കഴുത്തറുത്തും വെട്ടിയും ഷോക്കടിപ്പിച്ചും കൊന്നു!!അപൂര്‍വങ്ങളില്‍ അപൂര്‍വം! അരുംകൊലയ്ക്ക് വധശിക്ഷ!!
കേരളത്തെ ഞെട്ടിച്ച പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ പ്രതി നരേന്ദ്ര കുമാറിന് വധശിക്ഷ. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി.
കോട്ടയം: കേരളത്തെ ഞെട്ടിച്ച പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ പ്രതി നരേന്ദ്ര കുമാറിന് വധശിക്ഷ. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി വ്യക്തമാക്കി. വധശിക്ഷയ്ക്ക് പുറമെ ഇരട്ട ജീവപര്യന്തവും ഏഴുവര്‍ഷം തടവും വിധിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മൂന്ന് ലക്ഷം രൂപ പിഴയും നല്‍കണം.
പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2015 മെയ് 16നാണ് പാറമ്പുഴയിലെ ഡ്രൈക്ലീനിങ് സ്ഥാപനത്തിന്റെ ഉടമയായ ലാലസന്‍ ഭാര്യ പ്രസന്ന കുമാരി മകന്‍ പ്രവീണ്‍ ലാല്‍ എന്നിവരെ കഴുത്തറുത്തും വെട്ടിയും കൊലപ്പെടുത്തിയത്. ജീവനുണ്ടോയെന്നറിയാന്‍ പ്രതി ഇവരെ ഷോക്കടിപ്പിക്കുകയും ചെയ്തിരുന്നു.
മാതൃകാപരമായ ശിക്ഷ
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതിക്ക് ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇത് പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. അന്യസംസ്ഥാനക്കാര്‍ പ്രതികളാകുന്ന കേസ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും പാഠമാകുന്നതിനാണ് ഇങ്ങനെയൊരു ശിക്ഷയെന്നും കോടതി.
ഏഴ് വര്‍ഷം കഠിന തടവ്
കേസില്‍ പ്രതിയായ ഫിറോസാബാദ് സ്വദേശി നരേന്ദ്ര കുമാറിന് വധ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.വിവിധ വകുപ്പുകള്‍ പ്രകാരം മൂന്ന് ലക്ഷം രൂപ പിഴയും ഇരട്ട ജീവപര്യന്തവും വിധിച്ചിട്ടുണ്ട്. ഏഴ് വര്‍ഷം കഠിന തടവും അനുഭവിക്കണം. മോഷ്ടിച്ച 25000 രൂപ മരിച്ചവരുടെ കുടുംബത്തിന് കൈമാറണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ഹൈക്കോടതിയുടെ അനുമതിയോടെയേ ശിക്ഷ നടപ്പാക്കാന്‍ പാടുള്ളു.
ഒരുകുടുംബത്തിലെ മൂന്നുപേര്‍
2015 മെയ് 16നാണ് കേരളത്തെ ഞെട്ടിച്ച കൊല നടന്നത്. പാറമ്പുഴയിലെ ഡ്രൈക്ലീനിങ് സ്ഥാപനത്തിന്റെ ഉടമയായ ലാലസന്‍ ഭാര്യ പ്രസന്ന കുമാരി മകന്‍ പ്രവീണ്‍ ലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു നരേന്ദ്ര കുമാര്‍. മോഷണ ശ്രമത്തിനിടെയായിരുന്നു കൊലപാതകം.
വികൃതമാക്കാനും ശ്രമം
കഴുത്തറുത്തും വെട്ടിയും ഷോക്കടിപ്പിച്ചുമൊക്കെയാണ് കൊല നടത്തിയത്. ആസിഡ് ഒഴിച്ച് മൃതദേഹം വികൃതമാക്കാനുള്ള ശ്രമവും നടന്നു. ജയ്‌സിങ് എന്ന വ്യാജപേരിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. കൊലയ്ക്ക് ശേഷ ം ഓട്ടോയില്‍ കയറി റെയില്‍വെ സ്‌റ്റേഷനിലെത്തി. എന്നിട്ട് തിരുവനന്തപുരത്തേക്കും അവിടെനിന്ന് ഉത്തര്‍പ്രദേശിലേക്കും കടന്നു.
പിന്നാലെ അച്ഛനെയും അമ്മയെയും
മദ്യലഹരിയില്‍ ഡ്രൈക്ലീന്‍ സെന്ററിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന പ്രവീണിനെയാണ് പ്രതി ആദ്യം കൊലപ്പെടുതതിയത്. ഫോണ്‍ വന്നിട്ടുണ്ടെന്നും പറഞ്ഞ് വിളിച്ചു വരുത്തിയായിരുന്നു ലാലസനെയും പ്രസന്ന കുമാരിയെയും കൊലപ്പെടുത്തിയത്.
മുറിച്ചെടുത്ത ചെവി
തുടക്കത്തില്‍ തന്നെ ജോലിക്കാരനായ അന്യ സംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നിരുന്നത്. ഇവിടെ നിന്ന് മോഷ്ടിച്ച ഫോണ്‍ സിഗ്നലും അന്വേഷണത്തില്‍ സഹായകമായി. കമ്മല്‍ മോഷ്ടിക്കുന്നതിനായി മുറിച്ചെടുത്ത പ്രസന്ന കുമാരിയുടെ ചെവിയാണ് നിര്‍ണായകമായത്.