തരൂരിനെതിരെ തിരിഞ്ഞ് കോണ്‍ഗ്രസ്! വന്‍ പടയൊരുക്കം, തരൂര്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റെന്ന് കൊടിക്കുന്നില്‍!
തിരുവനന്തപുരം: ശശി തരൂര്‍ എംപിക്കെതിരെ കേരളത്തിലെ കോണ്‍ഗ്രസില്‍ പടയൊരുക്കം. നേതൃമാറ്റം ആവശ്യപ്പെട്ട് തരൂര്‍ അടക്കമുളള നേതാക്കള്‍ സോണിയാ ഗാന്ധിക്ക് എഴുതിയ കത്തിന്റെ പേരിലുളള വിവാദം പുകയുന്നതിനിടെയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി തരൂരിനെ കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുന്നത്.
മുല്ലപ്പളളി തുടങ്ങിവെച്ച തരൂര്‍ വിമര്‍ശനം കെ മുരളീധരനും ഏറ്റവും ഒടുവില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയും ഏറ്റെടുത്തിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..
കത്തിനെച്ചൊല്ലി കലാപം
ശശി തരൂര്‍ അടക്കം 23 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആണ് പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ചത്. തിരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡണ്ടിനെ തീരുമാനിക്കണം എന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടത്. ഇത് രാഹുല്‍ ഗാന്ധിക്ക് എതിരെയുളള നീക്കമായാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്.
Recommended Video
തരൂരിനെ കടന്നാക്രമിച്ച് കൊടിക്കുന്നില്‍
ഇതിനകം തന്നെ കത്തെഴുതിയ നേതാക്കളെ ഒതുക്കാനുളള തീരുമാനങ്ങള്‍ സോണിയാ ഗാന്ധിയെടുത്ത് കഴിഞ്ഞു. വിവാദങ്ങള്‍ അവസാനിപ്പിക്കുകയാണ് എന്ന് കഴിഞ്ഞ ദിവസം ശശി തരൂര്‍ പറഞ്ഞിരുന്നു. അതിന് പിറകെയാണ് തരൂരിനെ കടന്നാക്രമിച്ച് കൊടിക്കുന്നില്‍ സുരേഷ് രംഗത്ത് എത്തിയിരിക്കുന്നത്. തരൂര്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റ് ആണെന്നാണ് പരിഹാസം.
തരൂര്‍ രാഷ്ട്രീയക്കാരനല്ല
ശശി തരൂര്‍ രാഷ്ട്രീയക്കാരനല്ല. ഗസ്റ്റ് ആര്‍ട്ടിസ്റ്റായിട്ടാണ് അദ്ദേഹം കോണ്‍ഗ്രസിലേക്ക് വന്നത്. ഇപ്പോഴും ഗസ്റ്റ് ആര്‍ട്ടിസ്റ്റിനെ പോലെ തന്നെയാണ് നില്‍ക്കുന്നത്. പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ക്ക് ഉളളില്‍ നിന്ന് കൊണ്ടുളള പാര്‍ട്ടി പ്രവര്‍ത്തനമോ പാര്‍ലമെന്ററി പ്രവര്‍ത്തനമോ അദ്ദേഹത്തിന് മനസ്സാലാക്കാന്‍ സാധിച്ചിട്ടില്ലെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കൂടിയായ കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി.
എടുത്ത് ചാട്ടം നടത്തുകയാണ്
രാഷ്ട്രീയക്കാരന്‍ അല്ലാത്തതിന്റെ പക്വത ഇല്ലായ്മയാണ് അദ്ദേഹം കാണിക്കുന്നത്. ശശി തരൂര്‍ പല കാര്യങ്ങളിലും എടുത്ത് ചാട്ടം നടത്തുകയാണ്. വിശ്വപൗരനായാല്‍ രാഷ്ട്രീയം ബാധകമല്ലെന്ന ചിന്തയാണ് അദ്ദേഹത്തിനുളളത്. വിശ്വപൗരനായതിനാല്‍ എന്തും വിളിച്ച് പറയാം എന്ന് അദ്ദേഹം കരുതരുത്. ദേശീയ നേതൃത്വത്തില്‍ മാറ്റം വേണമെന്ന ആവശ്യം നേരത്തെ തന്നെ തളളിയതാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
പാര്‍ട്ടിക്ക് വിധേയനാകണം
കോണ്‍ഗ്രസില്‍ വന്ന് പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടിക്ക് വിധേയനാകണം എന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ശശി തരൂരിനെ കൊടിക്കുന്നില്‍ കടന്നാക്രമിച്ചത്. കഴിഞ്ഞ ദിവസമാണ് വടകര എംപിയായ കെ മുരളീധരന്‍ ശശി തരൂരിനെ പരസ്യമായി പരിഹസിച്ചത്.
തങ്ങള്‍ സാധാരണ പൗരന്മാര്‍
ശശി തരൂര്‍ വിശ്വ പൗരനാണെന്നും തങ്ങള്‍ സാധാരണ പൗരന്മാര്‍ ആണെന്നും കെ മുരളീധരന്‍ പരിഹാസ രൂപേണ പറഞ്ഞു. ശശി തരൂരിനെ കുറിച്ച് അഭിപ്രായം പറയാന്‍ താനില്ല. തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയം തരൂരിനോട് തന്നെ നേരിട്ട് ചോദിക്കാനും കെ മുരളീധരന്‍ പറഞ്ഞു. കെ മുരളീധരന് മുൻപ് മുല്ലപ്പളളിയാണ് തരൂരിനെതിരെ രംഗത്ത് വന്നത്.
പാര്‍ട്ടിക്ക് ചേരുന്നതല്ല
പറയാനുളള കാര്യങ്ങള്‍ ശശി തരൂര്‍ പാര്‍ട്ടി വേദികളില്‍ ആണ് പറയേണ്ടതെന്ന് മുല്ലപ്പളളി മുന്നറിയിപ്പ് നൽകി. പരസ്യമായി പ്രസ്താവനകള്‍ നടത്തുന്നത് പാര്‍ട്ടിക്ക് ചേരുന്നതല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലും ഇക്കാര്യം തന്നെയാണ് പറഞ്ഞിട്ടുളളത് എന്നും മുല്ലപ്പളളി പറഞ്ഞു.ശശി തരൂര്‍ പാര്‍ട്ടിയില്‍ അച്ചടക്കം പാലിക്കാന്‍ തയ്യാറാകണം എന്നും മുല്ലപ്പളളി രാമചന്ദ്രന്‍ പ്രതികരിച്ചു.