'കിറ്റ് കൊടുക്കുമ്പോള്‍ പാവപ്പെട്ടവന്‍ തൊഴുതിട്ടാണ് വാങ്ങിക്കുന്നത്', ദുരന്തമെന്ന് രഞ്ജി പണിക്കർ
സര്‍ക്കാര്‍ നല്‍കുന്ന കിറ്റ് സൗജന്യമാണെന്ന് കരുതുന്നത് ദുരന്തമാണെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. മീഡിയാ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജി പണിക്കരുടെ പ്രതികരണം. മന്ത്രിമാര്‍ ഉദ്ഘാടനം നടത്തി ഒരു കിറ്റ് കൊടുക്കുമ്പോള്‍ പാവപ്പെട്ടവന്‍ തൊഴുതിട്ടാണ് വാങ്ങിക്കുന്നത്. അത് എന്തൊരു ഭീകരമായ ദുരന്തമാണെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു.
ചാരായ ഷാപ്പുകള്‍ പൂട്ടിയ ഒരു കാലമുണ്ട്. തനിക്ക് അറിയാമായിരുന്ന ഒരുപാട് പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു. അവര്‍ക്ക് ഒരു തരത്തിലുമുളള പുനരധിവാസവും ഉണ്ടായിട്ടില്ല. ഇടക്കാലത്ത് നമ്മുടെ നാട്ടില്‍ ബാറുകള്‍ പൂട്ടി. ബാര്‍, മദ്യം എന്നതിനോടെല്ലാം സമൂഹത്തിനൊരു മുന്‍ധാരണ കലര്‍ന്ന നിലപാട് ഉണ്ടായിരിക്കാം. പക്ഷേ അതുകൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ഒരുപാട് ആളുകളുണ്ട്. അവരുടെ ലോണും അവരുടെ മക്കളുടെ പഠനവും, വീട് എല്ലാം ഒരു സുപ്രഭാതത്തില്‍ ബാധിക്കപ്പെടുകയാണ്.

അധികാരം ജനങ്ങളിലൂടെ ഉണ്ടാവുകയും അധികാരം ജനങ്ങളെ സൗജന്യകാംഷികളായി കാണുകയും ചെയ്യുന്ന ഒരു അവസ്ഥ ആണെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു. നിങ്ങള്‍ക്ക് കുറേ സാധനങ്ങള്‍ സൗജന്യമായി തരുന്നു, അതുകൊണ്ട് നിങ്ങള്‍ സംതൃപ്തിപ്പെടുക എന്നതാണ്. വളരെ കൃത്യമായ ഒരു അടിമ-ഉടമ സമ്പ്രദായത്തിലേക്ക് ജനവും ഭരണാധികാരവും മാറുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അധികാരം നിങ്ങള്‍ക്ക് പെന്‍ഷന്‍ തരുന്നു, കിറ്റ് തരുന്നു, റേഷന്‍ തരുന്നു. ഇതെല്ലാം നിങ്ങള്‍ക്ക് തരുന്ന സൗജന്യം ആണെന്ന് അധികാരവും നിങ്ങളും വിശ്വസിക്കുന്നുവെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു. അതാണ് ദുരന്തം. നമ്മള്‍ സ്വയം കണക്കാക്കുന്നത് യാചകരായിട്ടാണ്. അത് നമ്മളുടെ പണമാണ്. നിങ്ങളുടെ പോക്കറ്റില്‍ നിന്ന് അവര്‍ 100 രൂപ എടുത്ത് 50 രൂപയുടെ സൗജന്യം തരുന്നു. നമ്മളത് കൈ കൂപ്പി വാങ്ങിക്കുന്നു എന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.


Click it and Unblock the Notifications