കെപിസിസി പുനഃസംഘടന; അക്കാര്യം അടിസ്ഥാന രഹിതം..തർക്ക പരിഹാരത്തിന് സുധാകരൻ
തിരുവനന്തപുരം; കെ പി സി സി പുനഃസംഘട സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. കഴിഞ്ഞ ദിവസം അന്തിമ സാധ്യത പട്ടികയുമായി അധ്യക്ഷൻ കെ സുധാകരൻ ദില്ലിയിൽ എത്തിയെങ്കിലും അവസാന ഘട്ട ചർച്ചയിൽ പേരുകൾ സംബന്ധിച്ച് തർക്കം ഉടലെടുക്കുകയായിരുന്നു. എ ഐ സി സി നിർദ്ദേശിച്ച പേരുകളെ ചൊല്ലിയാണ് ഇപ്പോൾ തർക്കം നിലനിൽക്കുന്നതെന്നാണ് സൂചന. ഇതിനിടയിൽ നേരത്തേയുണ്ടാക്കിയ മാനദണ്ഡങ്ങളിൽ ചിലർക്കു മാത്രം ഇളവ് അനുവദിക്കുന്നതിനെതിരെ ഗ്രൂപ്പ് നേതാക്കൾ രംഗത്തെത്തിയതും കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.
ചർച്ച നടത്തണമെന്ന് ഹൈക്കമാന്റ്
ഡി സി സി അധ്യക്ഷൻമാരുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ പാർട്ടിയിൽ ഉയർന്നത് വലിയ പൊട്ടിത്തെറികളായിരുന്നു. ഗ്രൂപ്പ് സമവാക്യങ്ങൾ പൊളിച്ചതിനെതിരെയായിരുന്നു എതിർപ്പുകൾ രൂക്ഷമായത്. തങ്ങളുമായി മതിയായ കൂടിയാലോചന നടത്താതെ ഏകപക്ഷീയമായാണ് കെ പി സി സി നേതൃത്വം തിരുമാനം കൈക്കൊണ്ടതെന്ന് ആരോപിച്ച് മുതിർന്ന നേതാക്കളും ഗ്രൂപ്പ് മാനേജർമാരുമായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യമായി തന്നെ രംഗത്തെത്തി. ഇതോടെ വിഷയത്തിൽ ഹൈക്കമാന്റ് ഇടപെട്ടു. കെ പി സി സി പുനഃസംഘടനയിൽ മതിയായ ചർച്ച നടത്തി മുന്നോട്ട് പോകുമെന്ന് നേതാക്കൾക്ക് ഹൈക്കമാന്റ് ഉറപ്പ് നൽകി.തർക്കങ്ങൾ ഇല്ലാതെ പുനഃസംഘടന പൂർത്തിയാക്കണമെന്ന് സംസ്ഥാന നേതൃത്വത്തിനും നിർദ്ദേശം നൽകി.
ചർച്ച നടത്തിയത് മൂന്ന് തവണ
ഇതിന്റെ കൂടി അടിസ്ഥാനത്തിൽ തുടക്കം മുതൽ തന്നെ ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും വിശ്വാസത്തിൽ എടുത്ത് കൊണ്ടായിരുന്നു കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പുനഃസംഘടന ചർച്ചകൾ നടത്തിയത്. മൂന്ന് ഘട്ടങ്ങളിലായാണ് നേതാക്കളുമായി ചർച്ച നടത്തിയത്. ഇവരിൽ നിന്നുള്ള നിർദ്ദേശങ്ങളും നേതൃത്വം സ്വീകരിച്ചിരുന്നു. തുടർന്ന് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയ ശേഷം തയ്യാറാക്കിയ നേതാക്കളുടെ സാധ്യതാ പട്ടികയുമായാണ് സുധാകരനും വി ഡി സതീശനും ദില്ലിയിലെത്തിയത്.
അവസാന ഘട്ട ചർച്ചയിൽ തർക്കം
ബിന്ദു കൃഷ്ണ, പദ്മജ വേണുഗോപാൽ,വി പി സജീന്ദ്രൻ, വി എസ് ശിവകുമാർ,തൃശൂർ മുൻ ഡി സി സി അധ്യക്ഷൻ എം പി വിൻസെന്റ്, വി ടി ബൽറാം, കെ എസ് ശബരീനാഥൻ തുടങ്ങിയ നേതാക്കളുടെ പേരുകളായിരുന്നു പട്ടികയിൽ ഉൾപ്പെടുത്തിയത്.മൂന്ന് ദിവസങ്ങളിലായി പട്ടിക സംബന്ധിച്ച മാരത്തൺ ചർച്ചയിലായിരുന്നു നേതൃത്വം. എന്നാൽ ചില പേരുകളെ ചൊല്ലി തർക്കം മുറുകുകയായിരുന്നു. എ ഐ സി സി മുന്നോട്ട് വെച്ച പേരുകളെ ചൊല്ലിയായിരുന്നു തർക്കം ഉടലെടുത്തത്. കെ സി വേണുഗോപാൽ മുന്നോട്ട് വെച്ച പേരുകളെ ചൊല്ലിയും തർക്കം ഉടലെടുത്തിരുന്നു. ഇതോടെ അന്തിമ തിരുമാനം എടുക്കാനാകാതെ കെ സുധാകരനും വി ഡി സതീശനും കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.
തർക്കങ്ങൾ ഉണ്ടെന്ന് സമ്മതിച്ച് കെ സുധാകരൻ
അതേസമയം തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കി കെ സുധാകരൻ ഇന്ന് രംഗത്തെത്തി. എന്നാൽ എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ പരിഹരിക്കും. കൂടിയാലോചനകൾ പുരോഗമിക്കുകയാണ്. അതൃപ്തികൾ പരിഹരിച്ച് രണ്ട് ദിവസത്തിനകം പുതിയ പട്ടിക ഹൈക്കമാന്റിന് കൈമാറുമെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മാനദണ്ഡങ്ങളിൽ ഇളവ് നൽകിയതാണ് ഇപ്പോഴത്തെ തർക്കത്തിന് കാരണമായിരിക്കുന്നതെന്ന റിപ്പോർട്ടുകളും ഉണ്ട്. മുൻ ഡി സി സി അധ്യക്ഷൻമാർ, ഭാരവാഹികളായി ഇരുന്നവർ എന്നിവരെ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നാണ് നേരത്തേ തിരുമാനം കൈക്കൊണ്ടത്. മാത്രമല്ല ജനപ്രതിനിധികളേയും പരിഗണിക്കേണ്ടതില്ലെന്നും തിരുമാനം കൈക്കൊണ്ടിരുന്നു. അപ്പോൾ തന്നെ ഗ്രൂപ്പ് നേതാക്കൾ ഇതിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയർത്തിയത്.
മുതിർന്ന നേതാക്കളെ ഒഴിവാക്കുന്നതിനെന്ന്
മുതിർന്ന നേതാക്കളെ ഒഴിവാക്കുന്നതിനാണ് 51 ലേക്ക് ഭാരവാഹിപ്പട്ടിക ഉയർത്തിയത്. അപ്പോൾ തന്നെ പല നേതാക്കൾക്കും അവസരം നഷ്ടമാകും. ഇത് കൂടാതെ മാനദണ്ഡങ്ങശ്‍ കൂടി നടപ്പാക്കുന്നത് ഗ്രൂപ്പ് നേതാക്കളെ മാറ്റി നിർത്താനുള്ള പുതിയ നേതൃത്വത്തിന്റെ നീക്കത്തിന്റെ കൂടി ഭാഗമായിട്ടാണെന്നായിരുന്നു വിമർശനം. എന്നാൽ കെപിസിസി നേതൃത്വത്തിന്റെ തിരുമാനം നേതാക്കൾ അംഗീകരിച്ചേ മതിയാകൂവെന്നും പുതിയ കോൺഗ്രസിനെ വാർത്തെടുക്കാൻ ഇത്തരത്തിലുള്ള തിരുമാനങ്ങൾ അനിവാര്യമാണെന്നുമായിരുന്നു നേതൃത്വം നിലപാടെടുത്ത്.
ഇളവ് നൽകിയതിൽ വിശദീകരണം
എന്നാൽ ഈ വാക്കുകളെല്ലാം കാറ്റിൽ പറത്തി ചില നേതാക്കൾക്ക് ഇളവ് നൽകാനുള്ള തിരുമാനം ഗ്രൂപ്പുകളെ ചൊടിപ്പിച്ചിട്ടുണ്ട്. തൃശ്ശൂര് ഡി സി സി അധ്യക്ഷനായിരുന്ന എം പി വിൻസെന്റ്, രാജീവൻ മാസ്റ്റർ െന്നിവർക്ക് മാനദണ്ഡങ്ങൾ മറികടന്ന് ഇളവ് നൽകുന്നതിനെയാണ് ഗ്രൂപ്പുകൾ ചോദ്യം ചെയ്തത്. എന്നാൽ വിൻസെന്റും രാജീവും ഒരു വർഷം മാത്രമേ അധ്യക്ഷ പദത്തിൽ ഇരിക്കാനായിട്ടുള്ളൂവെന്നാണ് കെ പി സി സി നേതൃത്വം വിശദീകരിക്കുന്നത്. അതോടൊപ്പം മുൻ കൊല്ലം ഡി സി സി അധ്യക്ഷ ബിന്ദു കൃഷ്ണയ്ക്കും പദ്മജ വേണുഗോപാലിനും ഇളവ് അനുവദിച്ചതിനെതിരെയും എതിർപ്പുകൾ ഉണ്ട്. എന്നാൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന ഹൈക്കമാന്റ് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർക്ക് ഇളവ് നൽകിയതെന്നും നേതൃത്വം പറയുന്നു.
Recommended Video
ഗ്രൂപ്പ് വിമർശനങ്ങൾക്കെതിരെ കെസി വേണുഗോപാൽ
അതിനിടെ മാനദണ്ഡങ്ങൾ പൊളിക്കുന്നത് കെ സി വേണുഗോപാൽ ആണെന്ന ഗ്രൂപ്പുകളുടെ വിമർശനങ്ങളേയും കെ സുധാകരൻ തള്ളി. പ്രചരിക്കുന്നത് വെറും അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്നായിരുന്നു സുധാകരൻ പ്രതികരിച്ചത്. അതേസമയം തനിക്ക് എതിരെ ഉയർന്ന ആരോപണങ്ങൾക്കെതിരെ കെ സി വേണുഗോപാലും രംഗത്തെത്തി. പുനസംഘടനയിൽ പൂർണമായും സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനമാണ് നടപ്പാക്കുന്നതെന്ന് കെ സി പറഞ്ഞു. നേതാക്കൾ നൽകുന്ന പേര് എത്രയും പെട്ടെന്ന് ചർച്ച ചെയ്ത് ഹൈക്കമാന്റിന് സമർപ്പിക്കുകയെന്നതാണ് തന്റെ ഉത്തരവാദിത്തം. സാധാരണഗതിയിൽ കോൺഗ്രസ് കേരളത്തിൽ എടുക്കുന്ന സമയമൊന്നും ഇപ്രാവശൃം എടുത്തിട്ടില്ല.ഒറ്റ ദിവസം കൊണ്ട് പൊട്ടി വീണ നേതാവല്ല താനെന്നും അനധികൃതമായ ഒരിടപെടലും നടത്തിയിട്ടില്ലെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.