Get Updates
Get notified of breaking news, exclusive insights, and must-see stories!

പറഞ്ഞത് ചെയ്താല്‍ മതിയെന്ന് ആനത്തലവട്ടം, വലുത് പാര്‍ട്ടിയെന്ന് കൊടിയേരി... ഇരട്ടച്ചങ്ക് തകരുമോ

സമീപകാല പോലീസ് നടപടികളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പാര്‍ട്ടിക്കു വിധേയനാകണമെന്ന് സിപിഎമ്മിലും എല്‍ഡിഎപിലും ആവശ്യമുയരുന്നു.

തിരുവനന്തപുരം: വര്‍ഷങ്ങളോളം പാര്‍ലമെന്‍ററി രാഷ്ട്രീയ രംഗത്തു നിന്നു മാറിനിന്ന ശേഷം പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവിന്‍റെ തിരിച്ചുവരവായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സവിശേഷത. ഇരട്ടച്ചങ്കുളള നേതാവ്, ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിയായി അവരോധിക്കപ്പെട്ടു

തുടക്കത്തിലെ പല തീരുമാനങ്ങളും ശക്തവും ചിലതൊക്കെ ശരിയാക്കുന്നതുമായിരുന്നു. പാര്‍ട്ടിയുടേയും മുന്നണിയുടേയും ശക്തമായ പിന്തുണയാണ് ആദ്യഘട്ടത്തില്‍ മുഖ്യനു ലഭിച്ചിരുന്നത്. കേരളാ കാസ്‌ട്രോ വിഎസിനെ മൂലയ്ക്കിരുത്തുന്നതിലും മുഖ്യന്‍ വിജയിച്ചു.

പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ തലതിരിഞ്ഞ മട്ടാണ്. മുഖ്യമന്ത്രിയുടെ പല നടപടികളും പാര്‍ട്ടിക്കും മുന്നണിക്കും രുചിയ്ക്കുന്നില്ല. ഒളിഞ്ഞും തെളിഞ്ഞും മുഖ്യനെ കുത്തിക്കൊണ്ട് പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടി പത്രത്തില്‍ ലേഖനമെഴുതുന്നതുവരെ എത്തി കാര്യങ്ങള്‍. മുഖ്യമന്ത്രി പാര്‍ട്ടിക്കു വിധേയനാകണം എന്നു തുറന്നു പറഞ്ഞിരിക്കുന്നു ചില നേതാക്കള്‍.

എന്നാലും എന്‍റെ സെക്രട്ടറീ....

രഹസ്യ ചര്‍ച്ചയ്ക്കു പേരു കേട്ട പാര്‍ട്ടിയാണു സിപിഎം. ആ പാര്‍ട്ടിയുടെ സെക്രട്ടറി മുഖ്യമന്ത്രിയോട് ഇങ്ങനെ ചെയ്യാമോ. മുഖ്യമന്ത്രിക്കെതിരേ പാര്‍ട്ടി പത്രത്തില്‍ ലേഖനമെഴുതിക്കളഞ്ഞു. മുഖ്യമന്ത്രിക്കെതിരല്ല എന്നൊക്കെ വേണമെങ്കില്‍ പറയാം. പക്ഷേ അരിയാഹാരം കഴിക്കുന്നവര്‍ക്കു മനസിലാകും.

പണി തന്നത് പോലീസ്

മുഖ്യമന്ത്രിക്ക് എട്ടിന്‍റെ പണി കൊടുത്തത് സ്വന്തം വകുപ്പായ ആഭ്യന്തര വകുപ്പാണ്. ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരിട്ടാണു പണിയൊരുക്കിയത്. ഡിജിപിയുടെ നടപടികളാണ് പാര്‍ട്ടി സെക്രട്ടറി പോലും മുഖ്യമന്ത്രിക്കെതിരേ തിരിയാന്‍ കാരണമായത്.

പണികിട്ടിയത് ദേശീയഗാനത്തില്‍

ദേശീയ ഗാനത്തെ അപമാനിച്ചുവെന്നാരോപിച്ചു ഡിജിപി തലത്തില്‍ സ്വീകരിച്ച നടപടികളാണു പ്രശ്‌നം. എല്‍ഡിഎഫ് സര്‍ക്കാരിനു പ്രഖ്യാപിത പോലീസ് നയമുണ്ടെന്നും അത് മുന്‍ യുഡിഎഫ് സര്‍ക്കാരിന്‍റെയോ മോദി സര്‍ക്കാരിന്‍റെയോ നയമല്ലെന്നുമാണ് പാര്‍ട്ടി സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്. ജനഗണമനയുടെ മറവില്‍ കപട ദേശീയത എന്നാണു ലേഖനത്തിന്‍റെ തലക്കെട്ട്. ഭീകരപ്രവര്‍ത്തനം തടയാന്‍ മാത്രമേ യുഎപിഎ ഉപയോഗിക്കൂ എന്നാണ് എല്‍ഡിഎഫിന്‍റെ നയമെന്നും അതിനു വിരുദ്ധമായ ചെയ്തികള്‍ ഉണ്ടാകരുതെന്നും സെക്രട്ടറി ഓര്‍മിപ്പിക്കുന്നു.

കാസ്‌ട്രോ വെറുതെയിരിക്കുമോ

യുഎപിഎ കേസുകളുമായി ബന്ധപ്പെട്ട പോലീസ് നടപടികള്‍ക്കെതിരേ വിഎസ് അച്യുതാനന്ദന്‍ തന്നെ നേരിട്ടു രംഗത്തെത്തിയതും മുഖ്യമന്ത്രിക്കു തിരച്ചടിയായിട്ടുണ്ട്. വിഎസിനു പിന്നാലെ കോടിയേരി ബാലകൃഷ്ണനും പോലീസിനെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രി വിധേയനാകണം

പിണറായി വിജയന്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയാണെന്നും പാര്‍ട്ടിയാണു പിണറായിയെ നിയോഗിച്ചതെന്നും മുഖ്യമന്ത്രി പാര്‍ട്ടിക്കു വിധേയനാകണമെന്നും മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ ചാനല്‍ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. ഇന്നു നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കൂടുതല്‍ നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.

മുന്നണിയിലും പടയൊരുക്കും

മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ ഇപ്പോള്‍തന്നെ ഇടഞ്ഞു നില്‍ക്കുകയാണ്. മാവോയിസ്റ്റ് വേട്ട, യുഎപിഎ കേസുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ആഭ്യന്തര വകുപ്പിനേയും അതിലൂടെ മുഖ്യമന്ത്രിയേയും പ്രതിക്കൂട്ടിലാക്കുകയാണ് സിപിഐ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+