കൈയ്യും കാലും കെട്ടിയിട്ട് കോമ്പസ് കൊണ്ട് കുത്തി,കരഞ്ഞപ്പോൾ വായിൽ ലോഷൻ ഒഴിച്ചു; റാഗിങ് ദൃശ്യങ്ങൾ പുറത്ത്
കോട്ടയം സർക്കാർ നഴ്സിങ് കോളേജിലെ റാഗിങ്ങിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഹോസ്റ്റലിൽ പരാതിക്കാരനായ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട ശേഷം ക്രൂരമായി റാഗിങ് നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആദ്യം കുട്ടിയുടെ ദേഹത്ത് ലോഷൻ പുരട്ടുകയും പിന്നീട് ക്രീ കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ കുത്തുന്നതും മുറിവില്‍പ്പിക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്.
തോർത്തുകൾ കൊണ്ടാണ് കൈകാലുകൾ കെട്ടിയിരിക്കുന്നത്. വൺ, ടു , ത്രീ എന്ന് പറഞ്ഞ് കോമ്പസ് ഉപയോഗിച്ച് കുത്തി നോവിപ്പിക്കുകയാണ്. വേദനകൊണ്ട് കുട്ടി കരയുമ്പോൾ കുട്ടിയുടെ വായിൽ ലോഷൻ ഒഴിക്കുകയാണ് പ്രതികൾ ചെയ്യുന്നത്. വിദ്യാർത്ഥി കരഞ്ഞ് പറഞ്ഞിട്ടും പ്രതികൾ ക്രൂരത അവസാനിപ്പിച്ചില്ല. ഇവരുടെ കൂട്ടത്തിലുള്ള സീനിയർ വിദ്യാർത്ഥികൾ തന്നെയാണ് ദൃശ്യം പകർത്തിയിരിക്കുന്നത്. വിദ്യാർത്ഥി കരയുമ്പോൾ പ്രതികൾ അട്ടഹസിച്ച് ചിരിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം.

കഴിഞ്ഞ ദിവസം സംഭവത്തിൽ അഞ്ച് സീനിയർ വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എൻപി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റാഗിങ് വിരുദ്ധ നിയമപ്രകാരവും ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിനും ഭീഷണിപ്പെടുത്തി പണംതട്ടിയതിനുമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. മദ്യാപനത്തിന് വേണ്ടിയാണ് ഇവർ പിരിവ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ ഇരകൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും കൂടുതൽ വിദ്യാർത്ഥികളുടെ മൊഴികൾ എടുക്കുമെന്നും പോലീസ് വ്യക്തമാക്കി.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം : എസ്എഫ്ഐ
വിദ്യാർത്ഥികൾ അരാഷ്ട്രീയവത്കരിക്കപ്പെട്ടാൽ എന്തായി തീരുമെന്നതിന് ഉത്തമ ഉദാഹരണമാണ് കോട്ടയം ഗവണ്മെൻ്റ് നേഴ്സിങ് കോളേജിലെ റാഗിംഗ് സംഭവമെന്ന് എസ്എഫ്ഐ. പതിറ്റാണ്ടുകൾക്ക് മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇൻഡിപെൻഡൻസ് എന്ന അരാഷ്ട്രീയ ഗ്യാങ് ആരംഭിച്ചതിന് ശേഷം മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ അരാഷ്ട്രീയവത്കരണവും അതിനെ തുടർന്നുള്ള അരാജകവത്‌കരണവും അതിവേഗതയിലാണ് നടക്കുന്നത്. എസ്എഫ്ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾക്ക് ബഹുഭൂരിപക്ഷം മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിറ്റ് രൂപീകരിക്കാൻ പോലും അരാഷ്ട്രീയ ഗ്യാങ്ങുകളും, അവരെ പ്രോത്സാഹിപ്പിക്കുന്ന ചില അദ്ധ്യാപകരും അനുവദിക്കാറില്ല.
റാഗിംഗ് വാർത്തയും അതിനെ തുടർന്നുള്ള കുറച്ച് ദിവസങ്ങളിലെ ചർച്ചകളും കഴിഞ്ഞാൽ പതിയെ എല്ലാം മറക്കുകയാണ് പൊതുസമൂഹം. ഇത് ഇത്തരം ക്രൂരത ചെയ്യാൻ കൂടുതൽ വിദ്യാർഥികൾക്ക് പ്രോത്സാഹനം നൽകുകയാണെന്ന് എസ്എഫ്ഐ കുറ്റപ്പെടുത്തി. കോട്ടയത്ത് ഇരയായ വിദ്യാർത്ഥികളും അവരുടെ കുടുംബാംഗങ്ങളും നിയമ പോരാട്ടവുമായി മുന്നോട്ട് പോകണമെന്നും അതിന് സർവ്വ പിന്തുണയും എസ്എഫ്ഐ നൽകുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പിഎം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ പ്രതികരിച്ചു.












Click it and Unblock the Notifications