വിശദീകരണം മുഖവിലയ്ക്കെടുക്കാൻ കഴിയില്ല, മിന്നൽ ജീവനക്കാരോട് ഹാജരാകാന്‍ നിര്‍ദേശം
വിദ്യാർഥിനിയെ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാത്ത സംഭവത്തിൽ കെഎസ്ആർടിസി എംഡിയോട് കേരള വനിതാ കമ്മീഷൻ വിശദീകരണം തേടി.
പയ്യോളി: വിദ്യാർഥിനിയെ ആവശ്യപ്പെട്ട സ്ഥലത്ത് ഇറക്കാത്ത സംഭവത്തിൽ കെഎസ്ആർടിസി എംഡിയോട് കേരള വനിതാ കമ്മീഷൻ വിശദീകരണം തേടി. ഇത് ഏറെ ഗൗരവം ആർഹിക്കുന്ന വിഷയമാണെന്നു വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ അഭിപ്രായപ്പെട്ടു. കൂടാതെ മിന്നൽ ബസ് ജീവനക്കാരോട് വ്യാഴാഴ്ച ചേമ്പല പോലീസ് സ്റ്റേഷനിൽ ഹാജരാകാനും പോലീസ് നിർദേശിച്ചിട്ടുണ്ട്.

കെഎസ്ആർടിസി മിന്നൽ ജീവനക്കാരുടെ നടപടി മനുഷ്യത്വരഹിതമാണെന്ന് കമ്മിഷൻ കൂട്ടിച്ചേർത്തു. പാതിരാത്രിയ്ക്ക് വിദ്യാർഥി ആവശ്യപ്പെട്ടിട്ടും മിന്നൽ ജീവനക്കാർ നിർത്താതിരുന്നത് ജീവനക്കാർക്ക് പറ്റിയ വീഴ്ചയാണ്. കൂടാതെ സ്റ്റോപ്പ് ഇല്ലെന്ന് ജീവനക്കാർ ഉന്നയിക്കുന്ന വാദം മുഖവിലയ്ക്കെടുക്കാൻ കഴിയില്ലെന്നു ജോസഫൈന്‍ വ്യക്തമാക്കി. കൂടാതെ രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ നിർത്തികൊടുക്കണമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.

അന്വേഷണം തുടരുന്നു
പാതിരാത്രി വിദ്യാർഥിയെ സ്റ്റോപ്പിൽ ഇറക്കാതെ പോയ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണ വിധേയമായ കെഎസ്ആർടിസി മിന്നൽ ബസ് പാല ഡിപ്പോയിലുള്ളതായതിനാൽ കോട്ടയം കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിനായിരിക്കും അന്വേഷണ ചുമതല. രണ്ടു ദിവസത്തിനികം അന്വേഷണം പൂർത്തിയാകുമെന്ന് വിജിലൻസ് ഓഫീസർ അറിയിച്ചു. റിപ്പോർട്ട് ലഭിച്ചതിനു ശേഷം ജീവനക്കാർക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകും. അതേസമയം വിജിലൻസിൻറെ പ്രാഥമിക അന്വേഷണത്തിൽ ജീവനക്കാർ കുറ്റക്കാരാണെന്നും കണ്ടെത്തിയിയതായും സൂചനയുണ്ട്.

സുരക്ഷപ്രശ്നങ്ങൾ ഇല്ലായിരുന്നു
പെൺകുട്ടിയ്ക്ക് സുരക്ഷ പ്രശ്നങ്ങൾ ഒന്നു തന്നെയുണ്ടായിരുന്നില്ലെന്നു ഉന്നത ഉദ്യോഗസ്ഥരോട് ജീവക്കാർ മൊഴി നൽകിയിരുന്നു. യാത്രക്കാരിയോട് പയ്യോളിയിൽ ബസിന് സ്റ്റോപ്പില്ലെന്നു നേരത്തെ തന്നെ അറിയിച്ചിരുന്നു. കെഎസ് ആർടിസിയുടെ മിന്നൽ ബസിനു ജില്ല കേന്ദ്രത്തിൽ മാത്രമാണ് സ്റ്റോപ്പുള്ളത്. മിന്നലിനു തൊട്ടു പുറകെയായി കോഴിക്കോട്-കണ്ണൂർ പാതയിൽ പയ്യോളിയിൽ സ്റ്റോപ്പുള്ള ഒരു കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ഉണ്ടായിരുന്നു. മിന്നലിനു അടുത്ത സ്റ്റോപ്പ് കണ്ണൂരായിരുന്നു. അതുകൊണ്ട് സുരക്ഷാപ്രശ്നങ്ങൾ ഇല്ലായിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

എഡിയുടെ ഉത്തരവ്
കെഎസ്ആർടിസിയുടെ അതിവേഗ ബസായ മിന്നൽ സ്പെഷ്യൽ സർവീസാണ്. ജില്ലയിൽ മുൻകൂട്ടി നിശ്ചയിച്ച സ്റ്റോപ്പുകളിൽ മാത്രമാണ് ബസിനു സ്റ്റോപ്പുള്ളത്. ഇതിനു കെഎസ്ആർടിസി എംഡിയുടെ ഉത്തരവുണ്ട്. എംഡിയുടെ ഉത്തരവിൽ ഒരു ജില്ലയിൽ ഒരു സ്റ്റോപ്പ് എന്നാണ് . അതേസമയം രാത്രി തനിച്ച് യാത്ര ചെയ്ത വിദ്യാർഥിനിയോട് മാനുഷിക പരിഗണന പോലും ജീവനക്കാർ കാണിച്ചില്ല എന്നത് ചർച്ചയായപ്പോഴാണ് കേസിൽ എംഡി കേസിൽ നേരിട്ട് ഇടപെട്ടത്.

പെൺകുട്ടി പരാതി നൽകി
ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ലയെന്ന് കാണിച്ച് പെൺകുട്ടി പോലീസിൽ പരാതി നൽകിയിരുന്നു. കൂടാതെ സംഭവത്തിൽ വടകര റൂറല്‍ എസ്പി കെഎസ്ആര്‍ടിസി എംഡിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. പെൺകുട്ടിയുടെ പാരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പോലീസ് മൊഴിയെടുത്തിരുന്നു.ഈ മൊഴിയുള്‍പ്പടെയുള്ള റിപ്പോര്‍ട്ട് ചോമ്പാല എസ്ഐ വടകര ഡിവൈഎസ്പി മുഖേന റൂറല്‍ എസ്പിക്ക് കൈമാറുകയും ചെയ്തു.സംഭവത്തില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.












Click it and Unblock the Notifications