'മുഖ്യമന്ത്രിക്ക് സംഘപരിവാർ മനസ്, ബിജെപിക്ക് കുഴലൂത്ത്'; കടന്നാക്രമിച്ച് കെ സുധാകരൻ
തിരുവനന്തപുരം: കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയും സിപിഎമ്മും ബിജെപിക്ക് വേണ്ടി കുഴലൂത്ത് നടത്തുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍റെ വിമർശനം. വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായി പോരാടുമ്പോള്‍ അതിനെ പ്രതിരോധിക്കാനും പരാജയപ്പെടുത്താനും അരയും തലയും മുറുക്കി രംഗത്തെത്തുന്നത് പിണറായി വിജയനാണെന്നും കെ സുധാകരൻ വിമർശിച്ചു.
സംഘപരിവാറിന്‍റെ പ്രത്യയശാസ്ത്രം കേരളത്തിൽ നടപ്പാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കാത്തതും മുസ്ലീം നാമധാരികളുടെ പേരില്‍ യു എ പി എ ചുമത്തി ജയിലിടച്ചതും അതിനുള്ള ഉദാഹരണമാണെന്നും കെ പി സി സി പ്രസിഡന്‍റ് ആരോപിച്ചു.
കെ സുധാകരൻ പറഞ്ഞത്: ദേശീയതലത്തില്‍ ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് മാത്രമാണെന്ന് രാജ്യത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഘട്ടത്തിൽ മതേതര ജനാധിപത്യ ചേരി ശക്തിപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. എന്നാൽ സിപിഎം കേരള ഘടകം അന്ധമായ കോണ്‍ഗ്രസ് വിരോധം മൂലം ഭൂരിപക്ഷ വര്‍ഗീയ ശക്തികള്‍ക്ക് രാഷ്ട്രീയ പിന്തുണ നല്‍കുകയാണ്. ആര്‍എസ്എസ് സൈദ്ധാന്തികരുടെ ലേഖനങ്ങളും വിചാരധാരകളും കണ്ണൂര്‍ സര്‍വകലാശാലയില്‍ പഠിപ്പിക്കാനുള്ള വിവാദ സിലബസിന് അനുകൂല തീരുമാനമെടുത്ത വ്യക്തിയാണ് കണ്ണൂർ വിസി.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി; പോലീസിന് പ്രശംസ
ഇയാളെ വിസിയാക്കാൻ എല്ലാ ചട്ടങ്ങളും സത്യപ്രതിജ്ഞാ ലംഘനവും നടത്തി ഇടപെട്ട വ്യക്തിയായ മുഖ്യമന്ത്രിയ്ക്ക് കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ എന്തുയോഗ്യതയാണുള്ളത്.വത്സന്‍ തില്ലങ്കേരി പോലുള്ള ഇടനിലക്കാരുടെ സഹായത്തോടെ ആര്‍എസ്എസ് ബന്ധം പരിപോഷിപ്പിക്കുന്ന കേരള മുഖ്യമന്ത്രി സംഘപരിവാര്‍ മനസുള്ള വ്യക്തിയാണ്.
ബിജെപി നേതൃത്വത്തോട് എന്നും മൃദുസമീപനം സ്വീകരിച്ചിട്ടുള്ള അദ്ദേഹം അമിത് ഷായ്ക്ക് പറന്നിറങ്ങാന്‍ ഉദ്ഘാടനം പോലും കഴിയാത്ത കണ്ണൂര്‍ വിമാനത്താവളം തുറന്ന് നല്‍കി. ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ പ്രത്യേക താല്‍പ്പര്യമെടുത്ത് ഉദ്യോഗസ്ഥ സംഘത്തെ അയച്ചു. ഇതെല്ലാം ബിജെപിയോടുള്ള മമത കൂടുതല്‍ പ്രകടമാക്കിയിട്ടുണ്ട്.
നയപരമായ തീരുമാനങ്ങളില്‍ സിപിഎം കേരളഘടകത്തിന്‍റെ കൈകടത്തലാണ് ദേശീയതലത്തില്‍ സിപിഎമ്മിന്റെ പ്രസക്തി കുറയാന്‍ കാരണം. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോയിനിന്ന് ഉറക്കെ സംസാരിക്കാന്‍ പോലും മുഖ്യമന്ത്രിക്കും സിപിഎമ്മിനും ത്രാണിയില്ല. അടുത്തിടെ കര്‍ണ്ണാടക സന്ദര്‍ശിച്ച കേരള മുഖ്യമന്ത്രി അവിടത്തെ ബിജെപി മുഖ്യമന്ത്രിയുടെ സത്കാരം ആവോളം സ്വീകരിച്ചാണ് മടങ്ങിയതെന്നും കെ പി സി സി അധ്യക്ഷൻ വിമർശിച്ചു.