കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴി; ഏറ്റെടുത്തത് 330 ഏക്കർ ഭൂമി, വിതരണം 313.5 കോടി
കേരളം വ്യവസായ സൗഹൃദമല്ലെന്ന പഴയ ചിന്താഗതി പൂര്‍ണ്ണമായും മാറിയെന്നും നിക്ഷേപകര്‍ക്ക് ഏറ്റവും വേഗത്തില്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പാലക്കാട് വ്യാവസായിക ഇടനാഴിയുടെ പ്രോജക്ട് ഓഫീസ് ഇരട്ടയാല്‍ കൊടുമ്പില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പ് കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ നിക്ഷേപകര്‍ മടിച്ചിരുന്ന സാഹചര്യം മാറി ഇന്ന് ഇവിടെയെല്ലാം സാധ്യമാണെന്ന നിലയിലേക്ക് നാട് വളര്‍ന്നു. ഭാരത് ബയോടെക് പോലുള്ള പ്രമുഖ കമ്പനികള്‍ക്ക് വെറും ഏഴു ദിവസം കൊണ്ട് ഭൂമി അനുവദിക്കാന്‍ സര്‍ക്കാരിന് സാധിച്ചത് ഇതിന്റെ ഉദാഹരണമാണെന്നും ലണ്ടന്‍ ഇക്കണോമിസ്റ്റിന്റെ റാങ്കിങ്ങിലും സുസ്ഥിര വികസന സൂചികയിലും കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകം അംഗീകരിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്' റാങ്കിങ്ങില്‍ രണ്ടാമതും കേരളം ഇന്ത്യയില്‍ ഒന്നാമതെത്തിയത് വലിയ അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി പ്രഖ്യാപിച്ച 12 ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികളില്‍ ഏറ്റവും വേഗത്തില്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയതും പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റിനെ നിയമിച്ചതും കേരളത്തിലാണ്. ഒക്ടോബറില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 36 മുതല്‍ 42 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനോടനുബന്ധിച്ച് തമിഴ്നാടുമായി ചേര്‍ന്ന് സെമികണ്ടക്ടര്‍, ഓട്ടോമോട്ടീവ് മേഖലകളില്‍ പരസ്പര സഹകരണത്തോടെയുള്ള വികസനത്തിന് ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും അടുത്ത യോഗം തിരുവനന്തപുരത്ത് നടക്കുമെന്നും മന്ത്രി അറിയിച്ചു. കിന്‍ഫ്രയുടെ തിരിച്ചെടുത്ത 60 ഏക്കറില്‍ 20 ഏക്കര്‍ ഐഐടിക്ക് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് സെന്ററിനായി നല്‍കാന്‍ തീരുമാനിച്ച കാര്യവും മന്ത്രി പ്രസംഗത്തില്‍ സൂചിപ്പിച്ചു.
രാജ്യത്ത് ആകെ അനുവദിക്കപ്പെട്ടിട്ടുള്ള 12 വ്യാവസായിക ഇടനാഴികളില്‍ അടിസ്ഥാനസൗകര്യവികസനത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ആദ്യ സംസ്ഥാനമാണ് നമ്മൾ. ജിഎസ്ടി ഉൾപ്പടെ 1316.13 കോടി രൂപയ്ക്കാണ് കരാര്‍ ഒപ്പിട്ടത്. ആകെ 3,600 കോടിയോളം രൂപ ചെലവ് കണക്കാക്കിയിട്ടുള്ള പദ്ധതിയാണ് പാലക്കാട് സ്മാര്‍ട് സിറ്റി. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബി വഴി സംസ്ഥാന സര്‍ക്കാര്‍ 1,489 കോടി രൂപ ചെലവിട്ടിരുന്നു.
നിലവില്‍ കിന്‍ഫ്രയുടെ കൈവശമുള്ള ഭൂമി ഘട്ടംഘട്ടമായി കോറിഡോര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന് കൈമാറുകയാണ് ചെയ്യുന്നത്. ആദ്യഘട്ടമായി കഴിഞ്ഞ ഡിസംബറില്‍ 110 ഏക്കര്‍ ഭൂമിയും മാര്‍ച്ചില്‍ 220 ഏക്കര്‍ ഭൂമിയും കൈമാറിയപ്പോള്‍ രണ്ടു ഘട്ടമായി കേന്ദ്രം 313.5 കോടി രൂപയും കൈമാറിയിട്ടുണ്ട്. കേരള സർക്കാരിനു കീഴിലുള്ള കിന്‍ഫ്രയും കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും (എൻഐസിഡിഐടി) ചേർന്ന് തുല്യ ഓഹരി പങ്കാളിത്തത്തോടെ രൂപംകൊടുത്ത പ്രത്യേകോദ്ദേശ്യ സ്ഥാപനമായ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെഐസിഡിസി) ആണ് പാലക്കാട് സ്മാര്‍ട് സിറ്റിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്',മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications