'ജെഎന്‍യുവില്‍ കണ്ടത് അക്രമകാരികൾക്ക് ഒപ്പം നിന്ന് ഇരകളെ വേട്ടയാടുന്ന ഗുജറാത്ത് മോഡൽ പോലീസ്'
ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമത്തില്‍ ജെഎൻയു സ്റ്റുഡൻസ് യൂണിയൻ പ്രസിഡന്റ് ഐഷെ ഘോഷ് അടക്കമുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. പോലീസിന്‍റെ സഹായത്തോടെയാണ് 100 ഓളം വരുന്ന ആക്രമി സംഘം ക്യാമ്പസില്‍ കയറി അക്രമം അഴിച്ചുവിട്ടതെന്ന് ആരോപണം ശക്തമാണ്. മുഖം മൂടി ധരിച്ച അക്രമികള്‍ ക്യാമ്പസിനകത്തേക്ക് പ്രവേശിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം ഇന്നലെ രാത്രിയിലെ അതിക്രമ സംഭവങ്ങളെ കുറിച്ച് വിവരിക്കുകയാണ് എംപി കെകെ രാഗേഷ്. ജെഎൻയുവിൽ നടന്ന ഭീകരമായ വിദ്യാർത്ഥിവേട്ട അമിത്ഷായുടെ നിയന്ത്രണത്തിലുള്ള ദില്ലി പോലീസിന്റെ ഒത്താശയോടെയാണെന്ന് വ്യക്തമാണെന്ന് എംപി ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം
ദില്ലിയില്‍ എത്തിയപ്പോള്‍
ഡെൽഹി ജവഹർ ലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾക്ക് നേരെ പുറമേനിന്നെത്തിയ ആർ.എസ്.എസ്. എബിവിപി സംഘം ഭീകരമായ അക്രമം അഴിച്ചുവിട്ടു എന്ന വാർത്തയാണ് ഇന്നലെ ഡെൽഹിയിൽ എത്തിയ ഉടൻ അറിയാൻ കഴിഞ്ഞത്.ജെ.എൻ.യു.എസ്.യു. പ്രസിഡന്റ് ഐഷി ഘോഷ് ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് ഗുരുതരമായ പരിക്കേറ്റു എന്നറിഞ്ഞ ഉടൻ എയിംസിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ പരിക്കേറ്റ നിരവധി വിദ്യാർത്ഥികളെ ട്രോമാ കെയർ സെന്ററിൽ എത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ആർഎസ്എസ്സിന്റെ നിയന്ത്രണത്തിലായിരുന്നു
ഐഷി ഘോഷിനെ അടിയന്തിര സ്‌കാനിങ്ങിന് വിധേയമാക്കി. സുചിത്ര സെൻ, അമിത് പരമേശ്വരൻ തുടങ്ങിയ പ്രൊഫസർമാർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. ഇരുമ്പു ദണ്ഡ്‌കൊണ്ട് തലക്കടിയേറ്റ ഒരു വിദ്യാർത്ഥി അബോധാവസ്ഥയിലായിരുന്നു. ജെ.എൻ.യു.വി.ൽ അപ്പോഴും സംഘപരിവാർ അക്രമം അഴിച്ചുവിടുകയാണ് എന്നറിഞ്ഞതിനെ തുടർന്ന് നേരെ ജെ.എൻ.യു.വിലേക്ക് പുറപ്പെട്ടു. മെയിൻ ഗേറ്റ് പൂർണ്ണമായും ആർ.എസ്.എസ്സിന്റെ നിയന്ത്രണത്തിലായിരുന്നു.
പാഞ്ഞടുക്കുന്നതാണ്
വാഹനങ്ങൾ തല്ലിത്തകർത്തപ്പോഴും ആംബുലൻസ് പോലും തടഞ്ഞുവെച്ചപ്പോഴും നേതാക്കളെ ആക്രമിച്ചപ്പോഴുമെല്ലാം ഡെൽഹി പോലീസ് കേവലം കാഴ്ചക്കാരായി മാറുകയായിരുന്നു. മറ്റൊരു ഗേറ്റിലൂടെ ഞാനും വിജുകൃഷ്ണനും ചേർന്ന്‌ജെ.എൻ.യു.വിനകത്ത് കടന്നു. അവിടെ അക്രമത്തിനിരയായ വിദ്യാർത്ഥികൾ കൂട്ടംകൂടി നിൽക്കുകയാണ്. വണ്ടിയിൽ നിന്നിറങ്ങുമ്പോൾ കണ്ട കാഴ്ച നൂറുകണക്കിന് പോലീസുകാർ ഈ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞടുക്കുന്നതാണ്.
കയ്യിൽ ദണ്ഡയുമായി വേറെയും ചിലര്‍
സമാധാനപരമായി ക്യാമ്പസിനകത്ത് കുത്തിയിരുന്ന വിദ്യാർത്ഥികൾക്ക് നേരെയാണ് പോലീസിന്റെ ഈ അതിക്രമം. ഞങ്ങൾ വാഹനത്തിൽ നിന്നിറങ്ങി പോലീസിനെ തടഞ്ഞതിനെ തുടർന്നാണ് പോലീസ് പിന്മാറിയത്. അപ്പോഴാണ് പോലീസിന്റെ കൂടെ മുഖംമൂടിയണിഞ്ഞ് കയ്യിൽ ദണ്ഡയുമായി വേറെയും ചിലരെ കാണുന്നത്!
പോലീസിന്റെ ഒത്താശയോടെയാണെന്ന്
ജെ.എൻ.യു.വിൽ നടന്ന ഭീകരമായ വിദ്യാർത്ഥിവേട്ട അമിത്ഷായുടെ നിയന്ത്രണത്തിലുള്ള ഡെൽഹി പോലീസിന്റെ ഒത്താശയോടെയാണെന്ന് വ്യക്തം. ജെ.എൻ.യു.എസ്.യു. പ്രസിഡന്റിനെയും അധ്യാപകരെയും ഉൾപ്പെടെ മുഖംമൂടിയണിഞ്ഞ് മാരകായുധങ്ങളുമായി വേട്ടയാടിയ ക്രിമിനലുകൾ ഗേറ്റിന് പുറത്ത് കൊലവിളി നടത്തിയപ്പോൾ പോലീസ് ഒരു നടപടിയും എടുത്തുകണ്ടില്ല. ഡി.സി.പി.യും കമ്മീഷണറും ഉൾപ്പെടെയുള്ള ഡെൽഹി പോലീസ് മേധാവികളാകെ സ്ഥലത്തുണ്ടായിരുന്നു.
തല്ലിച്ചതക്കുമായിരുന്നു
നൂറോളം വരുന്ന ക്രിമിനലുകളെ ആയിരത്തോളം വരുന്ന പോലീസ് സംഘത്തിന് നിഷ്പ്രയാസം അറസ്റ്റ് ചെയ്യാനാവുമായിരുന്നു. സ്ഥലത്തുവെച്ചുതന്നെ ഡി.സി.പി.യോടും കമ്മീഷണറോടും അക്രമകാരികളെ അറസ്റ്റുചെയ്യണമെന്ന നിലയിൽ എം.പി. എന്ന നിലയിൽ ഞാനാവശ്യപ്പെട്ടു. എന്നാൽ അതൊന്നും ചെയ്യാതെ ജെ.എൻ.യു.വിലെ വിദ്യാർത്ഥികളെ സംഘപരിവാർ ക്രിമിനലുകൾക്കൊപ്പം ചേർന്ന് അക്രമിക്കാൻ ശ്രമിക്കുന്ന കാഴ്ചക്കാണ് സാക്ഷിയാവേണ്ടിവന്നത്. ഒരുപക്ഷെ ഞങ്ങളവിടെ എത്തിയില്ലായിരുന്നുവെങ്കിൽ, ജെ.എൻ.യു.വിലെ അധ്യാപകരാകെ ഒറ്റക്കെട്ടായി ഈ നീക്കത്തെ തടഞ്ഞില്ലായിരുന്നുവെങ്കിൽ വിദ്യാർത്ഥികളെ പോലീസും തല്ലിച്ചതക്കുമായിരുന്നു.
താക്കീതായിരുന്നു
വിദ്യാർത്ഥികൾക്ക് നേരെയുള്ള അക്രമവാർത്ത പുറംലോകമറിഞ്ഞതോടെ ആരുടെയും ആഹ്വാനമില്ലാതെതന്നെ വിദ്യാർത്ഥികളും യുവാക്കളും തെരുവിലേക്കിറങ്ങിവരുന്ന കാഴ്ചയാണ് കണ്ടത്. ഡെൽഹി പോലീസ് ഹെഡ്ക്വാർട്ടേഴ്‌സിന് മുന്നിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്. പുലർച്ചെ വരെ വിദ്യാർത്ഥി പ്രതിഷേധം തുടർന്നു. ഇത് അമിത്ഷായ്ക്കും കൂട്ടർക്കുമുള്ള ശക്തമായ താക്കീതായിരുന്നു.
ഗുജറാത്ത് മോഡൽ
ജെ.എൻ.യു.വിന് നേരെ നടന്ന കടന്നാക്രമണം യാദൃച്ഛികമല്ല. കഴിഞ്ഞ കുറേ മാസങ്ങളായി രാജ്യത്തെ ക്യാമ്പസ്സുകൾ ശക്തമായ പ്രതിഷേധത്തിലാണ്. ഫീസ് വർദ്ധനവിനെതിരെ ജെ.എൻ.യു.വിൽ ആരംഭിച്ച സമരങ്ങൾക്ക് പൗരത്വനിയമഭേദഗതിയോടെ പുതിയ മാനങ്ങൾ കൈവന്നു. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ രാജ്യത്തെ നിരവധി സർവ്വകലാശാലകളിൽ അലയടിച്ചു. ഈ പോരാട്ടങ്ങളുടെയാകെ ശക്തിസ്രോതസ്സും ധൈഷണിക നേതൃത്വവുമാണ് ജെ.എൻ.യു. ആ ജെ.എൻ.യു.വിനെ മർദ്ദിച്ച് ഇല്ലാതാക്കിക്കളയാമെന്ന ലക്ഷ്യത്തോടെ, ഉന്നത ബിജെപി നേതാക്കളുടെയും കേന്ദ്രഭരണാധികാരികളുടെയും അറിവും ഒത്താശയുമോടെ അക്രമകാരികൾക്ക് ഒപ്പംനിന്ന് ഇരകളെ വേട്ടയാടുന്ന ഗുജറാത്ത് മോഡൽ പോലീസ് സംവിധാനത്തെയാണ് ഇന്നലെ ജെ.എൻ.യു.വിൽ കണ്ടത്.
Recommended Video
ഊർജ്ജം പകരുക തന്നെ ചെയ്യും
അക്രമം ആസൂത്രണം ചെയ്യുന്നതിന് പ്രത്യേകം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി. ഏതൊക്കെ ഹോസ്റ്റലുകളിൽ ആരെയൊക്കെ ആക്രമിക്കണം, ഏത് ഗേറ്റുവഴി അകത്തുകടക്കണം എന്നെല്ലാം ആസൂത്രണം ചെയ്ത് നടത്തിയ കടന്നാക്രമണം ഭരണനേതൃത്വത്തിന്റെ അറിവോടെയാണെന്ന് വ്യക്തം. രാജ്യം എവിടേക്കാണ് പോകുന്നത് എന്നതിന്റെ സൂചനയാണിത്. ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരായി സ്വയംസന്നദ്ധമായി ഇന്നലെ ജനങ്ങൾ തെരുവിലിറങ്ങിയെന്നത് വരുംനാളുകളിലെ പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുക തന്നെ ചെയ്യും.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം