂട്ടുപ്രതികളും നിലവിൽ നാഗർകോവിൽ, മധുര ഭാഗങ്ങളിലുണ്ടെന്നാണ് പോലീസിന്റെ നിഗമനം.












Click it and Unblock the Notifications