അഴിയൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ്; ലോക് താന്ത്രിക് ദളും എല്‍.ഡി.എഫും നേര്‍ക്കുനേര്‍
വടകര: അഴിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പില്‍ വീരേന്ദ്രകുമാറിന്‍്റെ ലോക് താന്ത്രിക്ക് ജനതാദളും, ഇടത് മുന്നണിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന് ഒരുങ്ങുന്നു. യു.ഡി.ഫ് വിട്ട് ഇടത് സഹയാത്രികരായി മാറിയ ലോക് താന്ത്രിക്ക് ജനതാദളാണ് സീറ്റ് വിഭജനത്തില്‍ പാര്‍ട്ടിയെ അവഗണിച്ചന്നൊരോപിച്ച് ഒറ്റയ്ക്ക് മത്സരിക്കുന്നത്. ഇടത്പക്ഷ മുന്നണിയില്‍ ആകെ വരുന്ന ഏഴ് സീറ്റില്‍ സി.പി. എമ്മിന് നാല്, ജനതാദള്‍ എസിന് രണ്ട്, സി.പി. ഐക്ക് ഒന്ന് സീറ്റുകളിലാണ് മത്സരിക്കുന്നത്. മറുഭാഗത്ത് ലോക് താന്ത്രിക്ക് ജനതാദള്‍ എല്ല സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുകയാണ്.
സീറ്റ് വിഭജന ചര്‍ച്ചയില്‍ പാര്‍ട്ടിയെ ഒതുക്കാനുള്ള സി.പി.എം പ്രാദേശിക നേതാക്കളുടെ കളികള്‍ക്കെതിരെയാണ് ഒറ്റയ്ക്ക് മത്സരിക്കുന്നതെന്ന് ലോക് താന്ത്രിക് ജനതാദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. പലതവണ സി.പി. എം ജില്ലാ നേതൃത്വവുമായി ചര്‍ച്ചചെയ്തെങ്കിലും വെറും ഒരു സീറ്റില്‍ ഒതുക്കാനുള്ള നീക്കമാണ് ലോക് താന്ത്രിക്ക് ജനതാദളിനെ മത്സരത്തില്‍ ഉറച്ചുനില്‍ക്കാന്‍ പ്രേരിപ്പിച്ചത്.
യു.ഡി.എഫ് വിട്ട് ഇടത്പക്ഷത്തോടപ്പം നില്‍ക്കാന്‍ വിരേന്ദ്രകുമാര്‍ നേരെത്തെ തീരുമാനിച്ചെങ്കിലും, ബാങ്ക് തെരഞ്ഞെടുപ്പോടെ സി.പി.എമ്മും, ലോക് താന്ത്രിക്ക് ജനതാദളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. യു.ഡി. എഫ് കക്ഷികളുടെ പിന്തുണ ലോക് താന്ത്രിക്ക് ജനതാദള്‍ നേടിയതായി സൂചനയുണ്ട്. ജൂണ്‍ രണ്ടിന് കാലത്ത് എട്ടു മുതല്‍ നാല് വരെ അഴിയൂര്‍ ഈസ്റ്റ് യു.പി. സ്കൂളിലാണ് തെരഞ്ഞെടുപ്പ്. നിലവില്‍ 2800 വോട്ടര്‍മാരാണ് ബാങ്കിനുള്ളത്.നിലവിൽ ജനതാദൾ(എസ്)ലെ പി.പ്രമോദാണ് ബാങ്ക് പ്രസിഡണ്ട്.