കെഎം അഭിജിത്തിന് നജ്മി വധുവാകും: ക്യാമ്പസിലെ സൗഹൃദത്തില്‍ നിന്ന് പ്രണയത്തിലേക്ക്, ഇനി വിവാഹം
കോഴിക്കോട്: കെ എസ് യു മുന്‍ സംസ്ഥാന അധ്യക്ഷനും നിലവില്‍ എൻ എസ് യു അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ കെ എം അഭിജിത്ത് വിവാഹിതനാവുന്നു. മണ്ണൂർ ശ്രീപുരിയിൽ പന്നക്കര മാധവന്റെയും പ്രകാശിനിയുടെയും മകൾ പി നജ്മിയാണ് യുവനേതാവിന്റെ ജീവിത പങ്കാളിയാവുന്നത്. 17-ന് വ്യാഴാഴ്ച ഫറോക്ക് കടലുണ്ടി റോഡ് ആമ്പിയൻസ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് വിവാഹം.
ക്യാമ്പസ് കാലത്തെ സൗഹൃദം പ്രണയത്തിലേക്കും പിന്നീട് അത് വിവാഹത്തിലേക്കും എത്തുകയായിരുന്നു. കോഴിക്കോട് മീഞ്ചന്ത ഗവ ആർട്സ് ആൻഡ് സയൻസ് കോളേജിൽ പഠിക്കുന്ന സമയത്താണ് അഭിജിത്തും നജ്മിയും ആദ്യമായി കാണുന്നത്. നജ്മിയുടെ സീനിയറായിരുന്ന അഭിജിത്ത് അന്ന് തന്നെ ക്യാമ്പസിലെ തീപ്പൊരി കെ എസ് യു വിദ്യാർത്ഥി നേതാവായിരുന്നു. 10 വർഷം മുമ്പുള്ള ഈ പരിചയമാണ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറുന്നത്.

എം സി ജെ യും എം എ മലയാളവും പാസായ അഭിജിത്ത് മുഴുവൻസമയ പൊതുപ്രവർത്തകനാണ്. നജ്മി എം എയും ബിഎഡും പൂർത്തിയാക്കിയിട്ടുണ്ട്. വിവാഹദിനത്തില്‍ ഇരുവർക്കും ആശംസകള്‍ നേരാന്‍ രാഷ്ട്രീയ-സാസ്കാരിക രംഗത്ത് പ്രമുഖർ ഫറോക്കിലെത്തും.
കോഴിക്കോട് ബാലുശ്ശേരി എരമംഗലം വടക്കേടത്ത് ഗോപാലൻകുട്ടിയുടെയും സുരജയുടെയും മകനായ അഭിജിത്ത് മീഞ്ചന്ത ഗവ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും ദീർഘകാലത്തിന് ശേഷം വിജയിച്ച കെ എസ് യുക്കാരനായ യു യു സിയായിരുന്നു. ഇക്കാലയളവില്‍ തന്നെ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ സ്ഥാനവും അഭിജിത്തിനെ തേടിയെത്തി. മീഞ്ചന്ത കോളേജിലെ അഭിജിത്തിന് സഹപാഠിയായിരുന്നു എസ് എഫ് ഐ നേതാവും നിലവില്‍ ബാലുശ്ശേരി എം എല്‍ എയുമായി കെഎം സച്ചിന്‍ദേവ്.
കെ എസ് യു സംസ്ഥാനപ്രസിഡന്റായിരിക്കേയാണ് 2021 ലെ നിയമ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നോർത്ത് മണ്ഡലത്തില്‍ നിന്നും യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥനാർത്ഥി തോട്ടത്തില്‍ രവീന്ദ്രനോട് പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കെ എം അഭിജിത്തിന് സാധിച്ചിരുന്നു. 2016 ല്‍ 27873 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ ഡി എഫ് വിജയിച്ച മണ്ഡലത്തില്‍ 2021 ല്‍ അവർക്ക് നേടായത് 12928 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ്.












Click it and Unblock the Notifications