ബിജെപി പണം എത്തിച്ചത് 9 ജില്ലകളിലേക്ക്; പണത്തിന്റെ ഉറവിടം വ്യക്തമാക്കാനാകാതെ ധർമരാജൻ... വീണ്ടും കുടുക്കിൽ
തൃശൂര്‍: കൊടകര കുഴല്‍പണ കേസില്‍ ബിജെപിയെ വീണ്ടും പ്രതിരോധത്തിലാക്കി പോലീസ് റിപ്പോര്‍ട്ട്. പോലീസ് പിടിച്ചെടുത്ത പണം തിരികെ ലഭിക്കണം എന്നാവശ്യപ്പെട്ട് ധര്‍മരാജന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കവേയാണ് പോലീസ് പുതിയ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
കേരളത്തിലെ ഒമ്പത് ജില്ലകളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ബിജെപി കള്ളപ്പണം എത്തിച്ചു എന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കവര്‍ച്ച ചെയ്യപ്പെട്ട പണത്തിന് രേഖയുണ്ട് എന്ന് പറഞ്ഞിരുന്ന ധര്‍മരാജന് ഇത്തവണയും കോടതിയില്‍ ഉറവിടം വ്യക്തമാക്കാന്‍ ആയില്ല. ധര്‍മരാജന്റെ ഹര്‍ജിയ്ക്ക് പിറകിലും ബിജെപി നേതാക്കളുടെ ഇടപെടലുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
'റിയലി ഹോട്ട് ആന്റ് കൂൾ'; വീണ്ടും ആരാധകരെ ഞെട്ടിച്ച് അമല പോളിന്റെ കിടിലൻ ഫോട്ടോകൾ
ഒമ്പത് ജില്ലകളിലേക്ക് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ബിജെപി കള്ളപ്പണം എത്തിച്ചു എന്നാണ് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നത്. നേരത്തേ കുറ്റപത്രത്തിലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. എത്രകോടി, ഏതൊക്കെ സ്ഥലങ്ങളില്‍, ഏതൊക്കെ സമയങ്ങളില്‍ എത്തിച്ചു എന്നതും കുറ്റപത്രത്തില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഇരിങ്ങാലക്കുട കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യങ്ങള്‍ വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്. ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
ആദ്യം 25 ലക്ഷം രൂപയും കാറും കവര്‍ച്ച ചെയ്യപ്പെട്ടു എന്നായിരുന്നു ധര്‍മരാജന്റെ പരാതി. പിന്നീടിത് മൂന്നര കോടിയാണെന്ന് പോലീസിനോട് സമ്മതിച്ചിരുന്നു. ബിജെപിയ്ക്ക് വേണ്ടിയാണ് ഈ പണം കൊണ്ടുവന്നത് എന്നും ബിജെപിയുടെ ആലപ്പുഴ ജില്ലാ ട്രഷറര്‍ കെജി കര്‍ത്തയ്ക്ക് നല്‍കാനുള്ളതായിരുന്നു എന്നും മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതിനിടെ ഒരു അപ്രതീക്ഷിത നീക്കവും ധര്‍മരാജന്‍ നടത്തി. പോലീസ് റെയ്ഡില്‍ പിടിച്ചെടുത്ത പണം തിരികെ ലഭിക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. പണം തന്റേയും സുനില്‍ നായിക്കിന്റേയും ആണെന്നും രേഖകളുണ്ടെന്നും കാണിച്ചായിരുന്നു ഹര്‍ജി.
ഇരിങ്ങാലക്കുട കോടതിയില്‍ ധര്‍മരാജന്റെ ഈ ഹര്‍ജി പരിഗണിക്കവേയാണ് പോലീസ് പുതിയ റിപ്പോര്‍ട്ട് നല്‍കിയത്. ഹര്‍ജി ഓഗസ്റ്റ് 11 ന് പരിഗണിക്കാന്‍ ആയി വീണ്ടും മാറ്റിവച്ചു. ധര്‍മരാജന് പണം തിരികെ കൊടുക്കരുത് എന്ന നിലപാടായിരുന്നു പ്രോസിക്യൂഷന്‍ സ്വീകരിച്ചത്.
25 ലക്ഷം സുനില്‍ നായിക്കിന്റേയും ബാക്കി മൂന്നേകാല്‍ കോടി രൂപ താന്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി സ്വരൂപിച്ചതും ആണെന്നായിരുന്നു ധര്‍മരാജന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ ഇത്ര കടന്നുപോയിട്ടും പണത്തിന്റെ സ്രോതസ്സ് വെളിപ്പെടിത്താന്‍ ധര്‍മരാജന് കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ച് ഒരു രേഖയും ഹാജരാക്കിയിട്ടും ഇല്ല. ഈ സാഹചര്യത്തില്‍ പണം തിരികെ കൊടുക്കാന്‍ സാധിക്കില്ലെന്ന നിലപാടില്‍ പ്രോസിക്യൂഷന്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
കൊടകര കുഴല്‍പണ കേസ് അന്വേഷണത്തിനിടയ്ക്കായിരുന്നു ധര്‍മരാജന്റെ അപ്രതീക്ഷിത ഹര്‍ജി. ഈ ഹര്‍ജിയ്ക്ക് പിന്നിലും ബിജെപി നേതാക്കളുടെ പ്രേരണയാണ് എന്ന വാദവും പ്രോസിക്യൂഷന്‍ ഉന്നയിച്ചിട്ടുണ്ട്. ബിജെപി നേതാക്കള്‍ക്ക് വേണ്ടിയാണ് ധര്‍മരാജന്‍ പണം എത്തിച്ചത് എന്ന വാദത്തില്‍ പ്രോസിക്യൂഷന്‍ ഉറച്ച് നിന്നു. എന്തായാലും പ്രോസിക്യൂഷന്‍ വാദങ്ങളെ ഖണ്ഡിക്കാനോ, മറിച്ച് തെളിയിക്കാനോ ധര്‍മരാജന് സാധിച്ചിട്ടില്ല. ഓഗസ്റ്റ് 11 ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ധര്‍മരാജന്‍ പുതിയ തന്ത്രവുമായി എത്തുമോ എന്നാണ് ഇനി അറിയേണ്ടത്.
തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിലാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ബിജെപി കള്ളപ്പണം എത്തിച്ചത് എന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരഞ്ഞെടുപ്പില്‍ ഈ പണം ചെലവഴിച്ചിട്ടുണ്ട് എന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷനും, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ആദായ നികുതി വകുപ്പിനും അന്വേഷണ സംഘം പ്രത്യേകം പ്രത്യേകം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി അയച്ചിരുന്നു. കുറ്റപത്രത്തിന്റെ പകര്‍പ്പ് സഹിതം ആയിരുന്നു ഇത്.
കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും പിന്നീട് പോലീസിനോട് ധര്‍മരാജന്‍ കാര്യങ്ങള്‍ ഏറ്റുപറഞ്ഞിട്ടുണ്ട്. ബിജെപി നേതാക്കളുടെ പ്രേരണയാല്‍ ആണ് ഇരിങ്ങാലക്കുട കോടതിയില്‍ ഹര്‍ജി നല്‍കിയത് എന്നായിരുന്നു മൊഴി. ഈ മൊഴിയും കുറ്റപത്രത്തില്‍ ഉണ്ട്. കവര്‍ച്ച ചെയ്യപ്പെട്ട പണം മുഴുവനും ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ചതാണെന്നും ധര്‍മരാജന്‍ സമ്മതിച്ചിരുന്നു. കര്‍ണാടകത്തില്‍ നിന്ന് കോഴിക്കോട് എത്തിച്ച പണം ആണ് ആലപ്പുഴയിലേക്ക് കൊണ്ടുപോകവെ കൊടകരയില്‍ വച്ച് കവര്‍ച്ച ചെയ്യപ്പെട്ടത്.
കൊടകര കുഴല്‍പണ കവര്‍ച്ചാ കേസില്‍ വിശദമായ മൊഴികളാണ് ധര്‍മരാജന്‍ പോലീസിന് നല്‍കിയിട്ടുള്ളത്. ധര്‍മരാജന്റെ റൂട്ട് മാത്രം പരിശോധിച്ചാല്‍ ബിജെപിയ്ക്കായി എത്ര കള്ളപ്പണം കേരളത്തില്‍ എത്തിയെന്ന് ബോധ്യപ്പെടും. എന്നാല്‍ ഈ മൊഴികളില്‍ ധര്‍മരാജന്‍ ഉറച്ച് നില്‍ക്കുമോ എന്നത് നിര്‍ണായകമാണ്. കോടതിയില്‍ മൊഴിമാറ്റിയാല്‍ ബിജെപിയുടെ പങ്ക് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാതെ വരും. എന്തായാലും ധര്‍മരാജനെ ഇപ്പോഴും ബിജെപി നേതൃത്വം പൂര്‍ണമായും തള്ളിയിട്ടില്ല. കുറ്റപത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നൊക്കെ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും, അത്തരമൊരു നീക്കമൊന്നും ബിജെപിയുടെ ഭാഗത്ത് നിന്ന് പിന്നീട് കണ്ടില്ല.
കള്ളപ്പണം സംബന്ധിച്ച അന്വേഷണം നടത്തേണ്ടത് കേന്ദ്ര ഏജന്‍സികളാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഈ കേസ് ഏറ്റെടുക്കാന്‍ വിമുഖത കാണിച്ചത് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് വിഷയം കോടതിയില്‍ എത്തിയപ്പോള്‍ ആണ് പ്രാഥമിക അന്വേഷണത്തിന് അവര്‍ ഇറങ്ങിത്തിരിച്ചത്. പോലീസ് ലഭ്യമായ എല്ലാ രേഖകളും നല്‍കിയിരുന്നെങ്കിലും, ഇഡിയുടെ ഭാഗത്ത് നിന്ന് പിന്നീട് സ്വതന്ത്രമായ ഒരു അന്വേഷണവും നടന്നിട്ടില്ല. ഇപ്പോള്‍ അന്വേഷണ സംഘം പ്രത്യേക റിപ്പോര്‍ട്ട് നല്‍കിയിട്ടും കാര്യമായ പ്രതികരണമൊന്നും ഇഡിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ആദായനികുതി വകുപ്പും ഇതുവരെ അന്വേഷണമൊന്നും തുടങ്ങിയിട്ടില്ല.
ധര്‍മരാജന്റെ വിശ്വാസ്യത ബിജെപി നേതാക്കള്‍ ചോദ്യം ചെയ്തതാണ് കാര്യങ്ങള്‍ ഇവിടം വരെ എത്താനുള്ള കാരണം. മാര്‍ച്ച് ആദ്യവാരത്തില്‍ പാലക്കാട്ടേക്ക് എത്തിക്കാനുള്ള 4.4 കോടി രൂപ സേലത്ത് വച്ച് കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന് പിറകെ ആണ് ഏപ്രില്‍ 3 ന് പുലര്‍ച്ചെ കൊടകരയില്‍ വച്ച് മൂന്നര കോടി രൂപ കൂടി കവര്‍ച്ച ചെയ്യപ്പെട്ടത്. ഇതോടെ ധര്‍മരാജനെ നേതാക്കള്‍ അവിശ്വസിക്കുന്ന സ്ഥിതിയുണ്ടായി. വിശ്വാസം വീണ്ടെടുക്കുന്നതിന് വേണ്ടിയായിരുന്നു ആദ്യം 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടു എന്ന് പരാതി നല്‍കിയത്. പോലീസ് നടത്തിയ പരിശോധനകളില്‍ മാത്രം ഒന്നര കോടി രൂപയാണ് പിടിച്ചെടുത്തത്. നഷ്ടപ്പെട്ട പണത്തിന്റെ ഉറവിടം തേടി പോലീസ് രംഗത്തെത്തി. ഇതോടെയാണ് ധര്‍മരാജന് എല്ലാ കാര്യങ്ങളും പോലീസിനോട് തുറന്ന് പറയേണ്ടി വന്നത്.
Recommended Video