ജോണ്‍സണും ജോളിയും തമ്മിൽ വെറും സൗഹൃദമല്ലെന്ന് പോലീസ് നിഗമനം, കൂടുതൽ അന്വേഷണം
കോഴിക്കോട്: കൂടത്തായിയിലെ ആറ് മരണങ്ങളും കൊലപാതകങ്ങളാണ് എന്ന് ജോളി കുറ്റസമ്മതം നടത്തിയതോടെ തെളിവുകള്‍ കണ്ടെത്തി ജോളിക്കും കൂട്ടാളികള്‍ക്കുമുളള കുരുക്ക് മുറുക്കാനുളള ശ്രമത്തിലാണ് പോലീസ്. കൂടത്തായി സംഭവവുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ മാത്രം പുറത്ത് വന്ന പേരാണ് ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണിന്റേത്.
ജോണ്‍സണും ജോളിയും നടത്തിയ കോയമ്പത്തൂര്‍ യാത്രകളെ കുറിച്ചടക്കമുളള വിവരങ്ങള്‍ പോലീസിന് കിട്ടിയിട്ടുണ്ട്. ജോളിയുമായി സൗഹൃദം മാത്രമാണുളളതെന്നാണ് ജോണ്‍സണിന്റെ മൊഴി. എന്നാല്‍ ഇരുവരും തമ്മിലുളളത് വെറും സൗഹൃദം അല്ലെന്നാണ് പോലീസിന്റെ നിഗമനം.
ജോൺസണുമായുളള അടുപ്പം
ജോളിയുടെ ഫോണ്‍ രേഖകളും മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും പരിശോധിച്ചതില്‍ നിന്നാണ് ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ കുറിച്ചുളള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. ജോളി നിരവധി തവണ ജോണ്‍സണെ വിളിച്ചതായുളള വിവരം പോലീസിന് ലഭിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണില്‍ വിളിച്ചിട്ടുളളത് ജോണ്‍സണെ ആണ്.
വിനോദയാത്രയ്ക്കും സിനിമയ്ക്കും പോയി
ജോളിയുമായി വളരെക്കാലത്തെ സൗഹൃദമുണ്ടെന്നും ഒരുമിച്ച് വിനോദയാത്രയ്ക്കും സിനിമയ്ക്കും പോയിട്ടുണ്ട് എന്നും ജോണ്‍സണ്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആറ് മണിക്കൂറോളമാണ് ജോണ്‍സണെ പോലീസ് ചോദ്യം ചെയ്തത്. ജോളിയുടെ കൊലപാതകങ്ങളെ കുറിച്ച് തനിക്ക് അറിയുമായിരുന്നില്ല എന്നും ജോണ്‍സണ്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
വെറും സൗഹൃദം മാത്രമല്ല
എന്നാല്‍ ജോണ്‍സണും ജോളിയും തമ്മിലുണ്ടായിരുന്നത് വെറും സൗഹൃദം മാത്രമല്ല എന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്. ജോണ്‍സണ്‍ നല്‍കിയ സിം കാര്‍ഡും ഫോണുമാണ് ജോളി ഉപയോഗിച്ചിരുന്നത് എന്ന് പോലീസ് കണ്ടെത്തി. ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്. കോയമ്പത്തൂര്‍ യാത്രകള്‍ അതിനുളള സൂചനയാണെന്നും പോലീസ് കരുതുന്നു.
രണ്ട് കൊലകൾക്ക് കൂടി
ജോണ്‍സണെ വിവാഹം കഴിക്കുന്നതിന് താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പോലീസിനോട് ജോളി വെളിപ്പെടുത്തിയിരുന്നു. അതിനായി ഷാജുവിനേയും ജോണ്‍സണിന്റെ ഭാര്യയേയും കൊലപ്പെടുത്താന്‍ ജോളി പദ്ധതിയിട്ടിരുന്നതായും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വളരെ അടുപ്പമുണ്ട് എന്നത് കൊണ്ട് തന്നെ ആറ് കൊലപാതകങ്ങളെ കുറിച്ചും ഏതെങ്കിലും ഘട്ടത്തില്‍ ജോളി ജോണ്‍സണോട് പറഞ്ഞിരുന്നോ എന്ന് അറിയേണ്ടതുണ്ട്.
വീണ്ടും ചോദ്യം ചെയ്തേക്കും
അതേസമയം ഷാജുവിനേയും തന്റെ ഭാര്യയേയും കൊലപ്പെടുത്താന്‍ ജോളിക്ക് ഉദ്ദേശം ഉണ്ടായിരുന്നു എന്ന വിവരം ജോണ്‍സണ് നേരത്തെ അറിയാമായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. ജോണ്‍സണെ വീണ്ടും പോലീസ് ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ജോണ്‍സണിന്റെ ഭാര്യയ്ക്ക് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കാന്‍ ഒരു വിനോദ യാത്രയ്ക്കിടെ ജോളി ശ്രമിച്ചിരുന്നതായി മൊഴിയുണ്ട്.
കോയമ്പത്തൂർ യാത്രകൾ
എന്നാല്‍ ഭക്ഷണം കഴിക്കാന്‍ ജോണ്‍സണിന്റെ ഭാര്യ തയ്യാറാകാത്തത് കൊണ്ട് മാത്രം അവര്‍ മരണത്തില്‍ നിന്ന് രക്ഷപ്പടുകയായിരുന്നു. തന്നെ കൊലപ്പെടുത്തിയേക്കും എന്നുളള ഭയം ഉണ്ടായിരുന്നതായി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവും പോലീസിന് മൊഴി നല്‍കിയിരുന്നു. ജോണ്‍സണ്‍ ജോളി ചെയ്തിരുന്ന തിരുപ്പൂരിലും ബെംഗളൂരുവിലും ജോളി പോയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോയമ്പത്തൂരില്‍ ഇവര്‍ 2 ദിവസം താമസിക്കുകയും ചെയ്തിട്ടുളളതായാണ് വിവരം.
'ഷീല ദീക്ഷിതിന്റെ മരണത്തിന് ഉത്തരവാദി പിസി ചാക്കോ', മകന്റെ കത്ത്! ദില്ലി കോൺഗ്രസിൽ പൊട്ടിത്തെറി