പോലീസ് എത്തും മുമ്പ് ജോളിയുടെ ആത്മഹത്യാശ്രമം; റോയിയുടെ സഹോദരിയേയും കൊല്ലാന്‍ ശ്രമിച്ചു
കോഴിക്കോട്: കൂടത്തായിയില്‍ ഒരു കുടുംബത്തില്‍ 14 വര്‍ഷങ്ങള്‍ക്കിടയില്‍ നടന്ന 6 മരണങ്ങള്‍ കൊലപാതകമാണെന്ന് കണ്ടെത്തിയതോടെ അറസ്റ്റിലേക്ക് കടന്നിരിക്കുകയാണ് പോലീസ്. മരിച്ച ഗൃഹനാഥന്‍ ടോം തോമസിന്‍റെ മരുമകളായ ജോളി, ബന്ധു മാത്യു, സ്വര്‍ണ്ണപണിക്കാരന്‍ പ്രജകുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രജകുമാറില്‍ നിന്ന് വാങ്ങിച്ച സയനൈഡ് ജോളിക്ക് എത്തിച്ചു കൊടുത്തത് താനാണെന്ന് മാത്യു സമ്മതിച്ചിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സയനൈഡ് എത്തിച്ചു നല്‍കിയത്. ജോളിയുമായി സൗഹൃദം ഉണ്ടായിരുന്നത് കൊണ്ടാണ് സയനൈഡ് സംഘടിപ്പിച്ച് നല്‍കിയതെന്നും മാത്യു പോലീസിനോട് മൊഴി നല്‍കിയിട്ടുണ്ട്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു സ്കറിയയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. അതേസമയം ഭര്‍ത്താവ് അടക്കമുള്ള ആറ് കൊലപാതകള്‍ക്ക് പുറമെ ഏഴാമതൊരു കൊലപാതകം കൂടി നടത്താന്‍ താന്‍ പദ്ധതിയിട്ടിരുന്നതായി ജോളി പോലീസിനോട് സമ്മതിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ..
Recommended Video
റെന്‍ജിയേയും
മരിച്ച ദമ്പതികളുടെ മകളും റോയിയുടെ സഹോദിരിയുമായ റെന്‍ജിയേയും കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് ചോദ്യം ചെയ്യലില്‍ ജോളി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. മറ്റുള്ളവരെ കൊലപ്പെടുത്തിയത് പോലെ സമാനമായ രീതിയില്‍ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി റെന്‍ജിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ആ പദ്ധതികള്‍ പാളിപ്പോവുകയായിരുന്നെന്ന് ജോളി പോലീസിനോട് പറഞ്ഞു.
ജോളിയെ ഭയം
റോയിയുടെ മരണ ശേഷം കൂടത്തായിയിലെ വീട്ടിലെത്തിയാല്‍ റെന്‍ജി ഭക്ഷണം കഴിക്കാറില്ലായിരുന്നു. എറണാകുളത്ത് താമസിക്കുന്ന ഇവര്‍ വീട്ടിലേക്ക് വരാന്‍ ഭയപ്പെട്ടിരുന്നു. ജോളിയെ ഭയന്നാണ് കൊലപാതക ശ്രമം മറച്ചുവെച്ചതെന്നും ഇവര്‍ പറഞ്ഞു. റെന്‍ജിയില്‍ നിന്നും പോലീസ് വിശദമായ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
ആത്മഹത്യാ ശ്രമം
അതേസമയം സംഭവത്തില്‍ തനിക്കെതിരെ സംശയങ്ങള്‍ ഉയര്‍ന്നപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നതായി ജോളി പോലീസിന് മൊഴി നല്‍കി. കുടുംബത്തിലെ മരണങ്ങളെക്കുറിച്ച് വെള്ളിയാഴ്ച്ച രാവിലെ വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയപ്പോഴായിരുന്നു ജോളിയുടെ ആത്മഹത്യാ ശ്രമം. ഷാജു സ്കറിയോടൊപ്പം താമസിക്കുന്ന കൂടത്തായിയിലെ വീട്ടില്‍ വെച്ചാണ് ജോളി ആത്മഹത്യക്ക് ശ്രമിച്ചത്.
പറ്റിപ്പോയി
ആത്മഹത്യക്ക് മുതിര്‍ന്ന ജോളിയെ അടുത്ത ബന്ധുക്കള്‍ ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. സാരമായ പരിക്കുകളൊന്നും ഏല്‍ക്കാതിരുന്നതിനാല്‍ ആശുപത്രിയില്ലെത്തി ചികിത്സ തേടേണ്ടി വന്നിരുന്നില്ല. സംഭവം അറിഞ്ഞ് വീട്ടിലെത്തിയ ബന്ധുവായ ഒരു സ്ത്രീയോട് തനിക്ക് പറ്റിപ്പോയെന്ന് കരഞ്ഞുകൊണ്ട് കൊലപാതകങ്ങളുടെ വിവരങ്ങള്‍ ജോളി സമ്മതിച്ചെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പോലീസ് നീക്കം
ഈ വിവരം ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. നേരിട്ട് ജോളിയെ കസ്റ്റഡിയിലെടുക്കാതെ ബന്ധുക്കളോട് തന്നെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയാനായിരുന്നു പോലീസ് ആവശ്യപ്പെട്ടു. ഇതിനു ശേഷമാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ വനിതാ പൊലീസുകാര്‍ക്കൊപ്പം എത്തി ജോളിയെ ചോദ്യം ചെയ്യുന്നതും ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തതും.
ചോദ്യം ചെയ്യല്‍
രണ്ട് മാസമായി അന്വേഷണത്തില്‍ സജീവമായിരുന്നു പോലീസ് പ്രതികള്‍ക്ക് സംശയം ഉണ്ടാവാതിരിക്കാന്‍ കരുതലോടെയായിരുന്നു നീങ്ങിയത്. ജോളിയെ ചോദ്യം ചെയ്യുന്നതിന് മുമ്പ് ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടുന്ന മുപ്പതോളം പേരെ പോലീസ് ചോദ്യം ചെയ്തു. ജോളിയുടേയും ഷാജുവിന്‍റെയും സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധനക്ക് വിധേയമാക്കി.
തനിക്കറിയില്ല
എന്താണ് സംഭവിച്ചതെന്ന് അറിയില്ല, പ്രശ്നങ്ങള്‍ക്ക് പിന്നില്‍ സ്വത്ത് തര്‍ക്കമാണെന്നാണ് കരുതുന്നതെന്നാണ് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് ചോദ്യം ചെയ്തത് വിട്ടയച്ചതിന് ശേഷമായിരുന്നു ഷാജു മാധ്യമങ്ങളെ കണ്ടത്. അന്വേഷണത്തോട് സഹകരിക്കും. ബന്ധുക്കളുടെ മരണത്തില്‍ ഭാര്യയുടെ പങ്കെന്താണെന്ന് അറിയില്ലെന്നും ഷാജു പറഞ്ഞു.
ആദ്യ മരണം
2002 ലാണ് പരമ്പരയിലെ ആദ്യ മരണം നടക്കുന്നത്. ജോളിയുടെ ഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മയുടേതായിരുന്നു ആദ്യ മരണം. ആട്ടിന്‍ സൂപ്പ് കഴിച്ച ശേഷം അസ്വസ്ഥ ഉണ്ടായതിന് ശേഷം മരണം സംഭവിക്കുകയായിരുന്നു. കുഴഞ്ഞു വീണ് മരിച്ചതിനാല്‍ ആര്‍ക്കം സശയം തോന്നിയില്ല. 2008 സെപ്തംബര്‍ 26 നായിരുന്നു ടോം തോമസ് സാമാനമായ രീതിയില്‍ മരിച്ചത്.
റോയി തോമസും
66 വയസ്സുള്ള ടോം തോമസിന്‍റെ മരണം വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നാണെന്നായിരുന്നു ഏവരും കരുതിയിരുന്നത്. 2011 ഓക്ടോബറില്‍ ടോം തോമസിന്‍റെ മൂത്തമകന്‍ റോയി തോമസ് മരിച്ചതോടെയാണ് ആദ്യമായി ചിലര്‍ക്ക് സംശയങ്ങള്‍ ഉടലെടുക്കുന്നത്. റോയിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ട് ചെയ്തതിലൂടെ സയനൈഡ് ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് കണ്ടെത്തിയെങ്കിലും കേസില്‍ കൂടുതല്‍ അന്വേഷണം നടന്നില്ല.
2016 ല്‍ ഫിലി
2014 ഏപ്രിലിലാണ് അന്നമ്മയും സഹോദരനും അയല്‍വാസികളുമായ എംഎം മാത്യു മരിച്ചത്. അസുഖങ്ങളൊന്നും ഇല്ലാതിരിക്കെയാണ് മാത്യു മരിച്ചത്. റോയിയുടെ മരണത്തില്‍ സംശയങ്ങല്‍ ഉന്നയിച്ചവരില്‍ പ്രധാനിയായിരുന്നു മാത്യു. മാത്യുവിന്‍റെ മരണം നടന്ന് ഒരാഴ്ച്ചക്കുള്ളിലാണ് ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസ്സ് പ്രായമായ മകൾ അൽഫൈനെ മരിക്കുന്നത്. 2016 ജനുവരി 11ന് ഷാജുവിന്റെ ഭാര്യ ഫിലിയും മരിച്ചു.
വിവാഹം
ഇതിന് ശേഷമാണ് ഷാജുവും ജോളിയും വിവാഹതിരാവുന്നതും ടോം തോമസിന്‍റെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ നീക്കം ആരംഭിക്കുന്നതും. ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു ജോളി സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ നീക്കം നടത്തിയത്. ഇത് അറിഞ്ഞ് അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയ ടോം തോമസിന്‍റെ മകന്‍ റോജോ നല്‍കിയ പരാതിയിലാണ് കേസ് അന്വേഷണം പുരോഗമിച്ചത്.
14 വര്‍ഷം, 6 മരണം; ലക്ഷ്യം വഴിവിട്ട ബന്ധവും സ്വത്തും, ജോളിയുടെ രണ്ടാം ഭര്‍ത്താവും കസ്റ്റഡിയില്‍
ആമയൂര്‍, നന്ദന്‍കോട്, പിണറായി, ഒടുവില്‍ കൂടത്തായി... കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരകള്‍
കൂടത്തായി കൊലപാതകം; ചുരുളഴിച്ച് പോലീസ്!! 3 പേര്‍ അറസ്റ്റില്‍!! ജോളിക്ക് സയനേഡ് നല്‍കിയത് മാത്യു