കൊച്ചി നാണം കെട്ട സിറ്റിയോ? ക്രൈം റേറ്റിൽ രാജ്യത്ത് രണ്ടാം സ്ഥാനം, ഒന്നാം സ്ഥാനം ദില്ലിക്ക്!
കൊച്ചി: രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളിൽ രണ്ടാം സ്ഥാനത്തെന്ന് ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ റിപ്പോർട്ട്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പട്ടികയിലാണ് കൊച്ചിക്ക് രണ്ടാം സ്ഥനമുള്ളത്. ദില്ലിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. പട്ടികയിൽ കോഴിക്കോടും ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കുറ്റകൃത്യങ്ങൾ വർധിച്ചതാണ് കൊച്ചിയെ രണ്ടാം സ്ഥാനത്തെത്തിച്ചത്. സംസ്ഥാനങ്ങളുടെ പട്ടികയെടുത്താലും കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കേരളം രണ്ടാം സ്ഥാനത്താണ്.
മുന്‍വര്‍ഷങ്ങളിലും കൊച്ചിനഗരവും, കേരളവും എന്‍സിആര്‍ബിയുടെ പട്ടികയിലുള്‍പ്പെട്ടിരുന്നു. കൊച്ചി ഏറ്റവും അപകടം പിടിച്ച നഗരമാണെന്നാണ് അന്ന് പരാമര്‍ശിച്ചിരുന്നത്. ഒരുലക്ഷം പേരെ അടിസ്ഥാനമാക്കിയാണ് എന്‍സിആര്‍ബി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഒരു ലക്ഷം പേരില്‍ 757.9 ആണ് കൊച്ചിയുടെ കുറ്റകൃത്യനിരക്ക്. എന്നാല്‍ ഡല്‍ഹിയിലിത് 1222.5 ആണ്. എന്‍സിആര്‍ബിയുടെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞവര്‍ഷം 16,052 കേസുകളാണ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയിട്ടുള്ളത്. കോഴിക്കോട് 8136 കേസാണ് ഇതേവര്‍ഷം രജിസ്റ്റര്‍ ചെയ്തത്.
രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും കേരളത്തില്‍ ഒരു പരിധിവരെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്തൊട്ടാകെ 70 ലക്ഷം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ഏഴരലക്ഷം കേസുകളും കേരളത്തില്‍ നിന്നായിരുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുന്നതാണ് സംസ്ഥാനത്ത് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമെന്ന് പൊലീസ് പറയുന്നു.