കന്യാസ്ത്രീകൾ നടത്തുന്നത് സമര കോലാഹലമെന്ന് കോടിയേരി; തെളിവുണ്ടെങ്കിൽ ഏത് പാതിരിയും രക്ഷപ്പെടില്ല...
തിരുവനന്തപുരം: ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിവരുന്ന സമരം ദുരുദേശപരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇപ്പോൾ നടക്കുന്നത് സമര കോലാഹലമാണ്. രാഷ്ട്രീയ പ്രചരണങ്ങളുടെ ഭാഗമാണ് ഇത്തരത്തിലുള്ള സമരമെന്നും കോടിയേരി പറഞ്ഞു.
അന്വേഷണം പൂർത്തിയായാലുടൻ നടപടിയുണ്ടാകുമെന്നും. തെളിവുണ്ടെങ്കിൽ ഏത് പാതിരിയും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണ്. സിപിഎമ്മിനെ ആക്രമിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന ചിലരാണ് ഇതിനു പിന്നിലുള്ളതെന്നും കോടിയേരി പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വിട്ടയച്ചതിനു പിന്നാലെയാണ് കോടിയേരിയുടെ പ്രസ്താവന. തൃപ്പുണിത്തുറയിലെ കേന്ദ്രത്തില്‍ വച്ച് ഏഴു മണിക്കൂറോളമാണ് വ്യാഴാഴ്ചയും അദ്ദേഹത്തെ ചോദ്യം ചെയ്തത്.

ക്രോസ് വിസ്താരം
സാധാരണയില്‍ നിന്നും വ്യത്യസ്തമായി ക്രോസ് വിസ്താര രീതിയിലായിരുന്നു വ്യാഴാഴ്ച ചോദ്യം ചെയ്തത്. മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നു കണ്ടെത്തിയതോടെ അറസ്റ്റിനായുള്ള നീക്കങ്ങള്‍ നടത്തുകയാണ് അന്വേഷണ സംഘം.അതേസമയം വെള്ളിയാഴ്ചയും ചോദ്യം ചെയ്യൽ തുടരും. അറസ്റ്റ് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടിയിരുന്നു. അറസ്റ്റ് ചെയ്യുന്നതിൽ നിയമ തടസ്സങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചെന്നാണ് റിപ്പോർട്ട്.

അറസ്റ്റ് അനിവാര്യം
അറസ്റ്റ് അനിവാര്യമാണെന്ന നിലപാടാണ് അന്വേഷണ സംഘം മുന്നോട്ടു വെയ്ക്കുന്നത് എന്നാണ് വിവരം. ബിഷപ്പിന്റെ അറസ്റ്റിനായുള്ള തയ്യാറെടുപ്പുകള്‍ പൊലീസ് തുടങ്ങിയതായും വിവരമുണ്ട്. ചോദ്യം ചെയ്യല്‍ നടക്കുന്ന തൃപ്പൂണിത്തുറയില്‍ കൂടുതല്‍ പൊലീസ് സേനയെ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിന്യസിക്കും. അറസ്റ്റുണ്ടായാല്‍ ഉയരാന്‍ ഇടയുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുത്താണ് കൂടുതൽ മുൻ കരുതലുകൾ പോലീസ് സ്വീകരിക്കുന്നത്.

വിശദീകരണം തൃപ്തികരമല്ല
ബിഷപ്പിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. ചോദ്യം ചെയ്യല്‍ വിജയരമായിരുന്നു. സാവധാനത്തില്‍ എല്ലാ കാര്യത്തിലും വ്യക്തത വരുത്തിയാണ് ചോദ്യം ചെയ്യല്‍ പുരോമിക്കുന്നത്", കോട്ടയം എസ്പി ഹരിശങ്കര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാൽ അറിഞ്ഞ കാര്യങ്ങളില്‍ എത്രത്തോളം യാഥാര്‍ഥ്യമുണ്ടെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആടിനെ ഇല കാണിക്കുന്നത് പോലെ...
അതേസമമം പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ജസ്റ്റിസ് കമാൽ പാഷ രംഗത്തെത്തിയിരുന്നു. ഫ്രാങ്കോയ്‌ക്കെതിരായി കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ആടിനെ ഇല കാണിച്ച് പോകുന്നത് പോലെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. കോടതി കേസ് പരിഗണിക്കുന്നെന്ന പേരില്‍ പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കേണ്ടതില്ല. ഇത് സംബന്ധിച്ച് നിരവധി സുപ്രീം കോടതി വിധികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇച്ഛാ ശക്തിയുള്ള സർക്കാർ വേണം
ഇച്ഛാശക്തിയുള്ള സര്‍ക്കാരുള്ളിടത്തേ സ്ത്രീകള്‍ക്ക് സുരക്ഷയുണ്ടാകുകയുള്ളൂ. സ്ത്രീകളുടെ മാനത്തിനു വില പറയാന്‍ ആരെയും അനുവദിക്കരുതെന്നും കമാൽ പാഷെ പറഞ്ഞിരുന്നു. പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ കന്യാസ്ത്രീ മഠത്തിലേയ്ക്ക് അയയ്ക്കുന്നതിന് പകരം പ്രായപൂര്‍ത്തിയായശേഷം സ്വന്തം തീരുമാനപ്രകാരം പോകാന്‍ അനുവദിക്കണമെന്നാണ് അഭിപ്രായമെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications