സര്‍ക്കാരും സഭയും ചതിച്ചു... ബിഷപ്പിന്‍റെ അറസ്റ്റുമില്ല... കന്യാസ്ത്രീ മാധ്യമങ്ങള്‍ക്ക് മുമ്പിലേക്ക്
കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെ കൃത്യമായ തെളിവുണ്ടായിട്ടും അറസ്റ്റ് ചെയ്യാതെ ഉരുണ്ട് കളിക്കുന്ന പോലീസിനെതിരെ കന്യാസ്ത്രീ. നിരവധി പേര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്. ഇവരുടെ സമരത്തിന് ദേശീയ തലത്തില്‍ വരെ വമ്പന്‍ പ്രചാരണമാണ് ലഭിക്കുന്നത്. അതേസമയം വിശ്വാസ സംബന്ധമായ വിഷയമായത് കൊണ്ട് അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ സൂചന നല്‍കുന്നുണ്ട്. അതുകൊണ്ടാണ് കേസ് നീട്ടികൊണ്ടുപോകുന്നത്. എന്നാല്‍ കന്യാസ്ത്രീകളുടെ പ്രതിഷേധം വഴി സഭയും സര്‍ക്കാരും കുടുങ്ങിയ അവസ്ഥയിലാണ്.
അതേസമയം പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ ഈ വിഷയത്തില്‍ സഭയ്‌ക്കെതിരെയും ബിഷപ്പിനെതിരെയും നീക്കങ്ങള്‍ നടത്തുന്നുണ്ട്. അദ്ദേഹത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ സഭയിലുള്ള വിശ്വാസം മറ്റുള്ളവര്‍ക്ക് നഷ്ടമാകുമെന്നും ഇവര്‍ പറയുന്നു. സര്‍ക്കാരും സഭയും തന്നെ ചതിച്ചെന്നാണ് ഇവര്‍ ആരോപിക്കുന്നത്. എന്തായാലും അടുത്ത ദിവസം തന്നെ ഇവര്‍ മാധ്യമങ്ങളെ കാണും. അതോടെ ഈ വിഷയം പൊതുമധ്യത്തിലേക്ക് നീങ്ങുന്നതിന് തുല്യമാകും.
പ്രതിഷേധം കത്തുന്നു
കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ബിഷപ്പിന്റെ അറസ്റ്റുണ്ടാവാത്തതിനെ തുടര്‍ന്നാണ് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ പ്രതിഷേധവുമായി ഇറങ്ങിയത്. ഇതോടെ സഭാ അധികൃതര്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളാണ് പ്രതിഷേധ ധര്‍ണ നടത്തിയത്. കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളും ഇതില്‍ പങ്കെടുത്തു. ഹൈക്കോടതി ജംഗ്ഷനിലായിരുന്നു ധര്‍ണ.
കന്യാസ്ത്രീക്കൊപ്പം തന്നെ
സഭയും സര്‍ക്കാരും കന്യാസ്ത്രീയെ വഞ്ചിച്ചിരിക്കുകയാണ്. അവരെ ആരും സംരക്ഷിക്കാനില്ല. ഇരയായ കന്യാസ്ത്രീക്കൊപ്പം ഉറച്ചുനില്‍ക്കാനാണ് തങ്ങളുടെ തീരുമാനം. ഈ കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. സഭാ നേതൃത്വം ഇടപെട്ട് വിഷയത്തില്‍ തീരുമാനമുണ്ടാക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പരാതി അവര്‍ അവഗണിച്ചതോടെ അവരിലുള്ള വിശ്വാസം നഷ്ടമായെന്നും അതുകൊണ്ടാണ് നിയമസംവിധാനത്തെ സമീപിച്ചതെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.
പോലീസും ചതിച്ചു
പോലീസിന്റെ അന്വേഷണത്തില്‍ ആദ്യ ഘട്ടത്തില്‍ ആര്‍ക്കും പരാതിയുണ്ടായിരുന്നില്ല. എന്നാല്‍ ബിഷപ്പിന്റെ അറസ്റ്റ് മനപ്പൂര്‍വം വൈകിക്കുകയാണ്. ഇത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കരുതേണ്ടി വരും. ഇപ്പോള്‍ സമരം നടത്തിയില്ലെങ്കില്‍ പിന്നെ ഒരിക്കലും നടക്കില്ലെന്ന് ഇവര്‍ പറയുന്നു. നേരത്തെ പീഡനത്തിനിരയായ കന്യാസ്ത്രീ അടക്കം ഒന്‍പത് പേരാണ് കുറവിലങ്ങാട് മഠത്തിലുണ്ടായിരുന്നത്. ബിഷപ്പിന്റെ പീഡനം കാരണം ഒരാള്‍ തിരുവസ്ത്രം നേരത്തെ ഉപേക്ഷിച്ചിരുന്നു.
പുതിയ സമരപരിപാടികള്‍
സര്‍ക്കാരിനെയും സഭയെയും ആശ്രയിച്ചാല്‍ നീതി ലഭിക്കില്ലെന്ന് കന്യാസ്ത്രീകള്‍ പറയുന്നു. അതുകൊണ്ട് ബിഷപ്പിനെതിരെയുള്ള തെളിവുകളുമായി മാധ്യമങ്ങളെ കാണാനാണ് പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ തീരുമാനം. മാധ്യമപ്രവര്‍ത്തകരും സംഘടനകളും മാത്രമാണ് ഞങ്ങള്‍ക്ക് ഒപ്പമുള്ളതെന്ന് കന്യാസ്ത്രീകള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നീതി നിഷേധിക്കപ്പെട്ടവരുടെ വിലാപമാണ് കന്യാസ്ത്രീകളുടേതെന്ന് ഫാദര്‍ പോള്‍ തേലക്കാട്ടും പറഞ്ഞിട്ടുണ്ട്.
ഇനി പിടിച്ചുനില്‍ക്കാന്‍ ആവില്ല
ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെയുള്ള തെളിവുകള്‍ കന്യാസ്ത്രീകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചാല്‍ പോലീസും സര്‍ക്കാരും സമ്മര്‍ദത്തിലാവും. ഇതോടെ അറസ്റ്റുണ്ടാവുമെന്നാണ് കന്യാസ്ത്രീകളുടെ കണക്കുകൂട്ടല്‍. പോലീസ് ഇപ്പോഴും പറയുന്നത് ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ്. ഹൈക്കോടതിയിലും ഇക്കാര്യം പറഞ്ഞിരുന്നു. എങ്കില്‍ എന്തുകൊണ്ടാണ് കേസ് ഇനിയും നീട്ടിക്കൊണ്ടുപോകുന്നതെന്നാണ് ഇവരുടെ ചോദ്യം. ഇത് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് സൂചന.
വിവരശേഖരണം പൂര്‍ത്തിയായി
കേസില്‍ പോലീസിന്റെ രണ്ടാം ഘട്ട അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. പരാതിക്കാരിയുടെയും ബിഷപ്പിന്റെയും മൊഴികളിലെ പൊരുത്തക്കേടുകല്‍ ദുരീകരിക്കാനുള്ള വിവര ശേഖരണമാണ് പൂര്‍ത്തിയായത്. ഇതോടെ അദ്ദേഹത്തെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം വിശ്വാസി സമൂഹത്തിന്റെ സമ്മര്‍ദം കാരണമാണ് ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത്. ഉന്നതതലത്തിലെ ഇടപെടലുകളും ഉണ്ട്. ബിഷപ്പിന്റെ മൊഴി മുഴുവന്‍ നുണയാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ അദ്ദേഹത്തെ വത്തിക്കാനില്‍ നടക്കുന്ന ബിഷപ്പുമാരുടെ സിനഡില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നത് മറ്റൊരു തലവേദനയാണ്.
ഇനി കോടതി തന്നെ രക്ഷ
സര്‍ക്കാരും പോലീസും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോള്‍ കോടതി തന്നെയാണ് രക്ഷയെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ പറയുന്നു. തിങ്കളാഴ്ച്ച ഹൈക്കോടതിയെ സമീപിക്കാനാണ് ഇവരുടെ ശ്രമം. അതേസമയം ബിഷപ്പിന്റെ വിദേശ യാത്രകള്‍ തടയാന്‍ ലുക്കൗട്ട് സര്‍ക്കുലര്‍ നേരത്തെ അന്വേഷണ സംഘം പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ സര്‍ക്കുലര്‍ രാഷ്ട്രീയ സ്വാധീനം ചെലുത്തി പിന്‍വലിക്കുമോ എന്ന ആശങ്കയും കന്യാസ്ത്രീയുടെ ബന്ധുക്കള്‍ക്കുണ്ട്. വത്തിക്കാന്റെ പ്രത്യേക സംരക്ഷണം ലഭിച്ചാല്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുക അസാധ്യമായ കാര്യമാകും.
ജേക്കബ് വടക്കുംചേരി അറസ്റ്റിൽ.. ക്രൈംബ്രാഞ്ച് നീക്കം ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം
നടി സോണാലി ബിന്ദ്ര മരിച്ചെന്ന് ബിജെപി എംഎൽഎയുടെ ട്വീറ്റ്.. വിവാദക്കുരുക്ക് ഒഴിയാതെ രാം കദം