മാസ്ക് ധരിച്ച് പാറക്കൽ അബ്ദുള്ള, കെവിൻ വധക്കേസിൽ സിബിഐ അന്വേഷണമില്ല; ബഹളത്തിൽ മുങ്ങി നിയമസഭ...
കെവിൻ വധക്കേസുമായി ബന്ധപ്പെട്ടാണ് നിയമസഭയിൽ പ്രതിപക്ഷം ബഹളം വച്ചത്.
തിരുവനന്തപുരം: ഈ സമ്മേളന കാലയളവിലെ ആദ്യ നിയമസഭ സമ്മേളനം തന്നെ ബഹളത്തിൽ മുങ്ങി. കെവിൻ വധക്കേസുമായി ബന്ധപ്പെട്ടാണ് നിയമസഭയിൽ പ്രതിപക്ഷം ബഹളം വച്ചത്. കെവിൻ വധക്കേസിൽ സിബിഐ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ കെവിൻ വധക്കേസ് ദുരഭിമാനക്കൊലയാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, സിബിഐ അന്വേഷണത്തിൽ പ്രതികരിച്ചില്ല. പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സഭാ നടപടികൾ തടസപ്പെടുത്തി. തുടർന്ന് പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.
ചെങ്ങന്നൂരിൽ നിന്ന് വിജയിച്ച സജി ചെറിയാന്റെ സത്യപ്രതിജ്ഞ ചടങ്ങോടെയാണ് രാവിലെ നിയമസഭ സമ്മേളനം ആരംഭിച്ചത്. പിന്നീട് ചോദ്യോത്തരവേളയ്ക്കിടെ കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള സഭയിൽ മാസ്കും ഗ്ലൗസും ധരിച്ചെത്തിയത് അൽപനേരം ബഹളത്തിനിടയാക്കി. അംഗത്തിന്റെ നടപടി അപഹാസ്യമെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കുറ്റപ്പെടുത്തി. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ സഭയിൽ വരേണ്ടതില്ലായിരുന്നുവെന്ന് സ്പീക്കറും പറഞ്ഞു. പാറക്കൽ അബ്ദുള്ള കോമാളി വേഷം കെട്ടിയിരിക്കുകയാണെന്നായിരുന്നു ചില ഭരണപക്ഷ അംഗങ്ങൾ പറഞ്ഞത്.
ബോദ്ധ്യപ്പെടുത്താൻ...
അതേസമയം, കോഴിക്കോട്ടെ നിലവിലെ അവസ്ഥ സഭയെ ബോദ്ധ്യപ്പെടുത്താനാണ് താൻ മാസ്കും ഗ്ലൗസും ധരിച്ച് വന്നതെന്ന് പാറക്കൽ അബ്ദുള്ള വിശദീകരണം നൽകി. എന്നാൽ അംഗത്തിന്റേത് അപഹാസ്യമായ നടപടിയാണെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. മാസ്ക് ധരിക്കുന്നതിന് പ്രത്യേക നിർദേശങ്ങളുണ്ടെന്നും, അദ്ദേഹത്തിന് രോഗബാധയുണ്ടെങ്കിലോ, അത്തരക്കാരുമായി സമ്പർക്കമുണ്ടെങ്കിലോ മാത്രമേ മാസ്ക് ധരിക്കേണ്ടതുള്ളുവെന്നും, ഇനി സമ്പർക്കമുണ്ടായിരുന്നെങ്കിൽ അദ്ദേഹം സഭയിൽ വരാൻ പാടില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. അംഗത്തിന്റെ നടപടി വളരെ ഗൗരവകരമായ വിഷയത്തെ അപഹസിക്കുന്നതായി എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
വിശദീകരണം...
ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും പാറക്കൽ അബ്ദുള്ളയെ കുറ്റപ്പെടുത്തിയപ്പോൾ പ്രതിപക്ഷ നേതാവ് അദ്ദേഹത്തെ ന്യായീകരിച്ചു. തുടർന്ന് ഇതേചൊല്ലി ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ അൽപനേരം തർക്കമുണ്ടായി. ഒടുവിൽ മാസ്ക് ബഹളം അവസാനിച്ചതിന് ശേഷമാണ് ചോദ്യോത്തര വേള ആരംഭിച്ചത്. വാട്സാപ്പ് ഹർത്താൽ, വരാപ്പുഴ കസ്റ്റഡി മരണം, കെവിൻ വധം തുടങ്ങിയ വിഷയങ്ങൾ ആദ്യദിവസം തന്നെ സഭയിൽ ഉന്നയിച്ചു. വാട്സാപ്പ് ഹർത്താലുമായി ബന്ധപ്പെട്ട് ആയിരത്തിലേറെ പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി സഭയെ അറിയിച്ചു. സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട നടപടികളിൽ ഇടപെടാൻ സംസ്ഥാന സർക്കാരിന് പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആയുധപരിശീലനം...
വാട്സാപ്പ് ഹർത്താലിന് ആഹ്വാനം ചെയ്തത് ആർഎസ്എസ് പ്രവർത്തകരാണെന്ന് വ്യക്തമായതായും ആർഎസ്എസിന്റെ ആയുധപരിശീലനം തടയാൻ നടപടി സ്വീകരിച്ചുവരുന്നതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇതിനുപിന്നാലെയാണ് കോട്ടയത്തെ കെവിൻ വധക്കേസ് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത്. കെവിന്റെ ദുരഭിമാനക്കൊലയിൽ ആഭ്യന്തരവകുപ്പിന്റെ പരാജയം ചൂണ്ടിക്കാട്ടി തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. തുടർന്ന് അടിയന്തര പ്രമേയ നോട്ടീസിന് അനുമതിതേടി സംസാരിച്ച തിരുവഞ്ചൂർ പോലീസിനെതിരെ തുറന്നടിച്ചു. പ്രതികളിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരുണ്ടെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറങ്ങിപ്പോക്ക്...
കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയാണെന്നും, കേരളത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇത്തരം ജീർണ സംസ്കാരത്തിനെതിരെ കേരളം ഒന്നാകെ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിന് രാഷ്ട്രീയനിറം നൽകാൻ ശ്രമിച്ച പ്രതിപക്ഷത്തെയും അദ്ദേഹം കുറ്റപ്പെടുത്തി. നീനുവിന്റെ പിതാവും സഹോദരനും കോൺഗ്രസ് പ്രവർത്തകരാണെന്ന് ആരോപിച്ചായിരുന്നു മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മറുപടി നൽകിയത്. സംഭവത്തിൽ കർക്കശമായ നടപടി സ്വീകരിക്കുമെന്നും, വീഴ്ച വരുത്തിയ ഒരു ഉദ്യോഗസ്ഥനെയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി മറുപടി നൽകിതിനാൽ സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതേതുടർന്നാണ് നിയമസഭയിൽ പ്രതിപക്ഷ ബഹളം ആരംഭിച്ചത്.