ജോളിയുടെ പിടി വിടില്ല, കുരുക്ക് മുറുക്കും; കൂടത്തായി കൊലക്കേസില്‍ വേറിട്ട തന്ത്രവുമായി അന്വേഷണ സംഘം
Recommended Video
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മൂന്ന് പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി. ഇന്ന് ജോളിയുടെ ജാമ്യാപേക്ഷ പരിഗണിക്കുരുതെന്ന് ജോളിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ആ ആവശ്യം കോടതി തള്ളുകയായിരുന്നു. ഇന്ന് അവസാനിക്കേണ്ടിയിരുന്ന പ്രതികളുടെ റിമാന്‍ഡ് കാലാവധി കോടതി നവംബര്‍ രണ്ട് വരെ നീട്ടുകയും ചെയ്തിട്ടുണ്ട്.
കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൂന്ന് പ്രതികളേയും കോഴിക്കോട് ജയിലിലേക്ക് തന്നെ തിരിച്ചയച്ചു. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന ആവശ്യവുമായി തിങ്കളാഴ്ച അന്വേഷണസംഘം കോടതിയെ സമീപിച്ചേക്കും. ജോളിക്കെതിരേയുള്ള കുരുക്കുകള്‍ മുറുക്കാന്‍ അതീവ ശ്രദ്ധയോടെയാണ് പോലീസ് നീങ്ങുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
വെല്ലുവിളികള്‍
വര്‍ഷങ്ങളുടെ കാലപ്പഴക്കം, വ്യത്യസ്ത കാലഘട്ടങ്ങളില്‍ നടന്ന ആറ് കൊലപാതകങ്ങള്‍, ദൃക്സാക്ഷികളുടേയം സാഹചര്യത്തെളിവിന്‍റേയും അഭാവം. അത്തരത്തില്‍ കൂടത്തായി കൊലപാതക കേസ് തെളിയിക്കുന്നതില്‍ പോലീസിന് മുന്നിലുള്ള വെല്ലുവിളികള്‍ നിരവധിയാണ്. കേസില്‍ നിന്ന് ജോളി രക്ഷപ്പെട്ട് പോവുന്നതിന് തടയിടാന്‍ വേണ്ടി തന്ത്രപൂര്‍വമായാണ് കാര്യങ്ങള്‍ നീക്കുന്നത്.
റോയി വധക്കേസില്‍
റോയി വധക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളുടെ റിമാന്‍ഡ് കാലാവധി കോടതി നീട്ടിയിട്ടുണ്ടെങ്കിലും ഇനിയും കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ പോലീസിന് സാങ്കേതികമായ തടസ്സങ്ങളുണ്ട്. ഇത് മറികടക്കാന്‍ വേണ്ടിയാണ് പുതിയ കേസില്‍ ജോളിയെ പോലീസ് അറസ്റ്റ് ചെയ്തത്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിയെ ഗുളികയില്‍ സയനൈഡ് പുരട്ടി നല്‍കി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
സിലിയുടെ കേസില്‍ അറസ്റ്റ്
റോയ് വധക്കേസിലെ പോലീസ് കസ്റ്റഡി അവസാനിപ്പിച്ച് ഇന്നലെ കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിച്ച ജോളിയെ, സിലി വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ വടകര തീരദേശ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബികെ സിജു എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജോളിയെ അറസ്റ്റ് ചെയ്ത വിവരം പോലീസ് കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കസ്റ്റഡിയില്‍ വേണം
സിലി വധക്കേസില്‍ ഇന്ന് തന്നെ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിനുള്ള അപേക്ഷ പോലീസ് സമര്‍പ്പിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഇനി തിങ്കാളാഴ്ച്ചയായിരിക്കും കോടതിയില്‍ അപേക്ഷ നല്കുക. സിലി വധക്കേസില്‍ എംഎസ് മാത്യുവിനെ പ്രതിചേര്‍ത്തിട്ടുണ്ടെങ്കിലും ജോളിയെ മാത്രമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
5 കൊലക്കേസിലും
5 കൊലക്കേസിലും നേരത്തെ തന്നെ അറസ്റ്റ് ചെയ്യാമായിരുന്നെങ്കിലും പരമാവധി സമയം ജോളിയെ ചോദ്യം ചെയ്യലിന് വിട്ടുകിട്ടാനാണ് പോലീസ് ശ്രമിക്കുന്നത്. റോയ് വധക്കേസിലെ അറസ്റ്റിന് ശേഷമാണ് ടോം തോമസ്, അന്നമ്മ, മാത്യു മഞ്ചാടിയില്‍, ആൽഫൈൻ എന്നിവരുടെ മരണത്തിൽ കോടഞ്ചേരി പൊലീസും സിലിയുടെ മരണത്തിൽ താമരശ്ശേരി പൊലീസും എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
ആശങ്ക
ഇതില്‍ ഏത് കേസില്‍ അറസ്റ്റ് വേണമെന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിനിടയില്‍ ആശങ്കയുണ്ടായിരുന്നു. ഏറെ കൂടിയാലോചനകള്‍ക്കൊടുവിലാണ് സിലിയുടെ കേസില്‍ അറസ്റ്റ് ചെയ്യാമെന്ന തീരുമാനത്തിലെത്തിയത്. ഇതുവരേയുള്ള അന്വേഷണത്തില്‍ ഈ കേസില്‍ പോലീസിന് ഏറെ ദൂരം മുന്നോട്ട് പോവാനും സാധിച്ചിട്ടുണ്ട്.
ഒടുവില്‍ നടന്ന മരണം
ഏറ്റവും ഒടുവില്‍ നടന്ന മരണം, സഹോദരന്‍ ഉള്‍പ്പടേയുള്ള സാക്ഷികളുടെ സാന്നിധ്യം പ്രതിയുടെ സാന്നിധ്യത്തിന് സംശയാതീതമായ തെളിവ്, കല്ലറയില്‍ നിന്ന് കണ്ടെടുക്കാന്‍ കഴിഞ്ഞ മൃതദേഹാവശിഷ്ടങ്ങളില്‍ നിന്ന് ലഭിച്ചേക്കാവുന്ന ശാസ്ത്രീയ തെളിവുകള്‍ തുടങ്ങിയ ഘടകങ്ങളും സിലിയുടെ കേസ് ആദ്യമാക്കുന്നതില്‍ നിര്‍ണ്ണായകമായി.
ഷാജുവിനേയും
സിലി വധക്കേസുമായി ബന്ധപ്പെട്ട് പൊന്നാമറ്റം ഷാജുവിനേയും പിതാവ് സഖറിയാസിനേയും ദിവസങ്ങളോളം പോലീസ് ചോദ്യം ചെയ്തിരുന്നു. 2016 ജനുവരി 11 നായിരുന്നു സിലി മരിച്ചത്. ജോളിക്കൊപ്പം ബന്ധുവിന്‍റെ കല്യാണത്തിന് പോയി താമരശേരിയില്‍ മടങ്ങിയെത്തിയപ്പോഴായിരുന്നു സിലിയുടെ മരണം.
ഒരുമിച്ച് ചുംബനം
സിലിയുടെ മൃതദേഹത്തില്‍ ഷാജുവും സിലിയും ഒരുമിച്ച് ചുംബനം നല്‍കുന്ന ചിത്രവും നേരത്തെ പുറത്തുവന്നിരുന്നു. ഷാജു സിലിയുടെ മൃതദേഹത്തിന്റെ നെറ്റിമേല്‍ ചുംബിച്ചപ്പോള്‍ ഷാജുവിന്‍റെ ശിരസില്‍ മുട്ടുന്ന രീതിയില്‍ ജോളിയും തൊട്ടുപിന്നാലെ മൃതദേഹത്തില്‍ ചുംബിക്കുകയായിരുന്നു. ഈ സംഭവത്തേക്കുറിച്ചും സിലിയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടെന്ന ബന്ധുക്കളുടെ ആരോപണത്തിലും ഷാജുവില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
സിലി മരിക്കുന്നതിന് മുമ്പ്
സിലി മരിക്കുന്നതിന് മുമ്പ് താനുമായി അടുപ്പമുണ്ടാക്കാന്‍ ജോളി ശ്രമിച്ചിരുന്നെന്നും ഷാജു നേരത്തെ പറഞ്ഞിരുന്നു. പനമരത്ത് ഒരു ബന്ധുവിന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ജോളിയുമായി ഒരുമിച്ച് കാറില്‍ യാത്ര ചെയ്തു. ഈ വിവാഹത്തിന് സിലി വരുന്നില്ലെന്ന് പറഞ്ഞിരുന്നു. ജോളിയുടെ കാറിലാണ് അന്ന് യാത്ര ചെയ്തത്. ഈ അവസരത്തില്‍ ജോളി അടുപ്പം സൃഷ്ടിക്കാന്‍ മനഃപൂര്‍വ്വം ശ്രമിക്കുന്നതായി തോന്നിയെന്നായിരുന്നു ഷാജു പറഞ്ഞത്.
ഫോട്ടോയില്‍ കണ്ട യുവതി
അതിനിടെ, കോഴിക്കോട് എന്‍ഐടിക്ക് മുന്നില്‍ ജോളിക്കൊപ്പം ഫോട്ടോയില്‍ കണ്ട യുവതി കഴിഞ്ഞ ദിവസം കോഴിക്കോട് റൂറല്‍ എസ്പി ഓഫീസില്‍ ഹാജരായി. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെത്തുടര്‍ന്നായിരുന്നു യുവതി പോലീസിന് മുന്നില്‍ ഹാജരായത്. ജോളിയേക്കുറിച്ച് തനിക്ക് കൂടുതല്‍ ഒന്നും അറിയില്ലെന്നാണ് ഇവര്‍ നല്‍കിയ മൊഴി.
എന്‍ഐടിക്ക് സമീപം
എന്‍ഐടിക്ക് സമീപം തയ്യല്‍ക്കട നടത്തിയപ്പോഴാണ് ജോളിയുമായി പരിചയപ്പെടുന്നത്. മുമ്പ് പലപ്പോഴായി ജോളി കടയില്‍ വരാറുണ്ടായിരുന്നു. എന്‍ഐടി ലക്ചറാണെന്നാണ് തന്നോടും പറഞ്ഞത്. റോയി മരിച്ചപ്പോള്‍ കൂടത്തായിയിലെ വീട്ടില്‍ പോയിരുന്നു. തയ്യല്‍ക്കട പൂട്ടിയ ശേഷം വലിയ ബന്ധമൊന്നുമില്ലെങ്കിലും ഈ വര്‍ഷം എന്‍ഐടി ഫെസ്റ്റ് സമയത്ത് ജോളിയെ കണ്ടിരുന്നു. ആ സമയത്ത് എടുത്ത ചിത്രങ്ങളാണ് മാധ്യമങ്ങളില്‍ പ്രചരിച്ചതെന്നും യുവതി പോലീസിന് മൊഴിനല്‍കി
അരൂരില്‍ പട നയിച്ച് ഉപതിരഞ്ഞെടുപ്പ് സ്പെഷലിസ്റ്റ്; ഷാനിമോളുടെ ഭൂരിപക്ഷം 5000 കടക്കുമെന്ന് കോണ്‍ഗ്രസ്
ജോളിയുടെ ഭാവം മാറുന്നു; കോടതി മുറിയില്‍ ചിരി; ലവലേശം കൂസലില്ല, പ്രസന്നവദ, മാത്യുവിന് പരാതി