കുറ്റകൃത്യങ്ങളുടെ നിരക്കിൽ കൊച്ചി മൂന്നാംസ്ഥാനത്ത്, മുന്നിൽ ഡൽഹി
രാജ്യത്ത് ഏറ്റവും അധികം കുറ്റകൃത്യങ്ങൾ നടക്കുന്ന നഗരങ്ങളുടെ പട്ടികയിൽ കൊച്ചി മൂന്നാം സ്ഥാനത്ത്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടത്. 19 നഗരങ്ങളാണ് പട്ടികയിൽ ഉള്ളത്.
ഒരു ലക്ഷം ജനസംഖ്യയിൽ 1,603 കുറ്റകൃത്യങ്ങൾ എന്ന നിരക്കിലാണ് കൊച്ചിയിലെ കണക്കുകൾ. ജനസംഖ്യ നിരക്കിൽ കുറ്റകൃത്യങ്ങളുടെ എണ്ണം കൂടുതലാണെങ്കിലും ഐപിസി പ്രകാരമുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളുടെ നിരക്ക് നഗരത്തിൽ കുറവാണ്.
ഡൽഹിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഒരു ലക്ഷം പേരിൽ 1,859.0 കുറ്റകൃത്യങ്ങൾ എന്ന നിരക്കിലാണ് ഡൽഹിയിലെ കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. ഗുജറാത്തിലെ സൂറത്താണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഒരു ലക്ഷം പേരിൽ 1,675.0 കുറ്റകൃത്യങ്ങൾ ഇവിടെ രജിസ്റ്റർ ചെയ്യുന്നതായി നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു. ഒരു ലക്ഷം പേർക്ക് 1,518.5 എന്ന കുറ്റകൃത്യങ്ങളുടെ നിരക്കിൽ അഹമ്മദാബാദും 1,325.3 കുറ്റകൃത്യങ്ങളുമായി ചെന്നൈയുമാണ് നാലും അഞ്ചും സ്ഥാനത്ത്.
കണക്കുകൾ പ്രകാരം 2021ൽ കൊച്ചിയിൽ 33,967 കുറ്റകൃത്യങ്ങളാണ് കൊച്ചിയിൽ റിപ്പോർട്ട് ചെയ്തത്. 2020-ൽ 18,315, 2019-ൽ 36,243 എന്നിങ്ങനെയായിരുന്നു കണക്കുകൾ. ചെറിയ കുറ്റങ്ങളിൽ പോലും പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നതാണ് കൊച്ചിയിലെ കുറ്റകൃത്യങ്ങൾ കൂടാൻ കാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. എന്നാൽ ഇത് നല്ല പ്രവണതയാണെന്നും ഇന്ത്യൻ ക്രിമിനോളജി ആൻഡ് ഫോറൻസിക് സയൻസ് അസോസിയേഷൻ പ്രസിഡന്റും ക്രിമിനോളജിസ്റ്റുമായ ഫെബിൻ ബേബി പറഞ്ഞു.
'ചെറിയ കുറ്റങ്ങൾക്ക് പോലും കേരള പോലീസ് കേസെടുക്കുന്നതാണ് കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടാനുള്ള പ്രധാന കാരണം.സംസ്ഥാനത്ത് പോലീസ് കൂടുതൽ സമീപിക്കാവുന്നതായി മാറിയിരിക്കുന്നു. കൂടാതെ, ഒരു ചെറിയ കുറ്റത്തിന് പോലും ഒരു കേസ് രജിസ്റ്റർ ചെയ്യുന്നത് ഒരു വലിയ കുറ്റകൃത്യം തടയുന്നതിനുള്ള ശരിയായ മർഗമാണ്'. വലിയ കുറ്റകൃത്യങ്ങൾ പരിശോധിക്കാൻ സഹായിക്കുന്നതിൽ ഇത് വിജയിച്ച തന്ത്രമാണ്' ഫെബിൻ ബേബി പറഞ്ഞു.
കൊച്ചിയിൽ സൈബർ കോൺഫറൻസ് സെപ്റ്റംബർ 21ന് ആരംഭിക്കും
സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സുരക്ഷ കോൺഫറൻസ് ആയ കൊക്കൂണിന്റെ 15 മത് എഡിഷനിലെ ശിൽശാലകൾ ഈ മാസം 21, 22 തീയതികളിൽ നടക്കും. സൈബർ സുരക്ഷാ രംഗത്തെ വിദഗ്ധർ വർക്ക് ഷോപ്പുകളിൽ പങ്കെടുക്കുന്നവർക്ക് പരിശീലനങ്ങളും നൽകും. 23 ന് നടക്കുന്ന ചടങ്ങിൽ കോൺഫറൻസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.